ചെറുവത്തൂർ ∙ അടിപ്പാത സൗകര്യപ്രദമായ രീതിയിൽ നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയസമിതി നടത്തുന്ന സമരം 100 ദിവസത്തിലേക്ക് കടക്കുന്നു. നീലേശ്വരം– കാലിക്കടവ് റീച്ചിൽ പാത നിർമാണം പൂർത്തീകരിക്കാൻ കഴിയാത്ത അവസ്ഥ. നാട്ടുകാരുമായി തർക്കത്തിന് ഇല്ലെന്ന് കരാർ കമ്പനി. പ്രശ്നത്തിന് പരിഹാരം കാണേണ്ടവർ മൗനം പാലിക്കുന്നു
ദേശീയപാത വികസനത്തിന്റെ ഭാഗമായി ചെറുവത്തൂർ ടൗണിൽനിന്ന് റെയിൽവേ സ്റ്റേഷൻ റോഡിലേക്ക് പോകുന്ന സ്ഥലത്ത് സ്ഥാപിച്ച അടിപ്പാത സംബന്ധിച്ച വിഷയത്തിലാണ് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ സമരം നടക്കുന്നത്. നിലവിലുള്ള പാത വാഹനങ്ങൾക്ക് സൗകര്യപ്രദമാകുന്ന രീതിയിൽ സ്ഥാപിക്കണമെന്നാണ് ജനകീയ സമരസമിതിയുടെ ആവശ്യം. എന്നാൽ ഇതിന്റെ സമീപത്തുതന്നെ ചെറുവത്തൂർ– പടന്ന റോഡിൽ വലിയ പാത സ്ഥാപിച്ചതിനാൽ ഇവിടെ വലിയ രീതിയിലുള്ള അടിപ്പാത വേണ്ടെന്ന നിലപാടാണ് ബന്ധപ്പെട്ടവരുടേത്.
എന്നാൽ ചെറുവത്തൂർ ടൗണും റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന പ്രധാനപാത എന്ന നിലയിൽ ഇവിടെ അടിപ്പാത സ്ഥാപിക്കേണ്ടത് നാടിന്റെ ആവശ്യകതയാണെന്ന് ജനകീയ കർമസമിതിയും വാദിക്കുന്നു. ജനങ്ങളുടെ ആവശ്യം അംഗീകരിക്കാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്നും കർമസമിതി പറയുമ്പോൾ നാട്ടുകാരുമായി തർക്കത്തിന് ഇല്ലെന്നാണ് കരാർ കമ്പനി പറയുന്നത്.
അതേസമയം സമരം 100 ദിനത്തിലേക്കു കടക്കുന്ന സാഹചര്യത്തിൽ ഇതിനു പരിഹാരം കാണാൻ ആരും തയാറാക്കാത്തത് വലിയ ചർച്ചയായിരിക്കുകയാണ്. എംപി, എംഎൽഎ അടക്കമുള്ളവർ സമരത്തിന് പിന്തുണയുമായി എത്തി സമരത്തോടൊപ്പം നിൽക്കാത്തതും വലിയ പ്രതിഷേധത്തിനും ചർച്ചയ്ക്കും വഴിയൊരുക്കിയിരിക്കുകയാണ്. അതെ സമയം ചെറുവത്തൂരിൽ ഏറെ സ്വാധീനമുള്ള സിപിഎം, കോൺഗ്രസ് നേതൃത്വങ്ങൾ സമരമുഖത്ത് സജീവമല്ല. അതിനിടെ ബിജെപി ജില്ലാ പ്രസിഡന്റ് അശ്വിനി അടക്കമുള്ള നേതാക്കൾ സമരമുഖത്തേക്കെത്തി സമരത്തിന് പൂർണപിന്തുണയും നൽകിയിരുന്നു. സൗകര്യപ്രദമായ അടി പാത കിട്ടാതെ സമരത്തിൽ പിന്മാറിലിലെന്നു സമരസമിതിക്ക് നേതൃത്വം കൊടുക്കുന്ന മുകേഷ് ബാലകൃഷ്ണനും ടി.രാജനും പറഞ്ഞു. ADVERTISEMENT Go AD-FREE English Summary:
The Cheruvathur underpass protest has reached its 100th day, bringing National Highway construction to a complete standstill as locals demand a more convenient vehicle underpass. While the Janakeeya Samithi remains firm in its demands for the road connecting to the railway station, a resolution from authorities seems distant. |
|