തൃശൂർ ∙ കാർഷികാഭിവൃദ്ധിക്ക് ഉപയോഗിക്കാൻ ജനങ്ങളിൽനിന്നു പിരിച്ചെടുത്ത ശേഷം വകമാറ്റി ചെലവഴിച്ച 1510 കോടി രൂപ തിരിച്ചടയ്ക്കണമെന്ന ഹൈക്കോടതി വിധി പാലിക്കാതെ സർക്കാർ. ഭൂമിതരംമാറ്റലിന്റെ ഫീസായി പിരിച്ച തുകയുടെ 25% ആയ 377.50 കോടി രൂപ 4 മാസത്തിനകം കാർഷികാഭിവൃദ്ധി ഫണ്ടിലേക്കു തിരിച്ചടയ്ക്കണമെന്നു കോടതി ഉത്തരവിട്ടതു കഴിഞ്ഞ നവംബറിലാണ്; 11 മാസമായിട്ടും അടച്ചിട്ടില്ല.   
  
 -  Also Read  പണം മാത്രമല്ല പിഎം ശ്രീ പദ്ധതി: എല്ലാ വ്യക്തമാക്കി പദ്ധതിരേഖ; കേരളം നടപ്പാക്കേണ്ടി വരും ദേശീയ വിദ്യാഭ്യാസനയം   
 
    
 
ബാക്കി 75% തുകയായ 1132.50 കോടി രൂപ തിരിച്ചടയ്ക്കാൻ നൽകിയ സമയപരിധി അടുത്തമാസം തീരും. ഉത്തരവു പാലിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്ന വിവരാവകാശ രേഖ ലഭിച്ചതോടെ പരാതിക്കാരൻ കോടതിയലക്ഷ്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.  
 
ഭൂമി തരംമാറ്റുമ്പോൾ ജനങ്ങളിൽനിന്നു പിരിക്കുന്ന ഫീസ് കാർഷികാഭിവൃദ്ധി ഫണ്ടിൽ നിക്ഷേപിക്കണമെന്നും കൃഷിയുടെ പ്രോത്സാഹനത്തിനു മാത്രമേ തുക വിനിയോഗിക്കാവൂ എന്നുമാണു വ്യവസ്ഥ. അനധികൃതമായി നികത്തുന്ന കൃഷിഭൂമി പൂർവസ്ഥിതിയിലാക്കാനടക്കം ഈ തുക വിനിയോഗിക്കണം. എന്നാൽ, ഇക്കാര്യം മറച്ചുവച്ച് 2018 മുതൽ ഫീസായി പിരിച്ച തുക ട്രഷറി വഴി ധനവകുപ്പിലേക്കാണു മാറ്റിയിരുന്നത്. കഴിഞ്ഞവർഷം നവംബർ വരെ 1609 കോടി രൂപ പിരിച്ചു.   
 
ഇതിൽ വകമാറ്റിയെന്നു വ്യക്തമായ 1510 കോടി രൂപ ഒരു വർഷത്തിനകം കാർഷികാഭിവൃദ്ധി ഫണ്ടിലേക്കു തിരിച്ചടയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടതു സർക്കാരിനു കനത്ത തിരിച്ചടിയായിരുന്നു. ആദ്യ ഗഡുവായ 377 കോടി രൂപ ഈ വർഷം മാർച്ചിനകവും ബാക്കി തുക 4 മാസം കൂടുമ്പോഴുള്ള ഗഡുക്കളായി നവംബറിനകവും അടച്ചു തീർക്കാനായിരുന്നു ഉത്തരവ്. എന്നാൽ, ഒരു മാസം മാത്രം ശേഷിക്കേ തുക കാർഷികാഭിവൃദ്ധി ഫണ്ടിലേക്കു മാറ്റിയിട്ടില്ലെന്നു ലാൻഡ് റവന്യു കമ്മിഷണറുടെ ഓഫിസിൽനിന്നു പരാതിക്കാരൻ ടി.എൻ. മുകുന്ദനു ലഭിച്ച വിവരാവകാശ മറുപടിയിൽ പറയുന്നു.  
 
കാർഷികാഭിവൃദ്ധി അക്കൗണ്ടിൽ എത്തിയത് 248 കോടി 
  
 ഭൂമിതരംമാറ്റലിന്റെ ഫീസ് കാർഷികാഭിവൃദ്ധി ഫണ്ടിന്റെ അക്കൗണ്ടിലാണ് എത്തേണ്ടതെന്ന് ഹൈക്കോടതി ഉത്തരവിട്ട ശേഷം ഒരു വർഷത്തിനിടെ പിരിഞ്ഞുകിട്ടിയത് 248.56 കോടി രൂപ. ഈ തുക ചെലവഴിച്ചിട്ടുണ്ടോ, കൃഷിഭൂമി പൂർവസ്ഥിതിയിലാക്കാൻ ഉപയോഗിച്ചോ തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ല. English Summary:  
Kerala Govt Defies High Court: ₹1510 Crore Land Conversion Fees Unpaid |