ഇറാൻ യുദ്ധം കൂടുതൽ ദിവസങ്ങൾ നീളുന്നത് കേരളത്തിലെ പ്രാദേശിക വിപണിയെയും ബാധിക്കുമെന്ന് ആശങ്ക. നിലവിൽ കാര്യമായ പ്രതിസന്ധി അനുഭവപ്പെട്ടിട്ടില്ലെങ്കിലും യുദ്ധം കൂടുതൽ ദിവസങ്ങൾ നീണ്ടേക്കുമെന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവനയാണ് ആശങ്കയ്ക്ക് കാരണമായത്. യുദ്ധത്തിന് പരിഹാരം കാണാനായില്ലെങ്കിൽ നാട്ടിലേക്കുള്ള പണമയക്കൽ ഉൾപ്പെടെ കുറയുമെന്നാണ് കരുതുന്നത്.
പുണ്യമാസമായ റമസാനില്‍ ദാനധർമങ്ങൾക്കും പെരുന്നാൾ ചെലവുകൾക്കുമായി പ്രവാസികൾ അധിക പണം നാട്ടിലേക്ക് അയക്കാറുണ്ട്. യുദ്ധ സാഹചര്യത്തിൽ ഈ തുകയിൽ കുറവു വരാൻ സാധ്യതയുണ്ട്. ഇനി പണമയച്ചാൽ തന്നെ സൂക്ഷിച്ച് ചെലവഴിക്കണമെന്ന നിർദ്ദേശമായിരിക്കും കുടുംബങ്ങൾക്ക് ലഭിച്ചിട്ടുണ്ടാവുക. ഇത് പ്രാദേശിക വിപണിയിലേക്കുള്ള പണമൊഴുക്ക് കുറയ്ക്കും. പഴം, പച്ചക്കറി, ടെക്സ്റ്റൈൽ, ജ്വല്ലറി, കെട്ടിട നിർമാണം തുടങ്ങിയ പ്രധാന വിപണികളെയെല്ലാം പ്രതിസന്ധി ബാധിക്കുമെന്നാണ് ആശങ്ക. പ്രധാനമായും മലബാര്‍ മേഖലയിലെ കണ്ണൂർ, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളെയാണ് കൂടുതലായി പ്രതിസന്ധി ബാധിക്കാൻ സാധ്യതയെന്നും വിദഗ്‍ധർ പറയുന്നു.
ആദ്യഘട്ടത്തിൽ ഗൾഫിൽ നിന്നുള്ള പണമയക്കൽ വർധിക്കാൻ സാധ്യതയുണ്ടെന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. കൈവശമുള്ള സമ്പാദ്യം സുരക്ഷിതമാക്കാനായി നാട്ടിലേക്ക് അയക്കാൻ പ്രവാസികൾ ശ്രമിച്ചേക്കാം. എന്നാലും ഈ പണം വിപണിയിലെത്താനുള്ള സാധ്യത കുറവാണ്. ADVERTISEMENT Go AD-FREE
ഗൾഫ് മേഖലയിലെ പ്രതിസന്ധി നിലവിൽ കേരളത്തിലെ ടെക്സ്റ്റൈൽ വിപണിയെ ബാധിച്ചിട്ടില്ലെന്ന് കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്‍റ്സ് വെൽഫയർ അസോസിയേഷൻ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി നവാബ് ജാൻ മനോരമ ഓൺലൈനോട് പറഞ്ഞു. റമസാൻ 15ന് ശേഷമാണ് പെരുന്നാൾ പർച്ചേസുകള്‍ സജീവമാകുന്നത്. നിലവിൽ വ്യാപാര സ്ഥാപനങ്ങളിലെല്ലാം സാധാരണ പോലെ കച്ചവടം നടക്കുന്നുണ്ട്. പശ്ചിമേഷ്യയിലെ പ്രശ്നങ്ങൾ വ്യാപാരത്തെ ബാധിച്ചിട്ടുണ്ടോയെന്ന് അടുത്ത വാരത്തോടെ മനസിലാകും. പെരുന്നാൾ കഴിഞ്ഞാലുടൻ വിവാഹ സീസണിലേക്കുള്ള കച്ചവടവും ആരംഭിക്കും. ഇതിലേക്കായി വ്യാപാരികൾ സ്റ്റോക്കെടുക്കൽ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നാട്ടിൽ വരാൻ കഴിഞ്ഞില്ലെങ്കിലും പ്രവാസി മലയാളികൾ പെരുന്നാൾ ചെലവിന് വേണ്ടി കുടുംബാംഗങ്ങൾക്ക് പണം അയയ്ക്കുമെന്നു തന്നെയാണ് വ്യാപാരികളുടെ പ്രതീക്ഷ. എന്നാൽ, നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരമായില്ലെങ്കിൽ പെരുന്നാളിന് മലയാളി കുടുംബങ്ങൾ നാട്ടിലേക്ക് യാത്ര ചെയ്യുന്നത് കുറയും. ഇത് വ്യാപാരത്തെ സാരമായി ബാധിക്കാനുള്ള സാധ്യതയുണ്ട്. പെരുന്നാൾ കച്ചവടത്തിൽ 40 ശതമാനമെങ്കിലും കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കോഴിക്കോട് ജില്ലയിലെ ഒരു വസ്ത്ര വ്യാപാരി മനോരമ ഓൺലൈനോട് പറഞ്ഞു. അത് മുന്നിൽ കണ്ട് ഇത്തവണ സ്റ്റോക്ക് എടുക്കുന്നതും കുറച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികളുടെ ശമ്പളം മുടങ്ങുമോ? ADVERTISEMENT Go AD-FREE
അതേസമയം, ശമ്പളം മുടങ്ങുന്ന രീതിയിലുള്ള പ്രതിസന്ധിയൊന്നും നിലവിൽ പ്രവാസികളെ ബാധിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. കോവിഡ് കാലത്ത് പോലും തൊഴിലാളികൾക്ക് കൃത്യമായി ശമ്പളം നൽകാൻ ഗൾഫിലെ കമ്പനികൾക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ നിലവിലെ പ്രതിസന്ധി നീണ്ടാൽ കാര്യങ്ങൾ വഷളാകും. ഹോര്‍മൂസ് കടലിടുക്ക് അടച്ചത് പല കമ്പനികളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. തൊഴിലാളികൾക്ക് ശമ്പളം കൊടുക്കേണ്ട ദിവസങ്ങളിൽ തന്നെ യുദ്ധമുണ്ടായത് തിരിച്ചടിയാണ്. ചില കമ്പനികളെങ്കിലും തൊഴിലാളികൾക്കുള്ള ശമ്പളം വൈകിപ്പിക്കാനോ കുറയ്ക്കാനോ സാധ്യതയുണ്ടെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവര്‍ പറയുന്നത്.
ഹോർമൂസ് കടലിടുക്ക് അടച്ചത് ഗൾഫിലെ ട്രേഡിങ് അടക്കമുള്ള മേഖലകളെ സാരമായി ബാധിക്കുമെന്ന് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി സംരംഭകൻ അൻഷാദ് മനോരമ ഓൺലൈനോട് പറഞ്ഞു. നിലവിൽ പല ഷിപ്മെന്‍റുകളും മുടങ്ങിയിട്ടുണ്ട്. ഹോർമൂസിലെ പ്രതിസന്ധി തുടർന്നാൽ സ്ഥിതി രൂക്ഷമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഗൾഫ് രാജ്യങ്ങളിലെ സ്കൂളുകളിലേക്കും മറ്റും നിയമനങ്ങൾ നടക്കുന്ന സമയമാണിത്. മാർച്ച് – ഏപ്രിൽ മാസങ്ങളിലാണ് നിയമനങ്ങൾ വർധിക്കുന്നത്. ഇറാൻ യുദ്ധം ഈ മേഖലയെ സാരമായി ബാധിക്കാൻ സാധ്യതയുണ്ട്. സുരക്ഷ കണക്കിലെടുത്ത് ഈ രാജ്യങ്ങളിലേക്ക് പോകാൻ ഉദ്യോഗാർത്ഥികളും മടിക്കും. വിമാനത്താവളങ്ങൾ വഴി പശ്ചിമേഷ്യയിലേക്കുള്ള കയറ്റുമതിയെയും ഇറാൻ യുദ്ധം ബാധിക്കും. ഗൾഫ് നാടുകളിലേക്കുള്ള പഴം, പച്ചക്കറി തുടങ്ങിയ ഉൽപന്നങ്ങളുടെ കയറ്റുമതി ഇതിനോടകം തന്നെ മുടങ്ങിയിട്ടുണ്ട്. ADVERTISEMENT GO AD-FREE
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: https://www.manoramaonline.com/business English Summary:
The West Asia conflict has struck at the worst possible time for Malabar\“s Gulf-dependent economy. With Ramadan and Eid spending disrupted, flights suspended, and remittances at risk, businesses in Kozhikode, Malappuram and Kannur face a severe economic shock. |