കോഴിക്കോട് ∙ ഒന്നര വർഷം മുൻപ് കോഴിക്കോട് നിന്നു കാണാതായ വയനാട് സ്വദേശി ഹേമചന്ദ്രന്റെ (54) മൃതദേഹം നീലഗിരിയിലെ വനത്തിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതി ഉൾപ്പെടെ ആറു പേർക്കെതിരെ മെഡിക്കൽ കോളജ് പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. വയനാട് പൂമല ചെട്ടിമൂല വിനോദ് ഭവൻ സ്വദേശിയും കോഴിക്കോട് മായനാട് നടപ്പാലം പാറപ്പുറത്തു വാടക വീട്ടിൽ താമസിക്കുകയും ചെയ്തു വന്ന ഹേമചന്ദ്രനെ 2024 മാർച്ച് 20 നാണ് കോഴിക്കോട് മെഡിക്കൽ കോളജിനു സമീപം കാണാതായത്.
തിരോധാന കേസ് കൊലപാതകം എന്ന് തെളിയിച്ചാണ് പൊലീസ് കുന്നമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.കാണാതായി പത്തു ദിവസം പിന്നിട്ടിട്ടും വിവരം ലഭിക്കാത്തതിനെ തുടർന്ന് ഹേമചന്ദ്രന്റെ ഭാര്യ എൻ.എം.സുബിഷ 2024 മാർച്ച് 31 നാണ് മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയത്. വ്യക്തികളെ കാണാതാകുന്ന കേസുകൾ പ്രത്യേകം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഈ വർഷം ഏപ്രിൽ ഏഴിന് അന്വേഷണം അന്നത്തെ ഇൻസ്പെക്ടർ പി.കെ.ജിജീഷ് പുനരന്വേഷിക്കുന്നത്. കേസ് ഫയലുകൾ പരിശോധിക്കുമ്പോൾ കണ്ടെത്തിയ ചില പൊരുത്തക്കേടുകളുടെ ചുവടു പിടിച്ചുള്ള അന്വേഷണമാണ് തട്ടിക്കൊണ്ടുപോകൽ കേസ് കൊലപാതകമെന്ന് തെളിയിച്ചത്.
രണ്ടു മാസത്തെ അന്വേഷണത്തിൽ പ്രതികളെ കണ്ടെത്തുകയും കാണാതായ ഹേമചന്ദ്രനെ ചേരമ്പാടി വനത്തിൽ കുഴിച്ചിട്ടതായി പൊലീസ് കണ്ടെത്തുകയും ചെയ്തു. പി.കെ.ജിജീഷ് സ്ഥലം മാറിയതിനെ തുടർന്ന് ഇൻസ്പെക്ടർ ചുതലയുള്ള ബൈജു കെ.ജോസിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിൽ വിദേശത്തേക്ക് മുങ്ങിയ പ്രധാന പ്രതി നൗഷാദ് ഉൾപ്പെടെ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ അറസ്റ്റിലായ ബത്തേരി സ്വദേശികളായ പഴുപ്പത്തൂർ പുല്ലമ്പി വീട്ടിൽ നൗഷാദ്(33), നന്മേനി പാലക്കുനി ജ്യോതിഷ് കുമാർ(35), വള്ളുവടി കിടങ്ങനാട് അജേഷ്(27), പൂതാടി നന്മേനി മാടക്കര വേങ്ങശ്ശേരി വൈശാഖ്(35), ബത്തേരി സ്വദേശി മെൽബിൻ മാത്യു(23) എന്നിവർക്കെതിരേയും, കേസിൽ പിടികിട്ടാനുള്ള വിദേശത്തു താമസിക്കുന്ന കണ്ണൂർ ഉളിക്കൽ സ്വദേശി ലീപ എന്ന യുവതിക്കെതിരെയുമാണ് അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കൽ കോളജ് ഇൻസ്പെക്ടർ ബൈജു കെ.ജോസ് കുന്നമംഗലം കോടതിയിൽ കുറ്റപത്രം നൽകിയത്.
പ്രതികൾക്കെതിരെ ഗൂഢാലോചന, തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തൽ, തെളിവു നശിപ്പിൽ എന്നീ വകുപ്പുകൾ ചേർത്ത് 87 ദിവസം കൊണ്ടു നാന്നൂറിലേറെ പേജുള്ള കുറ്റപത്രം നൽകിയത്. വിദേശത്തേക്ക് കടന്നുകളഞ്ഞ യുവതിക്കായി തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചു. അറസ്റ്റിലായ മറ്റു പ്രതികൾ നിലവിൽ റിമാൻഡിലാണ്.പി.കെ.ജിജീഷ് സ്ഥലം മാറിയ ശേഷം ചുമതലയേറ്റ ഇൻസ്പെകടർ കെ.കെ.ആഗേഷിനൊപ്പം സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഹാദിൽ കുന്നുമ്മൽ, ഷഹീർ പെരുമണ്ണ, ജിനേഷ് ചൂലൂർ, മെഡിക്കൽ കോളജ് എസ്ഐ മുരളീധരൻ, സീനിയർ സിപിഒമാരായ വിനോദ് രമിനാസ്, വിജേഷ് എരഞ്ഞിക്കൽ, ജിതിൻ എന്നിവരും തുടരന്വേഷണത്തിൽ സജീവമായി പങ്കെടുത്തിരുന്നു. English Summary:
Kozhikode Hemachandran Murder: HemanChandran murder case involves a complex investigation leading to multiple arrests. Chargesheet Submitted in the court. |