കൊച്ചി ∙ മലബാർ സിമന്റ്സ് മുൻ കമ്പനി സെക്രട്ടറി വി.ശശീന്ദ്രന്റെയും രണ്ടു മക്കളുടേയും മരണവുമായി ബന്ധപ്പെട്ട കേസില്‍ കുറ്റവിമുക്തനാക്കണമെന്ന കരാറുകാരനും വ്യവസായിയുമായ വി.എം.രാധാകൃഷ്ണന്റെ ഹർജി ഹൈക്കോടതി തള്ളി. കേസ് ഫ്രെയിം ചെയ്യുന്ന ഘട്ടത്തിൽ ഹർജിക്കാരന് ആവശ്യം ഉന്നയിക്കാവുന്നതാണെന്നും എല്ലാ കാര്യങ്ങളും പരിഗണിച്ചു വേണം വിചാരണ കോടതി തീരുമാനമെടുക്കാനെന്നും ജസ്റ്റിസ് വി.ജി.അരുണ്‍ വ്യക്തമാക്കി.
ശശീന്ദ്രൻ (46), മക്കളായ വ്യാസ് (12), വിവേക് (8) എന്നിവരെ 2011 ജനുവരി 24ന് കഞ്ചിക്കോട് കുരുടിക്കാട്ടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ മൂന്നാം പ്രതിയാണ് രാധാകൃഷ്ണൻ. ശശീന്ദ്രന്റെ ഭാര്യയും കേസിലെ പ്രധാന സാക്ഷിയുമായ ടീന 2018 ജൂലൈ 14ന് കോയമ്പത്തൂരിൽ മരിച്ചിരുന്നു. ശശീന്ദ്രന്റെയും മക്കളുടെയും മരണം ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും ആത്മഹത്യയാണെന്നായിരുന്നു കണ്ടെത്തൽ. പിന്നീട് കുടുംബത്തിന്റെ ആവശ്യപ്രകാരം കേസ് സിബിഐക്ക് വിട്ടു. ആത്മഹത്യ എന്നായിരുന്നു സിബിഐയുടെയും കണ്ടെത്തൽ. അതേസമയം, ആത്മഹത്യാ പ്രേരണയ്ക്ക് വി.എം.രാധാകൃഷ്ണനെ പ്രതിയാക്കി കുറ്റപത്രവും നൽകി. എന്നാൽ കുടുംബം വീണ്ടും ഹൈക്കോടതിയെ സമീപിച്ചതോടെ സിബിഐയുടെ രണ്ടാംസംഘം പുനരന്വേഷണം നടത്തിയെങ്കിലും ആത്മഹത്യ എന്ന കണ്ടെത്തലിലായിരുന്നു എത്തിയത്. കുടുംബം വീണ്ടും ഹൈക്കോടതിയെ സമീപിച്ചതോടെ സിബിഐ അന്വേഷണം വീണ്ടും പ്രഖ്യാപിക്കപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കുറ്റം ഫ്രെയിം ചെയ്യാനുള്ള തയാറെടുപ്പിലാണു വിചാരണ കോടതി.
ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തപ്പെട്ട രാധാകൃഷ്ണൻ 2013ൽ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഈ കേസിൽ മൂന്നാം പ്രതിയായിരുന്നു രാധാകൃഷ്ണൻ. മലബാർ സിമന്റ്സുമായി ബന്ധപ്പെട്ട കേസുകളിൽ രാധാകൃഷ്ണനെതിരെ ശശീന്ദ്രൻ മൊഴി നൽകിയിരുന്നു. കോടതിയിൽ മൊഴി നൽകും മുൻപ് കടുത്ത മാനസിക സമ്മർദ്ദത്തിലാക്കി ശശീന്ദ്രനെ തളർത്താൻ നടത്തിയ നീക്കങ്ങളാണ് ആത്മഹത്യയ്ക്കു കാരണമെന്നായിരുന്നു സിബിഐയുടെ കണ്ടെത്തൽ. മലബാർ സിമന്റ്സ് എംഡിയായിരുന്ന സുന്ദര മൂർത്തി കേസിലെ ഒന്നാം പ്രതിയും എംഡിയുടെ പഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന സൂര്യനാരായണൻ രണ്ടാം പ്രതിയുമാണ്. ഈ രണ്ടു പേരും കേസിൽ മാപ്പുസാക്ഷികളായതോടെയാണ് രാധാകൃഷ്ണൻ വിടുതൽ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
ഒട്ടേറെ ദുരൂഹതകൾ ഉയർത്തിയതാണ് ശശീന്ദ്രന്റെയും മക്കളുടെയും മരണവും പിന്നാലെയുണ്ടായ നാലോളം മരണങ്ങളും. മലബാർ സിമന്റ്സിലെ അഴിമതിക്കെതിരെ ശബ്ദമുയർത്തിയ ഉദ്യോഗസ്ഥൻ എന്നാണ് ശശീന്ദ്രൻ അറിയപ്പെട്ടിരുന്നത്. മലബാർ സിമന്റ്സുമായി ബന്ധപ്പെട്ട 3 പ്രധാന അഴിമതിക്കേസുകളിൽ തൃശൂർ വിജിലൻസ് കോടതിയിൽ അന്വേഷണസംഘം കുറ്റപത്രം നൽകിയതിന്റെ മൂന്നാം നാളിലാണ് ശശീന്ദ്രനെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ കേസിലെ പ്രധാന സാക്ഷിയായിരുന്ന ശശീന്ദ്രന്റെ ഭാര്യ ടീന അസുഖം വന്ന് കോയമ്പത്തൂരിലെ ആശുപത്രിയിൽ വച്ച് അന്തരിച്ചു. എന്നാൽ ടീന ആരോഗ്യവതിയായിരുന്നു എന്നാണു കുടുംബം പറയുന്നത്. ശശീന്ദ്രന്റെ മരണം കൊലപാതകമാണെന്നു സഹപ്രവർത്തകനോടു പറഞ്ഞ ജീവനക്കാരൻ പി.വിജയനെ പിന്നീട് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. സൂര്യനാരായണന്റെ സഹോദരനും മറ്റൊരു ജീവനക്കാരനുമായ സതീന്ദ്ര കുമാർ കോയമ്പത്തൂർ ഉക്കടം ബസ് സ്റ്റാൻഡിൽ ബസ് ഇടിച്ചു മരിക്കുകയായിരുന്നു. ഈ ബസിന്റെ ഡ്രൈവറും പിന്നീട് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുകയായിരുന്നു. English Summary:
High Court Rejects Plea in Malabar Cements Case: Malabar Cements case dismissal involves the High Court rejecting a petition by VM Radhakrishnan. The court stated that the petitioner can raise concerns during the framing of charges, and the trial court should make decisions after considering all aspects. The case concerns the death of V. Sasindran and his two children. |