തിരുവനന്തപുരം ∙ പല ജില്ലകളിലും മഴ പെയ്യുന്നുണ്ടെങ്കിലും സംസ്ഥാനത്തു തുലാവർഷമെത്തിയിട്ടില്ലെന്നു കാലാവസ്ഥാവകുപ്പ്. അടുത്ത 24 മണിക്കൂറിനുള്ളിൽ കാലവർഷം രാജ്യത്തുനിന്നും പിൻവാങ്ങിയേക്കും. തുലാവർഷക്കാലത്തേതു പോലെ ഉച്ച കഴിഞ്ഞാണു മഴ പെയ്യുന്നതെങ്കിലും കാറ്റിന്റെ ഗതി ഒന്നര കിലോമീറ്റർ വരെ ഉയരത്തിൽ വടക്കു കിഴക്കൻ ദിശയിലാകുന്നത് ഉൾപ്പെടെ മറ്റു ചില കാര്യങ്ങൾ കൂടി ചേർന്നുവന്നാൽ മാത്രമേ തുലാവർഷം എത്തിയെന്ന് ഉറപ്പിക്കാനാകൂ എന്ന് കാലാവസ്ഥാകേന്ദ്രം ഡയറക്ടർ നീത കെ.ഗോപാൽ ‘മനോരമ’യോടു പറഞ്ഞു.
തെക്കുപടിഞ്ഞാറൻ കാലവർഷം പിൻവാങ്ങി വടക്കുകിഴക്കൻ കാലവർഷം (തുലാവർഷം) എത്തുന്നത് ഒക്ടോബറിലാണ്. തുലാവർഷത്തിനു മുന്നോടിയായി ചക്രവാതച്ചുഴിയും ന്യൂനമർദപാത്തിയും രൂപപ്പെടുന്നതിനു പുറമേ, കാറ്റിന്റെ അനുകൂലസാഹചര്യവും വേണം. അതേസമയം, അറബിക്കടലിൽ ലക്ഷദ്വീപ് പ്രദേശങ്ങൾക്കു മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതായി കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഇതിന്റെ സ്വാധീനത്താൽ കേരളം, തെക്കൻ കർണാടക തീരങ്ങൾക്കു സമീപമുള്ള ലക്ഷദ്വീപ് പ്രദേശങ്ങളിൽ ന്യൂനമർദമേഖല ഞായറാഴ്ചയോടെ രൂപപ്പെടാൻ സാധ്യതയുണ്ട്.
ഇന്ന് ചില സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. English Summary:
Kerala Weather Update: Kerala Rainfall is expected in several districts, but the Thulavarsham has not yet officially arrived, according to the meteorological department. Conditions like wind direction at higher altitudes need to align. |