cy520520 • The day before yesterday 11:45 • views 666
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇന്നലെയും ഇന്നുമായി പുതിയ സാരഥികളാകുന്നു. കോർപറേഷനുകളിൽ മേയർ, ഡപ്യൂട്ടി മേയർ, മുനിസിപ്പാലിറ്റികളിൽ ചെയർപഴ്സൻ, വൈസ് ചെയർപഴ്സൻ പദവികളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്നലെയായിരുന്നു; ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് – വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകൾ ഇന്നും. അംഗങ്ങൾ കഴിഞ്ഞ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്തു.
- Also Read മുൻ എംഎൽഎ അനിൽ അക്കര പഞ്ചായത്ത് പ്രസിഡന്റ്; മറ്റത്തൂരിൽ വൻ അട്ടിമറി, കോൺഗ്രസ് അംഗങ്ങൾ കൂട്ടത്തോടെ രാജിവച്ചു
തിരഞ്ഞെടുപ്പുവേളയിലുയർന്ന രാഷ്‌ട്രീയഭിന്നതകളും അധ്യക്ഷപദവി നേടാൻ പലയിടത്തുമുണ്ടായ തർക്കങ്ങളുമെല്ലാം മറന്ന് വികസനത്തിന്റെ മികച്ച വിജയഗാഥകൾ ഒറ്റക്കെട്ടായി രചിക്കാൻ ഓരോ തദ്ദേശസമിതിക്കും അവസരം ലഭിക്കുകയാണിനി. വോട്ടിങ് യന്ത്രത്തിലെ കണക്കിനെ മുൻനിർത്തിയല്ലാതെ ജനമനസ്സിലെ അംഗീകാരത്തിനുവേണ്ടി ഭരണ – പ്രതിപക്ഷങ്ങൾ ഒരുമിച്ചുനിന്നാൽ നമ്മുടെ നാട്ടിൽ അദ്ഭുതങ്ങൾ വിളയുമെന്നു തീർച്ച.
വലിയൊരു ജനകീയദൗത്യത്തിലെ പങ്കാളിത്തമാണു ജനങ്ങൾ പുതിയ പ്രതിനിധികൾക്കു പ്രതീക്ഷയോടെ നൽകിയിരിക്കുന്നത്. അടുത്ത 5 വർഷത്തെക്കുറിച്ചു മാത്രം ചിന്തിക്കാതെ, ഇരുപതോ മുപ്പതോ വർഷം മുൻകൂട്ടിക്കണ്ട് അടിസ്‌ഥാനസൗകര്യ വികസനം ആസൂത്രണം ചെയ്യാനായാൽ, അതിന്റെ നിർവഹണത്തിനു മികച്ച ആമുഖം നൽകാനായാൽ, അതാകും പ്രാദേശികഭരണകൂടങ്ങൾക്കു കൈവരിക്കാവുന്ന ഏറ്റവും അഭിമാനാർഹമായ ഫലശ്രുതി. കൃത്യവും സമയബന്ധിതവുമായ വികസനപദ്ധതികൾ ഓരോ തദ്ദേശസമിതിക്കും മുന്നിലുണ്ടാകണം. മുൻഗണനാക്രമത്തിൽ പ്രശ്നങ്ങളെ സമീപിക്കുകയും വേണം.
- സംസാരിച്ചു കൊണ്ടിരിക്കെ ശുചിമുറിയിൽ പോയി തൂങ്ങി...; അമ്മായിയമ്മയോട് പ്രതികാരം ചെയ്യാൻ ജീവനൊടുക്കിയ അറുപതുകാരൻ; ‘നൈമിഷിക’ ആത്മഹത്യയ്ക്കു പിന്നിൽ?
- പൃഥ്വിക്കും ബേസിലിനുമുള്ള പ്ലാനിങ് പോലും ഫുട്ബോൾ ഫെഡറേഷനില്ലേ? ഐഎസ്എൽ വഴിയിൽ കിടക്കുമ്പോഴും കണ്ണ് കോടികളിൽ
- വിത്തും വളവും കൊടുത്ത് ഭീകരതയിലേക്ക് ‘ഐഎസ് റിക്രൂട്മെന്റ്’; എന്തുകൊണ്ട് ട്രംപിന്റെ മിസൈലുകൾ സൊക്കോട്ടയെ ലക്ഷ്യമിട്ടു?
