കക്കോടി ∙ മോരീക്കര മാളിക്കടവ്–പുറ്റാട്ടുതാഴം റോഡിലൂടെ ഇന്നലെ യാത്ര ചെയ്തവർ ഒരു ഫ്ലെക്സ് ബോർഡ് കണ്ടു. ‘കുഴിയിൽ വീഴാതെ റോഡിലൂടെ വണ്ടിയോടിച്ചാൽ ഒരു ഫുൾ കുഴിമന്തി സമ്മാനം’. കുഴി നിറഞ്ഞ റോഡരികിൽ ഇന്നലെ നാട്ടുകാരാണ് ഓഫർ പ്രഖ്യാപിച്ചു ഫ്ലെക്സ് വച്ചത്. മോരീക്കരയിലെ ന്യൂ വിങ്സ് കൂട്ടായ്മയാണു ബോർഡുവച്ചത്. കക്കോടി പഞ്ചായത്തിൽ കോർപറേഷൻ പരിധിയോടു ചേർന്ന മാളിക്കടവ്–പുറ്റാട്ടുതാഴം റോഡിൽ കുഴികൾ യാത്രക്കാരെ ദുരിതത്തിലാക്കുകയാണ്. കോഴിക്കോട്–മാളിക്കടവ്–പുറ്റാട്ടുതാഴം റൂട്ടിൽ ബസുകൾ സർവീസ് നടത്തുന്ന റോഡാണിത്.
ബാലുശ്ശേരി, നരിക്കുനി ഭാഗത്തുനിന്നുള്ള ഇരുചക്രവാഹന യാത്രക്കാരും കാർ യാത്രക്കാരും ദേശീയപാതയിലേക്ക് എത്താൻ ഈ വഴിയാണ് ആശ്രയിക്കുന്നത്. മാളിക്കടവ് കോഴിപ്പറമ്പത്തുകാവിനു സമീപത്തെ കയറ്റം കയറിയിറങ്ങുന്ന ഭാഗത്താണ് റോഡിൽ ഏറ്റവുമധികം കുഴിയുള്ളത്. മാളിക്കടവ് പാലം മുതൽ കോഴിപ്പറമ്പത്ത് കാവി ക്ഷേത്രം വരെയുള്ള ഭാഗത്തു കഴിഞ്ഞ വർഷം ടാർ ചെയ്തിരുന്നു. ഈ ഭാഗം തീരുന്നിടം മുതൽ അഞ്ഞൂറു മീറ്ററോളം റോഡ് പൂർണമായും തകർന്നു.
ഒരു വർഷം മുൻപ് റോഡിലെ കുഴിയിൽ വീണു നിയന്ത്രണം വിട്ട സ്കൂട്ടറുകൾ കൂട്ടിയിടിച്ച് ഒരു യുവാവ് മരിച്ചിരുന്നു. റോഡിൽ പുറ്റാട്ടുതാഴത്തെത്തുന്ന ഭാഗത്തും സ്ഥിരമായി വെള്ളക്കെട്ടും കുഴിയുമുണ്ട്. പുറ്റാട്ടുതാഴത്ത് കക്കോടി ബ്രാഞ്ച് കനാലിനു കുറുകെയുള്ള കലുങ്കുപാലവും തകർച്ചയിലാണ്. പുറ്റാട്ടുതാഴത്തുനിന്ന് കക്കോടി ബസാറിലേക്ക് എത്തുന്ന എൻവി റോഡിൽ പലയിടത്തും വലിയ കുഴികളാണ്. English Summary:
Road potholes are a significant issue in Kozhikode, Kerala, causing accidents and inconvenience to commuters. A local community group is using a unique approach, offering a prize to those who can navigate the pothole-ridden roads safely, to raise awareness and demand action from authorities. |