പാലക്കാട് ∙ നെന്മാറ തിരുത്തംപാടത്ത് സജിതയെ (35) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ബോയൻ കോളനി സ്വദേശിയും അയൽവാസിയുമായ ചെന്താമര കുറ്റക്കാരനെന്ന് കോടതി. ശിക്ഷാവിധി 16ന്. 2019 ഓഗസ്റ്റ് 31ന് ആയിരുന്നു കൊലപാതകം. അഡീഷനൽ ജില്ലാ കോടതിയാണ് വിധി പറഞ്ഞത്.
- Also Read കൊലക്കേസിൽ ചെന്താമരയുടെ ഭീഷണി; പ്രധാന സാക്ഷി നാടുവിട്ടു, താമസം തമിഴ്നാട്ടിൽ; സജിതവധക്കേസിൽ വിധി ഇന്ന്
വൈരാഗ്യത്തെത്തുടർന്നാണു കൊലപാതകമെന്നാണു കണ്ടെത്തൽ. കേസിൽ 68 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതിൽ പ്രതി ചെന്താമരയുടെ ഭാര്യ, സഹോദരൻ, കൊല്ലപ്പെട്ട സജിതയുടെ മകൾ ഉൾപ്പെടെ 44 പേരെ പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചു. കേസിൽ 2020ൽ ആണ് ചാർജ് ഷീറ്റ് സമർപ്പിച്ചത്. ലാബ് റിപ്പോർട്ട് ഉൾപ്പെടെ ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ചതോടെ 2025 ഓഗസ്റ്റ് 4നു സാക്ഷിവിസ്താരം ആരംഭിച്ചു.
- Also Read മാഫിയ തലവൻ ജയിൽ ചാടി, നടുറോഡിൽ പ്രസിഡന്റ് ജീവനുംകൊണ്ടോടി; ‘ട്രംപ് ഇടപെടണം’; കോടീശ്വര പുത്രൻ രക്ഷിക്കുമോ ഈ രാജ്യത്തെ?
കേസിന്റെ വിചാരണ സമയത്തും പ്രതി കോടതി വളപ്പിൽ ഭീഷണി മുഴക്കിയിരുന്നു. സജിത വധക്കേസിൽ അറസ്റ്റിലായി റിമാൻഡിലായിരുന്ന ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷം 2025 ജനുവരി 27നു സജിതയുടെ ഭർത്താവ് സുധാകരൻ (55), അമ്മ ലക്ഷ്മി (75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ കേസിൽ അറസ്റ്റിലായ ചെന്താമര റിമാൻഡിലാണ്. സജിത വധക്കേസിൽ പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം.ജെ.വിജയകുമാറാണ് ഹാജരായത്. |