കൊട്ടിയം ∙കൊട്ടിയം മേൽപാലം വഴി ഒരു ഭാഗത്തേക്ക് വാഹനങ്ങൾ കടത്തി വിട്ടു തുടങ്ങി. ഇന്നലെ വൈകിട്ട് 6ന് ആണ് തിരുവനന്തപുരം ഭാഗത്തേക്ക് വാഹനങ്ങൾ കടത്തി വിട്ടു തുടങ്ങിയത്. കൊല്ലം ഭാഗത്തു നിന്ന വരുന്ന വാഹനങ്ങൾ വാഴപ്പള്ളിയിൽ നിന്ന് ഉയരപ്പാതയിൽ കയറി ഉമയനല്ലൂർ, പറക്കുളം, കൊട്ടിയം ജംക്‌ഷന് മുകളിലൂടെ സിതാര ജംക്‌ഷനിൽ ഇറങ്ങാൻ കഴിയും.
അവിടെ നിന്ന് സർവീസ് റോഡിൽ പ്രവേശിച്ച് ചാത്തന്നൂരിലേക്ക് യാത്ര തുടരാം. ഇതോടെ ദീർഘ ദൂര സർവീസ് നടത്തുന്ന വാഹനങ്ങൾക്ക് കൊട്ടിയം ജംക്‌ഷനിലെ കുരുക്കിൽപ്പെടാതെ കടന്നു പോകാൻ സാധിക്കുമെന്ന് കൊട്ടിയം പൊലീസ് അറിയിച്ചു. അതേസമയം ഉയരപ്പാത മാറ്റി തൂണുകളിൽ മേൽപാലം നിർമിക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് കൊട്ടിയം ജനകീയ സമരസമിതിയും പറക്കുളം സമരസമിതിയും. തൂണുകളിൽ പാലം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീച്ചിരിക്കുകയാണ് സമരസമിതി ഭാരവാഹികൾ.
കഴിഞ്ഞ ഡിസംബർ 5ന് മൈലക്കാട് സർവീസ് റോഡും മണ്ണിട്ട് ഉയർത്തിയ പാതയും തകർന്നിരുന്നു. കൂടാതെ പറക്കുളം ഭാഗത്തും സിതാര ജംക്‌ഷനിലെ പെട്രോൾ പമ്പിന് സമീപത്തും ഉയരപ്പാതയിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. അതിനിടെ പൊലീസിന്റെ കാവലിൽ പറക്കുളത്തും സിതാര ജംക്‌ഷനിലും കണ്ട വിള്ളൽ കരാർ കമ്പനി അധികൃതർ അറ്റകുറ്റപ്പണി നടത്തി. ഭാരം കൂടിയ കരാർ കമ്പനിയുടെ വാഹനങ്ങൾ ഉയരപ്പാതയിൽ ടാറിങ് നടത്തിയപ്പോൾ പറക്കുളത്തെ ആർഇ പാനലുകൾ പലതും പുറത്തേക്ക് തള്ളി തുടങ്ങിയതായി പരാതിയുണ്ട്. ഇതിന്റെ അറ്റകുറ്റപ്പണികൾ രണ്ട് ദിവസം മുൻപാണ് നടത്തിയത്. English Summary:
Kottiyam flyover traffic has partially resumed for vehicles heading to Thiruvananthapuram, offering a way around the congested junction. Despite this development, local protest committees continue their legal fight for a different design, citing structural issues like cracks and bulging panels. |
|