ശബരിമല ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു എത്തിയ വ്യോമസേനാ ഹെലികോപ്റ്ററിന്റെ ചക്രം ഹെലിപാഡിലെ കോൺക്രീറ്റിൽ താഴ്ന്നതു ഗുരുതരമായ സുരക്ഷാവീഴ്ചതന്നെയാണ്. വീഴ്ചയുണ്ടായിട്ടില്ലെന്നു പറഞ്ഞ് അധികൃതർ കൈകഴുകുന്നത് ഇക്കാര്യത്തിലുണ്ടായ ജാഗ്രതക്കുറവിനും ഉത്തരവാദിത്തമില്ലായ്മയ്ക്കും ന്യായീകരണമാകുന്നില്ല.
- Also Read മരം ഒടിഞ്ഞുവീണു; കാത്തുനിന്ന് രാഷ്ട്രപതി: 7 മിനിറ്റു കൊണ്ട് മുപ്പതടി നീളമുള്ള മരം മുറിച്ചുനീക്കി
ഏതാനും മണിക്കൂർ മുൻപുമാത്രം കോൺക്രീറ്റിങ് പൂർത്തിയാക്കിയ ഹെലിപാഡിന്റെ പ്രതലം ഉറയ്ക്കുംമുൻപേ രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ ഇറങ്ങിയെന്നാണ് ആരോപണം. ഉറയ്ക്കാത്ത കോൺക്രീറ്റിൽ ഭാരമുള്ള കോപ്റ്റർ ചക്രം താഴ്ന്നുപോവുമെന്ന അടിസ്ഥാനകാര്യംപോലും അറിയാത്തവരാണോ അവിടെ സുരക്ഷാക്രമീകരണങ്ങൾക്കു നേതൃത്വം വഹിച്ചത്? രാജ്യത്തെ പ്രഥമപൗരയുടെ കേരള സന്ദർശനം ഇന്നും നാളെയുംകൂടി തുടരാനിരിക്കെ, കുറ്റമറ്റ സുരക്ഷാസംവിധാനം ഇനിയെങ്കിലും ഉറപ്പുവരുത്തണമെന്ന ഓർമപ്പെടുത്തൽകൂടി ഈ സംഭവത്തിലുണ്ട്.
രാഷ്ട്രപതിയുടെ സന്ദർശനത്തിനു മുന്നോടിയായുള്ള സുരക്ഷാ ഒരുക്കങ്ങൾ ഒരിക്കലും പാളിപ്പോകരുതെന്നുണ്ടെങ്കിലും വീഴ്ചകളുടെ പരമ്പരതന്നെ ഉണ്ടായതായാണ് ആരോപണം. ശബരിമലയ്ക്കടുത്തുള്ള നിലയ്ക്കലിലെ ഹെലിപാഡിൽ രാഷ്ട്രപതിയുടെ കോപ്റ്റർ ഇറക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും ഇന്നലെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനെത്തുടർന്ന് ലാൻഡിങ് പത്തനംതിട്ട ജില്ലയിലെതന്നെ പ്രമാടത്തേക്കു മാറ്റുകയായിരുന്നു. ബുധനാഴ്ചയിലേക്കുള്ള ഈ മുന്നറിയിപ്പ് തിങ്കളാഴ്ചതന്നെ പ്രഖ്യാപിച്ചതും കാലാവസ്ഥ അധികൃതർ ചൊവ്വാഴ്ച ആവർത്തിച്ചതുമാണ്.
- ‘റൗഡി’യാണോ ‘കിരീടം’ സിനിമയായത്? ‘ദശരഥം’ കൊറിയൻ കോപ്പിയോ? ആരും അറിയാതെ മറഞ്ഞു, ‘കളർ’ കണ്ണീരിലാഴ്ത്തിയ ആ ചിത്രങ്ങൾ
- മോദി കണ്ടെത്തിയ ‘റൈസിങ് സ്റ്റാർ’; ജെൻസീകളെ ചേർക്കുന്ന ബിജെപി തന്ത്രം; 25 വയസ്സിൽ കോടികൾ നേടി കുടുംബത്തെ കരകയറ്റിയ മൈഥിലി
- അട്ടിമറി ‘ക്രമീകരിച്ചത്’ ചൈന? ഇന്ത്യയുടെ ഉപഗ്രഹം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വരുന്നത് 52 ‘അംഗരക്ഷകർ’, ഉടൻ തിരിച്ചടി
MORE PREMIUM STORIES
പ്രമാടത്ത് ഹെലിപാഡ് ഒരുക്കാൻ വൈകിയത് വലിയ സുരക്ഷാ വീഴ്ചയാണെന്നാണു വിലയിരുത്തൽ. രാഷ്ട്രപതിയുടെ സന്ദർശനത്തെക്കുറിച്ചു ഈ മാസമാദ്യം അറിയിപ്പു കിട്ടിയിരുന്നതുകൊണ്ട് മറ്റൊരു സ്ഥലത്തുകൂടി ഹെലിപാഡ് കുറ്റമറ്റു സജ്ജമാക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനുണ്ടായിരുന്നെങ്കിലും അതു പാലിക്കപ്പെടാതിരുന്നതിന്റെ കാരണമെന്താണ്? പ്രമാടത്ത് ഹെലിപാഡ് കോൺക്രീറ്റിങ് തുടങ്ങിയതുതന്നെ രാഷ്ട്രപതി എത്തുന്നതിനു മണിക്കൂറുകൾ മുൻപു മാത്രമാണ്. ഇത് കേന്ദ്രസംഘം ആവശ്യപ്പെട്ടതു പ്രകാരമാണെന്നാണു വിശദീകരണം. അർധരാത്രി തുടങ്ങിയ കോൺക്രീറ്റിങ് പൂർത്തിയായത് ഇന്നലെ പുലർച്ചെയാണ്. ഇത്രയും ചെറിയ സമയംകൊണ്ട് കോൺക്രീറ്റ് ഉറയ്ക്കുമെന്ന അധികൃതരുടെ വാദത്തെ എത്രത്തോളം വിശ്വസിക്കാം? അങ്ങനെയൊരു ഹെലിപാഡിൽ കോപ്റ്റർ ഇറക്കുന്നതിനുമുൻപ് അപകടസാധ്യത സംബന്ധിച്ചു പരിശോധന നടത്താതിരുന്നതിനും എന്തു ന്യായമാണുള്ളത്?
