കോട്ടയം ∙ ജില്ലയിലെ ഏക എ ക്ലാസ് മണ്ഡലത്തിന് അപ്പുറത്തേക്ക് വളരാൻ വഴി തേടി ബിജെപി. 30,000 വോട്ടിനു മുകളിൽ ലഭിക്കുന്ന മണ്ഡലങ്ങളെയാണ് ബിജെപി എ ക്ലാസ് മണ്ഡലം എന്ന പരിഗണന നൽകി പ്രവർത്തനങ്ങൾ സജീവമാക്കിയിരുന്നത്. ഈ പട്ടികയിൽ കാഞ്ഞിരപ്പള്ളി മാത്രമായിരുന്നു ജില്ലയിൽ നിന്ന് ഇടം നേടിയത്. 2016ൽ 31,411 വോട്ടുകൾ നേടിയതോടെ ബിജെപിയുടെ റഡാറിൽ കാഞ്ഞിരപ്പള്ളി പതിഞ്ഞു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട പാർലമെന്റിൽ മത്സരിച്ച കെ.സുരേന്ദ്രന് കാഞ്ഞിരപ്പള്ളിയിൽ നിന്ന് 36,628 നേടാനുമായി.
എന്നാൽ ജില്ലയിലെ മറ്റ് മണ്ഡലങ്ങളിൽ ഈ നേട്ടം വ്യാപിപ്പിക്കാൻ സാധിച്ചില്ല. ജനപക്ഷം നേതാവ് പി.സി.ജോർജ് പാർട്ടിയിലേക്ക് എത്തിയതോടെയാണ് 2 മണ്ഡലങ്ങളിൽ ബിജെപി കൂടുതൽ ശ്രദ്ധിച്ചത്. പൂഞ്ഞാറിലും സമീപ മണ്ഡലമായ പാലായിലുമാണ് ബിജെപി പ്രതീക്ഷ വയ്ക്കുന്നത്. ഇതിനു പുറമേയാണ് വൈക്കം മുൻ എംഎൽഎ കെ.അജിത്ത് കൂടി ബിജെപിയിൽ എത്തുന്നത്.
ബിജെപി ആസ്ഥാനമായ മാരാർജി ഭവനിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് അജിത്തിനെ അംഗത്വം നൽകി സ്വീകരിച്ചത്. 2006, 2011 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വിജയിച്ച് എംഎൽഎ ആയിരുന്നു. സിപിഐ വൈക്കം മണ്ഡലം കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറിയായും കോട്ടയം ജില്ലാ കൗൺസിൽ അംഗമായും പ്രവർത്തിക്കുകയായിരുന്നു. ദലിത് വിഭാഗത്തിന് അർഹമായ ആനുകൂല്യങ്ങൾ സംസ്ഥാന സർക്കാരിൽനിന്ന് ലഭിക്കുന്നില്ലെന്നും അതൃപ്തി സിപിഐ നേതൃത്വത്തെ അറിയിച്ചിരുന്നെന്നും അജിത്ത് പറഞ്ഞു. പരാതിപ്പെട്ടിട്ട് ആറുമാസം കഴിഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
സിപിഐയെ ഞെട്ടിച്ച് അജിത്തിന്റെ പാർട്ടി മാറ്റം
കോട്ടയം ∙ ജില്ലയിലെ സിപിഐയെ ഞെട്ടിച്ച് മുൻ എംഎൽഎ കെ.അജിത്തിന്റെ പാർട്ടി മാറ്റം. സിപിഐയുടെ ആദ്യകാല നേതാവും 4 തവണ വൈക്കം എംഎൽഎയുമായിരുന്ന എം.കെ.കേശവന്റെ മകനാണ്. ജില്ലാ എക്സിക്യൂട്ടീവിൽ നിന്നു ജില്ലാ കൗൺസിലിലേക്ക് അജിത്തിനെ തരം താഴ്ത്തിയിരുന്നു. തുടർന്ന് പാർട്ടി വേദികളിൽ നിന്നു വിട്ടുനിൽക്കുകയായിരുന്നു. സിപിഐക്ക് കോട്ടയം ജില്ലയിലെ ഏക സീറ്റാണ് വൈക്കം. സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വത്തിന്റെ ജന്മനാട് കൂടിയായ വൈക്കം, സിപിഐക്ക് ജില്ലയിൽ ഏറ്റവും കൂടുതൽ അടിത്തറയുള്ള മേഖലയുമാണ്. ADVERTISEMENT Go AD-FREE
ഇവിടെ സമീപകാലത്ത് സിപിഐയിൽ നിന്നു ബിജെപിയിലേക്കു പ്രവർത്തകരും നേതാക്കളും ചേർന്നിരുന്നു. അജിത്തിന് സ്വീകരണം ഒരുക്കാൻ 10ന് വൈക്കത്ത് ബിജെപി സമ്മേളനം സംഘടിപ്പിക്കും. കൊടിയ വഞ്ചനയും നന്ദികേടുമാണ് അജിത്ത് കാണിച്ചതെന്നു സിപിഐ ജില്ലാ സെക്രട്ടറി വി.കെ.സന്തോഷ് കുമാർ പറഞ്ഞു. 2 ടേം എംഎൽഎ സ്ഥാനം അടക്കമുള്ള പദവികൾ പാർട്ടി നൽകി. ബിജെപിയുടെ സാമ്പത്തിക വാഗ്ദാനവും മാറ്റത്തിനു പിന്നിലുണ്ടെന്നാണു കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വൈക്കം സീറ്റ്?
വൈക്കം സീറ്റിൽ കെ.അജിത്ത് മത്സരിക്കാനുള്ള സാധ്യതയും വർധിച്ചു. നിലവിൽ എൻഡിഎയിൽ ബിഡിജെഎസിനാണ് വൈക്കം സീറ്റ്. എന്നാൽ സംസ്ഥാന തലത്തിൽ ഇടപെടലുണ്ടായാൽ സീറ്റ് വച്ചുമാറുന്നതിൽ ബിഡിജെഎസ് വിമുഖത കാട്ടില്ലെന്നാണു സൂചന. മാർച്ച് 3ന് എൻഡിഎ സീറ്റ് വിഭജന ചർച്ചകൾ കൊച്ചിയിൽ നടക്കുന്നുണ്ട്. വൈക്കം, കടുത്തുരുത്തി, കോട്ടയം തുടങ്ങി 3 സീറ്റുകളാണ് ബിഡിജെഎസ് ആവശ്യപ്പെടുന്നത്.
ADVERTISEMENT Go AD-FREE English Summary:
Kerala Assembly Election 2026: BJP in Kerala is looking to expand beyond its single \“A-class\“ constituency in Kottayam district. The party is focusing on Kanjirappally, Poonjar, and Pala, aiming to replicate its success in larger vote-share constituencies. |