MORE PREMIUM STORIES
കഴിഞ്ഞ കാലങ്ങളിൽ പലയിടത്തും ഭരണസ്ഥിരത ഇല്ലാതിരുന്നതു വികസനവഴി തുറക്കാൻ തടസ്സമായത് ആവർത്തിക്കരുതാത്ത പാഠമായി തദ്ദേശസമിതികൾക്കു മുന്നിലുണ്ടാകണം. കൂറുമാറ്റവും വീതംവയ്പു ഭരണവും അധികാരക്കൈമാറ്റ തർക്കവുമൊക്കെയായി പല സമിതികളുടെയും ശ്രദ്ധ മാറിയപ്പോൾ വിസ്‌മരിക്കപ്പെട്ടതു വികസനമല്ലേ? സാമ്പത്തികവർഷാവസാനത്തിൽ പദ്ധതികൾ എങ്ങനെയെങ്കിലും തല്ലിക്കൂട്ടി വിഹിതത്തുക ചെലവഴിക്കുക എന്ന പല തദ്ദേശസ്‌ഥാപനങ്ങളുടെയും പതിവുശൈലിമൂലം നാടിനു പ്രത്യേകിച്ചു ഗുണമൊന്നുമുണ്ടായില്ലെന്നുകൂടി ഓർമിക്കാം. രാഷ്‌ട്രീയക്കളിയും അഴിമതിയും വികസനത്തെ ബാധിച്ചുവെന്നതിൽ സംശയമില്ല. അധികാരവും പണവും വേണ്ടവിധം കൈകാര്യം ചെയ്യാനുള്ള ഭാവനയും ഇച്ഛാശക്‌തിയും കർമശേഷിയും പല ജനപ്രതിനിധികൾക്കും ഇല്ലാതെപോയതും മറ്റൊരു പാഠം.
- Also Read നഗരസഭാധ്യക്ഷയെച്ചൊല്ലി തർക്കം: എംഎൽഎക്ക് ഓഫിസ് നഷ്ടപ്പെട്ടു
നവലോകത്തോടൊപ്പം പറക്കാനുള്ള വികസനച്ചിറകുകൾ തേടുകയാണ് നമ്മുടെ വലുതും ചെറുതുമായ നഗരങ്ങളെല്ലാം. നഗരാസൂത്രണത്തിലും നിർവഹണത്തിലും ഇതിനകമുണ്ടായ പാളിച്ചകൾ ആവർത്തിക്കാതിരിക്കാൻ സൂക്ഷ്മശ്രദ്ധയാണ് അധികാരികളിൽനിന്നുണ്ടാകേണ്ടത്. റോഡ് വികസനം, പൊതുജനാരോഗ്യപാലനം, ജലസംരക്ഷണം തുടങ്ങിയ മേഖലകളിൽ മികവു കാട്ടാനുള്ള കർമകുശലത അവർക്കുണ്ടാകണം. നമ്മുടെ പട്ടണങ്ങളുടെ സ്ഥിരംശാപമായ വെള്ളക്കെട്ടുപോലുള്ള പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ പ്രത്യേക ജാഗ്രത വേണം.
മാലിന്യസംസ്‌കരണത്തോടു പുറംതിരിഞ്ഞു നിൽക്കുകയാണു സംസ്ഥാനത്തെ മിക്ക തദ്ദേശസ്‌ഥാപനങ്ങളും. വിജയകരമായ ചുരുക്കം സംരംഭങ്ങൾ ഒഴിച്ചാൽ മിക്കതും മാലിന്യനിർമാർജനത്തിൽ പരാജയപ്പെട്ടിരിക്കുന്നു. നാടെങ്ങും ശുചിത്വം ഉറപ്പാക്കിയില്ലെങ്കിൽ വികസനത്തിന്റെ പേരിലുള്ള നേട്ടങ്ങൾക്കു തിളക്കം കുറയുമെന്നതു മറക്കരുത്. അതുകൊണ്ടുതന്നെ, പുതിയ ജനപ്രതിനിധികൾ അവരവരുടെ മേഖലകളിലെ മാലിന്യപ്രശ്നം പരിഹരിക്കാനുള്ള വഴി അടിയന്തരമായി കണ്ടെത്തേണ്ടതുണ്ട്. പട്ടിപ്പല്ലിൽ കോർക്കാനുള്ളതല്ല ഈ നാട് എന്ന ബോധ്യത്തോടെ, തെരുവുനായ ഭീഷണിക്കു ഫലപ്രദ പരിഹാരം കണ്ടെത്തുകയും വേണം.
- Also Read വീണ്ടെടുത്തു, കൈക്കരുത്ത്; കോട്ടയത്തെ 6 നഗരസഭകളിലും ഭരണമുറപ്പിച്ച് യുഡിഎഫ്
നാടിന്റെ നാഡിമിടിപ്പുകൾ തൊട്ടറിയാനും പ്രശ്നപരിഹാരം കണ്ടെത്താനും പ്രാപ്തരായവരാണ് തദ്ദേശസ്ഥാപനങ്ങളിലേക്കു തിരഞ്ഞെടുക്കപ്പെട്ടതെന്നു നമുക്കു കരുതാം. അധികാരസ്ഥാനങ്ങളിലെത്തിയ ഓരോരുത്തർക്കും അവരവരുടെ ജനകീയ ഉത്തരവാദിത്തം കൃത്യമായും ഫലപ്രദമായും നിർവഹിക്കാനുള്ള വിജയാശംസകൾ നേരാം. പരസ്പരം വിശ്വാസത്തിലെടുത്ത്, നാടിന്റെ വികസനത്തിനുവേണ്ടി ഭരണപക്ഷവും പ്രതിപക്ഷവും കൈകോർത്തു മുന്നേറുമ്പോൾ മാത്രമേ നവകേരളം സാധ്യമാകൂ. English Summary:
Editorial: Local self-governance is crucial for the development of Kerala. Effective local governance, addressing issues like waste management and infrastructure, is essential for progress. Collaborative efforts between ruling and opposition parties are vital for a new Kerala. |
|