- Also Read കാലാവസ്ഥാ മുന്നറിയിപ്പ് ലഭിച്ചിട്ടും നടപടി വൈകി; രാഷ്ട്രപതിയെ എത്തിച്ചത് ട്രയൽ റൺ നടത്താതെ
രാഷ്ട്രപതി ഇറങ്ങിയതിനു പിന്നാലെ പൊലീസും അഗ്നിരക്ഷാ സേനയും ചേർന്ന് ആ ഹെലികോപ്റ്റർ തള്ളിനീക്കുകയായിരുന്നു. പൂർണമായും ഉറയ്ക്കാത്ത കോൺക്രീറ്റിൽ മണിക്കൂറുകളോളം കോപ്റ്റർ കിടന്നാൽ ചക്രം സിമന്റിൽ ഉറയ്ക്കുമോ എന്ന ആശങ്ക മൂലമാണ് ഇങ്ങനെ ചെയ്തതെന്നു പറയുന്നു. ഹെലികോപ്റ്റർ ഇറങ്ങിയത് കൃത്യമായ ലാൻഡിങ് പോയിന്റിൽ നിന്ന് 4–5 അടിയോളം മാറിയാണെന്നും ലാൻഡ് ചെയ്യാൻ നിശ്ചയിച്ച സ്ഥലത്തേക്കു മാറ്റാനാണു തള്ളിനീക്കിയതെന്നുമുള്ള അനൗദ്യോഗിക വിശദീകരണവും ഇന്നലെയുണ്ടായി.
ചൊവ്വാഴ്ച വൈകിട്ടു വരെയുള്ള എല്ലാ ഒരുക്കങ്ങളും നിലയ്ക്കലിൽ രാഷ്ട്രപതി ഇറങ്ങുമെന്നതിനെ അടിസ്ഥാനമാക്കി മാത്രമായിരുന്നു. തുലാവർഷകാലത്തെ കനത്തമഴമൂലം നിലയ്ക്കലിൽ ഇറങ്ങാനായില്ലെങ്കിൽ നടപ്പാക്കേണ്ട ‘പ്ലാൻ ബി’ നേരത്തേ പരിശോധിക്കാത്തതു വലിയ വീഴ്ചതന്നെയാണ്. പ്രമാടത്തുനിന്നു പമ്പയിലേക്കു റോഡ് വഴി ട്രയൽ റൺ നടത്തിയതുമില്ല.
രാഷ്ട്രപതി സംസ്ഥാനത്തെത്തുമ്പോൾ ഇത്തരത്തിലുള്ള അശ്രദ്ധയും അപലപനീയമായ ജാഗ്രതക്കുറവുമാണോ നമ്മുടെ സർക്കാർസംവിധാനങ്ങൾ കാണിക്കേണ്ടിയിരുന്നത്? 2006ൽ, അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ് തിരുവനന്തപുരം സന്ദർശിച്ചപ്പോൾ സുരക്ഷാസംവിധാനത്തിലുണ്ടായ ഗുരുതരവീഴ്‌ച കേരളത്തിനു മുഴുവൻ നാണക്കേടായി. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തെ നിശ്‌ചിതവഴിയിലൂടെ കൊണ്ടുപോകാൻപോലും കഴിയാത്തതടക്കമുള്ള വീഴ്ചകൾ വലിയ വിമർശനത്തിനു കാരണമാവുകയും ചെയ്തു. സുരക്ഷാകാര്യത്തിലുണ്ടായ വീഴ്ച മൂലം ഇന്നലെ എന്തെങ്കിലുമൊരു അനിഷ്ടസംഭവമുണ്ടായിരുന്നുവെങ്കിൽ അധികൃതർ ഇപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്ന ന്യായീകരണങ്ങൾക്ക് എന്തെങ്കിലും പ്രസക്തിയുണ്ടാകുമായിരുന്നോ?
രാഷ്ട്രപതിക്കു നൽകേണ്ട കുറ്റമറ്റ സുരക്ഷയും ജാഗ്രതയും ആതിഥേയ സംസ്ഥാനം മറന്നുപോകുമ്പോൾ അതിനു മറുപടി പറയേണ്ടതു രാഷ്ട്രത്തോടാവുമെന്നതു മറന്നുകൂടാ. English Summary:
President\“s Helicopter Wheel Sinks: Grave Security Lapse in Kerala |