ധിക്കാരിയെ അധികപ്രസംഗിയെന്നു പറയുന്ന മലയാളിക്ക് പ്രസംഗത്തോടെത്ര മതിപ്പുണ്ടെന്ന് എനിക്കുറപ്പില്ല. അവസാനത്തെ കയ്യടി പ്രസംഗം അവസാനിപ്പിച്ചതിനുള്ള അഭിനന്ദനമല്ലെന്ന് മിക്കപ്പോഴും പറയാനാകില്ല. ദൃശ്യനാഗരികത ശക്തിപ്പെട്ടതോടെ ശ്രോതാക്കൾ രൂപഭേദം സംഭവിച്ചു കാണികളായി മാറിയപ്പോൾ ശ്രദ്ധ കൂറുമാറിയതാകാം. വേദിയിലേക്കു ചെല്ലുന്ന അതിഥികളെ കാത്തിരിക്കുന്നത് വർധിച്ചുവരുന്ന അശ്രദ്ധ മാത്രമല്ല ചില കൊടിയ അപമാനങ്ങളുമാണ്.  
  
 -  Also Read  ആദ്യ ദിനം അവിസ്മരണീയമാക്കി ഗ്ലോബൽ വില്ലേജ്: കാണാക്കാഴ്ചകളുടെ കലവറ; ലോകത്തിന്റെ ചെറുപതിപ്പിലേക്ക് ആഗോള ജനതയുടെ ഒഴുക്ക്   
 
    
 
അഴീക്കോടിന്റെ പ്രസംഗങ്ങൾക്കു മിക്കപ്പോഴും വീറുകൂട്ടിയത് സ്വാഗതഭാഷകന്റെ അസംബന്ധജൽപനങ്ങളായിരുന്നു. ഒന്നു ഫോൺ ചെയ്തതേയുള്ളൂ, ഹൃദയപൂർവം ക്ഷണം സ്വീകരിച്ച് മണിക്കൂറുകൾക്കു മുൻപേ സ്ഥലത്തെത്തിയ ഉദ്ഘാടകന് ഒരു നല്ല കയ്യടി കൊടുക്കൂ എന്നയാൾ കാണികളോട് ആവശ്യപ്പെടും. ഏറെ സമ്മർദങ്ങൾക്കുശേഷം മാത്രം വരാമെന്നു സമ്മതിച്ച, പരിപാടി തുടങ്ങാൻ വൈകിയതുകൊണ്ടുമാത്രം കാത്തിരിക്കേണ്ടിവന്ന അതിഥി തലയുയർത്താനാകാതെ സഭാമധ്യത്തിൽ നാണംകെട്ടിരിക്കും. പ്രസംഗം തുടങ്ങിയാലോ, അയാളെണീക്കാൻ കാത്തിരുന്നപോലെ അധ്യക്ഷപദവും ആശംസാപദങ്ങളും സംസാരിച്ചു തുടങ്ങും. സമകാല രാഷ്ട്രീയ സംഭവങ്ങളാണ്. അവരതു ചെയ്തില്ലെങ്കിൽ നാടിനു നാളെ ദിഗ്ഭ്രമം വരാനിടയുണ്ട്. പ്രസംഗകൻ അതോടെ ഏകാഗ്രത നഷ്ടപ്പെട്ട് ‘ഞാൻ പറഞ്ഞുവന്നത്’ എന്നു പലതവണ പറഞ്ഞ് ഇളിഭ്യനാകും. മാനക്കേടു തുടരാതിരിക്കാൻവേണ്ടി പ്രസംഗം നിർത്തി പുറപ്പെടാമെന്നു വച്ചാലോ? അങ്ങയെ ആദരിക്കാനുള്ള എംഎൽഎ പുറപ്പെട്ടുകഴിഞ്ഞു, അൽപംകൂടി കാത്തിരിക്കണമെന്ന് സംഘാടകൻ. ശവമെടുക്കാൻ ആയിട്ടില്ല, അതിന്റെ ഉറ്റബന്ധു വരുന്നേയുള്ളൂ.  
  
