കൊല്ലം ∙ ഷാർജയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ തേവലക്കര കോയിവിള അതുല്യ ഭവനിൽ അതുല്യയുടെ ഭർത്താവ് ശാസ്താംകോട്ട സ്വദേശി സതീഷ് ശങ്കറിനെതിരായ കൊലപാതകക്കുറ്റം ഒഴിവാക്കി ക്രൈംബ്രാഞ്ച്. സതീഷിനെതിരെ ചുമത്തിയ കൊലപാതക കുറ്റത്തിന് തെളിവ് കണ്ടെത്താനാകാത്തതിനെ തുടർന്നാണ് ഒഴിവാക്കിയത്. പ്രതിക്കെതിരെ ആത്മഹത്യാപ്രേരണ ചുമത്തി. മുൻപ് ഉൾപ്പെടുത്തിയിരുന്ന സ്ത്രീധന പീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ നിലനിൽക്കും. പുതിയ വകുപ്പുകൾ ചേർത്ത റിപ്പോർട്ട് കഴിഞ്ഞ 14 ന് അന്വേഷണസംഘം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചു.   
 
എഫ്ഐആർ പ്രകാരം സതീഷിൽ ആരോപിക്കുന്ന കൊലപാതക കുറ്റത്തിനു പ്രഥമദൃഷ്ട്യാ തെളിവില്ലെന്നു ജാമ്യം റദ്ദാക്കിയുള്ള സെഷൻസ് കോടതി വിധിയിൽ വ്യക്തമാക്കിയിരുന്നു. ആത്മഹത്യാ പ്രേരണാക്കുറ്റമെന്ന ആവശ്യം പ്രോസിക്യൂഷൻ ഉന്നയിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. അതുല്യ കൊല്ലപ്പെട്ടതാണെന്നും അതിന് കാരണക്കാരൻ സതീഷാണ് എന്നാണ് മാതാപിതാക്കൾ ചവറ തെക്കുംഭാഗം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.   
 
കഴിഞ്ഞമാസം അവസാനം സതീഷിന്റെ മുൻകൂർ ജാമ്യം പ്രിൻസിപ്പൽ സെഷൻസ് കോടതി റദ്ദാക്കിയിരുന്നു. തുടർന്ന് കൊല്ലം ക്രൈംബ്രാഞ്ച് ഓഫിസിൽ ഹാജരായ സതീഷിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. 3 തവണ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുകയും ചെയ്തു. കഴിഞ്ഞ ജൂലൈ 19ന് ആണ് ഷാർജയിലെ ഫ്ലാറ്റിൽ അതുല്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.  English Summary:  
Sharjah death case of Atulya took a turn as the Crime Branch drops murder charges against her husband, Satheesh Shankar. The charges have been changed to abetment of suicide, while dowry harassment charges remain. The updated report has been submitted to the Principal Sessions Court. |