ന്യൂഡൽഹി∙അന്വേഷണത്തിലൂടെ സ്ഥിരീകരണമുണ്ടായശേഷമേ ചെങ്കോട്ടയ്ക്കു മുന്നിലെ സ്ഫോടനത്തിന്റെ സ്വഭാവം വ്യക്തമാക്കൂ എന്ന നിലപാടിലാണു കേന്ദ്ര സർക്കാർ. ഭീകരാക്രമണം എന്നല്ല, ആക്രമണം എന്നുപോലും പ്രധാനമന്ത്രിയും പ്രതിരോധ, ആഭ്യന്തര മന്ത്രിമാരും പറയുന്നില്ല. പകരം, ‘സംഭവം’ എന്നതാണു സ്ഫോടനമുണ്ടായി ഒരു ദിവസം പിന്നിട്ടപ്പോഴും ഔദ്യോഗിക പ്രയോഗം.
- Also Read മൗനനിഴലിൽ മഹാനഗരം: തിരക്കു നിറഞ്ഞ ചെങ്കോട്ട പരിസരത്തും ചാന്ദ്നി ചൗക്ക് മാർക്കറ്റിലും ഇന്നലെ നിശ്ശബ്ദത മാത്രം
എന്നാൽ, യുഎപിഎ, എക്സ്പ്ലോസീവ് നിയമങ്ങൾ പ്രകാരം റജിസ്റ്റർ ചെയ്തിരിക്കുന്ന കേസ് ഡൽഹി പൊലീസിൽനിന്ന് ദേശീയ അന്വേഷണ ഏജൻസിക്കു കൈമാറിയതോടെ ഭീകരപ്രവർത്തനമായിത്തന്നെ കണ്ടാണു സംഭവത്തെ സമീപിക്കുന്നതെന്നു വ്യക്തം. ഡൽഹിയിലേത് ഒറ്റപ്പെട്ട വിഷയമല്ല, ജമ്മു കശ്മീരും ഹരിയാനയും യുപിയും മറ്റും ഉൾപ്പെടുന്നതാണെന്ന വിലയിരുത്തലിലാണ് അന്വേഷണത്തിന്റെ പോക്കെന്ന് ഇതിനകമുള്ള അറസ്റ്റുൾപ്പെടെയുള്ള നടപടികളിൽനിന്ന് വ്യക്തം. നടന്നത് ആക്രമണമാണോ സ്ഫോടകവസ്തുക്കളുണ്ടായിരുന്ന കാറിൽ അബദ്ധത്തിൽ സ്ഫോടനമുണ്ടായതാണോ തുടങ്ങിയ ചോദ്യങ്ങൾ ഇപ്പോഴുമുണ്ട്. ഡോ.ഉമർ തന്നെയാണോ കാറോടിച്ചിരുന്നതെന്നും മൃതദേഹങ്ങളിൽ അദ്ദേഹത്തിന്റേതും ഉൾപ്പെടുന്നുണ്ടോയെന്നും സ്ഥിരീകരണമായിട്ടില്ലെന്നാണ് ഏജൻസികൾ സൂചിപ്പിക്കുന്നത്.
- Also Read ‘യുവതുർക്കി’കളെ ഒതുക്കുമോ ബിഹാർ ജനത?; തേജസ്വിക്കും രാഹുലിനും തിരിച്ചടിയെന്ന് എക്സിറ്റ് പോൾ
ഡിഎൻഎ പരിശോധനയിലൂടെ ആളെ സ്ഥിരീകരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കാറിലുണ്ടായിരുന്ന സ്ഫോടകവസ്തുക്കൾ ബോംബ് രൂപത്തിലേക്ക് പൂർണമായി വികസിപ്പിച്ച സ്ഥിതിയിലായിരുന്നില്ലെന്നും അതിനാൽ സ്ഫോടനത്തിന്റെ തീവ്രത കുറഞ്ഞെന്നുമാണ് അന്വേഷകരുടെ വിലയിരുത്തൽ. ബോംബ് സ്ഫോടനത്തിൽ ഉണ്ടാകാവുന്നതരത്തിലുള്ള അവശിഷ്ടങ്ങൾ ഇല്ലാതിരുന്നതിന്റെ കാരണവും ഇതുതന്നെയെന്നാണ് വിലയിരുത്തൽ. അന്വേഷണ ഏജൻസികളുടെ ജാഗ്രത കാരണം വലിയ ആക്രമണം തടയാൻ സാധിച്ചെന്ന വാദവുമുണ്ട്. വിവിധ ഏജൻസികൾക്കു വന്ന പിഴവുകളെക്കുറിച്ചുള്ള വിമർശനത്തെ പ്രതിരോധിക്കാനുള്ള വാദമായും ഇതിനെ വിലയിരുത്താം. ജമ്മു കശ്മീർ പൊലീസിന്റെ അന്വേഷണമാണു ഫരീദാബാദിലേക്കു നീണ്ടതും സ്ഫോടനത്തിനുപയോഗിക്കുന്ന വസ്തുക്കൾ കണ്ടെത്തുന്നതിൽ എത്തിച്ചതും.
- ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
- പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
- ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
MORE PREMIUM STORIES
ഫരീദാബാദിലെ സംഘവുമായി ഡൽഹി സ്ഫോടനത്തിനുള്ള ബന്ധം സ്ഥിരീകരിച്ചാണ് അന്വേഷണം നീങ്ങുന്നത്. കഴിഞ്ഞ മാസം മധ്യത്തിൽ ജമ്മു കശ്മീരിലെ നൗഗാമിൽ ജയ്ഷെ മുഹമ്മദിന്റെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിനെത്തുടർന്നായിരുന്നു അവിടുത്തെ അന്വേഷണം. ഫരീദാബാദിലെ സംഘത്തെക്കുറിച്ച് വിവരം ലഭിച്ചശേഷവും ഹരിയാന – ഡൽഹി അതിർത്തിയിലുൾപ്പെടെ വേണ്ടത്ര ജാഗ്രത പാലിക്കാൻ പൊലീസിനു സാധിച്ചില്ലെന്ന വിമർശനമുണ്ട്. ഫരീദാബാദിൽനിന്ന് 2,900 കിലോ സ്ഫോടക വസ്തുക്കളാണ് പിടിച്ചെടുത്തത്. ഇത്രയും വസ്തുക്കൾ ശേഖരിക്കാൻ എങ്ങനെ സാധിച്ചുവെന്നതു മറ്റൊരു ചോദ്യം. ഇതൊക്കെ ചേർത്താണ് ആഭ്യന്തര മന്ത്രിയുടെയും സുരക്ഷാ ഏജൻസികളുടെയും പിഴവെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നത്. English Summary:
Red Fort Explosion: Red Fort blast investigation is ongoing, with authorities hesitant to label the incident a terrorist attack despite UAPA charges. The focus is on whether it was an accidental explosion or a deliberate act. Investigations are looking into connections between the Delhi blast and groups in Jammu and Kashmir, Haryana, and Uttar Pradesh. |