 -  Also Read  ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഖത്തർ മലയാളിക്ക് 36 ലക്ഷത്തിലധികം രൂപ സമ്മാനം   
 
    
 
ആദരിക്കുന്നതിന്റെ ആമുഖമായി ചിലപ്പോഴൊരു കസവുകരയുള്ള മുണ്ട് ജനപ്രിയൻ നിങ്ങളെ പുതപ്പിക്കും. ചരമാവരണമാണ്. വീട്ടിലെത്തിയാൽ കൈ കഴുകി തുടയ്ക്കാനോ മറ്റോ ഉപയോഗിക്കാമെന്നതിനാൽ നിങ്ങൾ ക്ഷമിക്കും. എന്നാൽ അടുത്തത് നിങ്ങൾക്കു സഹിക്കാനാകില്ല. മെമന്റോ എന്നു പേരുള്ള ഒരുപയോഗവുമില്ലാത്ത ആ പാഴ്‌വസ്തു, എണീറ്റുനിന്ന് പരിഹാസസ്വരത്തിൽ കയ്യടിക്കുന്ന വേദിയിലെ ബഹുമാന്യർക്കു മുന്നിൽവച്ച് നിങ്ങൾക്കു കൈപ്പറ്റേണ്ടിവരും. എവിടെച്ചെന്നാലും പാഞ്ഞുവന്നു കടിക്കുന്ന, സൂക്ഷിക്കാൻ വീട്ടിലൊരു സ്ഥലവും ബാക്കിവച്ചിട്ടില്ലാത്ത ഒരു വികൃതവസ്തു. കാണുമ്പോഴേ മുഖം വീർപ്പിക്കുന്ന ഭാര്യ, ചിരിനിർത്താനാകാത്ത മക്കൾ. നായ വരെ ആത്മാർഥമായി കുരയ്ക്കും.  
  
 -  Also Read   ലോകശക്തികൾ ലക്ഷ്യമിട്ട രാജ്യം; 2015ൽ മോദി എത്തി; ഇന്ത്യയുടെ ശാക്തിക റഡാറിൽ മംഗോളിയ പെട്ടതെങ്ങനെ?   
 
    
 
എങ്ങനെയിത് ഉപേക്ഷിക്കുമെന്ന് എത്ര ആഴത്തിൽ ആലോചിച്ചിട്ടും കാര്യമില്ല. അതിൽ നിങ്ങളുടെ പടമുണ്ട്, സ്ഥാപനത്തിന്റെ പേരുണ്ട്, എംബ്ലമുണ്ട്. ഒരിക്കൽ നിങ്ങളത് റെയിൽവേ സ്റ്റേഷനിൽ ഒരു ഒഴിഞ്ഞ മൂലയിൽ ഉപേക്ഷിച്ചു. അതു കണ്ടെത്തിയ സൂക്ഷ്മദൃക്കായ സംഘാടകരിലൊരാൾ നിങ്ങളെത്തുംമുൻപേ അതു വീട്ടിലെത്തിച്ചു. ആകെ മുന്നിലുള്ളത് അനുഭവസമ്പന്നമായ തന്റെ ദീർഘകാലജീവിതത്തിൽനിന്ന് എംടി കണ്ടെത്തിയ പോംവഴിയാണ്. പ്രസംഗം കഴിഞ്ഞു മടങ്ങിവരികയായിരുന്ന എംടി കോരപ്പുഴപ്പാലത്തിലെത്തിയപ്പോൾ ഡ്രൈവറോട് വണ്ടി നിർത്താൻ ആംഗ്യം കാണിച്ചു. (ഇത്തരം ലഘുവായ കാര്യത്തിനൊന്നും എംടി മിണ്ടാറില്ലല്ലോ.) ആയതു പൊക്കിയെടുത്തു പുഴയിലിട്ടു. പക്ഷേ, എല്ലായ്പോഴും പ്രസംഗവേദിക്കും വീടിനുമിടയിൽ പുഴയുണ്ടാകണമെന്നില്ലല്ലോ. 
  
 (പ്രഭാഷകനും എഴുത്തുകാരനുമാണ് ലേഖകൻ) English Summary:  
Public speaking : Public speaking can be challenging due to inattentive audiences and unwanted mementos. Speakers often face distractions and awkward situations, like delayed welcomes or unwelcome interruptions. Overcoming these challenges requires adapting to the changing landscape of audience expectations and finding strategies to maintain focus and deliver engaging speeches. |