തിരുവനന്തപുരം ∙ പല ജില്ലകളിലും മഴ പെയ്യുന്നുണ്ടെങ്കിലും സംസ്ഥാനത്തു തുലാവർഷമെത്തിയിട്ടില്ലെന്നു കാലാവസ്ഥാവകുപ്പ്. അടുത്ത 24 മണിക്കൂറിനുള്ളിൽ കാലവർഷം രാജ്യത്തുനിന്നും പിൻവാങ്ങിയേക്കും. തുലാവർഷക്കാലത്തേതു പോലെ ഉച്ച കഴിഞ്ഞാണു മഴ പെയ്യുന്നതെങ്കിലും കാറ്റിന്റെ ഗതി ഒന്നര കിലോമീറ്റർ വരെ ഉയരത്തിൽ വടക്കു കിഴക്കൻ ദിശയിലാകുന്നത് ഉൾപ്പെടെ മറ്റു ചില കാര്യങ്ങൾ കൂടി ചേർന്നുവന്നാൽ മാത്രമേ തുലാവർഷം എത്തിയെന്ന് ഉറപ്പിക്കാനാകൂ എന്ന് കാലാവസ്ഥാകേന്ദ്രം ഡയറക്ടർ നീത കെ.ഗോപാൽ ‘മനോരമ’യോടു പറഞ്ഞു.   
  
 -  Also Read  ഹരിയാന ഐജിയുടെ മരണം: നടപടി ഉറപ്പു നൽകി പൊലീസ്; എട്ടു ദിവസത്തിനു ശേഷം പോസ്റ്റ്‌മോർട്ടം നടത്തി മൃതദേഹം സംസ്കരിച്ചു   
 
    
 
തെക്കുപടിഞ്ഞാറൻ കാലവർഷം പിൻവാങ്ങി വടക്കുകിഴക്കൻ കാലവർഷം (തുലാവർഷം) എത്തുന്നത് ഒക്ടോബറിലാണ്. തുലാവർഷത്തിനു മുന്നോടിയായി ചക്രവാതച്ചുഴിയും ന്യൂനമർദപാത്തിയും രൂപപ്പെടുന്നതിനു പുറമേ, കാറ്റിന്റെ അനുകൂലസാഹചര്യവും വേണം. അതേസമയം, അറബിക്കടലിൽ ലക്ഷദ്വീപ് പ്രദേശങ്ങൾക്കു മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതായി കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഇതിന്റെ സ്വാധീനത്താൽ കേരളം, തെക്കൻ കർണാടക തീരങ്ങൾക്കു സമീപമുള്ള ലക്ഷദ്വീപ് പ്രദേശങ്ങളിൽ ന്യൂനമർദമേഖല ഞായറാഴ്ചയോടെ രൂപപ്പെടാൻ സാധ്യതയുണ്ട്.  
  
 -  Also Read   ‘മരിക്കാൻ പോവുകയാണോ! ഞാൻ കണ്ണുകൾ ബലമായി തുറക്കാൻ ശ്രമിച്ചു, ഉള്ളിൽ അലറിവിളിച്ചു’: താലിബാൻ ഭീകരത തിരികെവന്ന ആ രാത്രി   
 
    
 
ഇന്ന് ചില സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. English Summary:  
Kerala Rain is currently influenced by a cyclonic circulation and potential low-pressure area forming near Lakshadweep. Orange and Yellow alerts have been issued for several districts due to the possibility of heavy rainfall. |