ഗാസയിലെ സംഘർഷം അവസാനിപ്പിക്കാനും പലസ്തീൻ പ്രശ്‌നത്തിനു ദീർഘകാല പരിഹാരം കണ്ടെത്താനുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇരുപതിന പദ്ധതി പ്രഖ്യാപിച്ചത് സെപ്റ്റംബർ 29ന് ആയിരുന്നു. ട്രംപ് തങ്ങളോടു പങ്കുവച്ച ഫോർമുലയും പിന്നീടു പ്രഖ്യാപിച്ച പദ്ധതിയും തമ്മിൽ വ്യത്യാസമുണ്ടെന്നാണ് അറബ് നേതാക്കൾ പറയുന്നത്. ബ്രിട്ടിഷ് മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ ഉൾപ്പെടെ മറ്റു ചിലരുമായും ഇതു സംബന്ധിച്ചു യുഎസ് ചർച്ച നടത്തുകയുണ്ടായി.
- Also Read ഗാസയിൽ ശുഭപ്രതീക്ഷയുമായി ലോകം; സമാധാന ചർച്ചയുടെ ഒന്നാംഘട്ടം പൂർത്തിയായി, ഇതുവരെ കൊല്ലപ്പെട്ടത് 67,160 പലസ്തീൻകാർ
ഹമാസും ഇസ്രയേലും തമ്മിൽ മധ്യസ്ഥർ മുഖേനയുള്ള ചർച്ചകൾ ഈജിപ്തിലെ ഷറം അൽ ഷെയ്ഖിൽ തുടങ്ങിക്കഴിഞ്ഞു. യുഎസും ഖത്തറും ഈജിപ്തുമാണു മധ്യസ്ഥർ. ഖത്തറിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തി കൊലപ്പെടുത്താൻ ശ്രമിച്ച നേതാവാണ് ചർച്ചകളിൽ ഹമാസ് പ്രതിനിധിസംഘത്തിനു നേതൃത്വം നൽകുന്നത്. ഖത്തറിലെ ആക്രമണമാണു ട്രംപിനെ ഈ പരിഹാര ഫോർമുലയ്ക്കു പ്രേരിപ്പിച്ചതെന്നും പറയാം. ഖത്തറിലെ ആക്രമണത്തെ ട്രംപ് നിശിതമായി വിമർശിച്ചിരുന്നു. അതെത്തുടർന്നാണു ഖത്തർ ഭരണാധികാരിയെ ഫോണിൽ വിളിച്ച് ക്ഷമാപണം നടത്താൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു നിർബന്ധിതനായതും.
- Also Read ഗാസ യുദ്ധം: 1200 കുടുംബങ്ങൾ ഇല്ലാതായി, കൊല്ലപ്പെട്ടവരിൽ 30% കുട്ടികൾ; യഥാർഥ മരണസംഖ്യ ഇതിലേറെ
ട്രംപിന്റെ പരിഹാരനിർദേശങ്ങൾ ഹമാസിനും ഇസ്രയേലിനും മിക്കവാറും സ്വീകാര്യമാണെന്നുതന്നെയാണ് ഈജിപ്തിലെ ചർച്ചകൾ നൽകുന്ന സൂചന. ബന്ദികളിൽ ഇരുപതോളംപേരെ മോചിപ്പിച്ചും കൊല്ലപ്പെട്ട 25 പേരുടെ മൃതദേഹങ്ങൾ കൈമാറിയും ഒത്തുതീർപ്പു വ്യവസ്ഥകൾ പ്രകാരമുള്ള ആദ്യനടപടി സ്വീകരിക്കേണ്ടതു ഹമാസാണ്. പകരം, ജീവപര്യന്തം തടവ് അനുഭവിക്കുന്ന 250 പലസ്തീനികളെയും ഗാസയിലെ ആക്രമണത്തിനിടെ അറസ്റ്റിലായ 1700 പേരെയും ഇസ്രയേൽ മോചിപ്പിക്കും. ഇസ്രയേൽ സൈന്യം ഗാസയിൽ ആദ്യം വിന്യസിക്കപ്പെട്ട നിരയിലേക്കു പിന്മാറുകയും ചെയ്യും.
- Also Read ‘ബുൾഡോസറല്ല നിയമം നടപ്പാക്കേണ്ടത്’; ബിജെപി നഷ്ടപ്പെടുത്തിയ വിശ്വാസം എന്നു തിരികെ വരും? ചീഫ് ജസ്റ്റിസിന്റെ പ്രസംഗം പാർട്ടി കേട്ടില്ലേ!
അടുത്തഘട്ടത്തിലെ വെല്ലുവിളികൾ
ആദ്യഘട്ടത്തിലേ നടപടിക്രമങ്ങൾ വിജയകരമായി പൂർത്തിയായാലും അടുത്തഘട്ടം അത്ര എളുപ്പമായിരിക്കില്ല. ഹമാസ് നേരത്തേ തള്ളിക്കളഞ്ഞ രണ്ടു കാര്യങ്ങൾ ആ ഘട്ടത്തിൽ ചെയ്യേണ്ടി വരും: സമ്പൂർണ നിരായുധീകരണവും ഗാസയുടെ ഭരണത്തിൽനിന്നുള്ള പിന്മാറ്റവും. മറ്റെവിടെയെങ്കിലും അഭയം തേടാൻ താൽപര്യമുള്ള ഹമാസ് നേതാക്കൾക്കും പോരാളികൾക്കും സുരക്ഷിതപാത ഒരുക്കുമെന്നും ട്രംപിന്റെ ഫോർമുലയിലുണ്ട്. ‘രാഷ്ട്രീയ താൽപര്യമില്ലാത്തവരും സാങ്കേതികവിദഗ്ധരുമായ പലസ്തീനികൾ അടങ്ങിയ കമ്മിറ്റി’ എന്നു മാത്രം ട്രംപ് ഫോർമുലയിൽ അവ്യക്തമായി പറയുന്ന സംവിധാനത്തിനായിരിക്കും തുടർന്നു ഗാസയുടെ ഭരണച്ചുമതല. ഭരണത്തിനു മേൽനോട്ടം വഹിക്കാൻ ട്രംപിന്റെ നേതൃത്വത്തിൽ ‘ബോർഡ് ഓഫ് പീസ്’ എന്ന സമാധാനസമിതിയും ഉണ്ടാകും. പ്രസിഡന്റ് മുഹമ്മദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള പലസ്തീൻ അതോറിറ്റിയെ ഗാസയുടെ ഭരണത്തിൽനിന്ന് ഒഴിവാക്കും (മുഹമ്മദ് അബ്ബാസിനോട് യുഎസിനു തീരെ മതിപ്പില്ല. യുഎൻ പൊതുസഭയിൽ പങ്കെടുക്കാൻ അദ്ദേഹത്തിനു വീസ നിഷേധിച്ചത് അതിനു തെളിവാണ്).
- Also Read സമാധാന കരാറിലെത്താൻ സന്നദ്ധം; ബന്ദികളെ കൈമാറുന്നതിനുള്ള ചർച്ചകൾക്കു തടസം ഇസ്രയേൽ ആക്രമണം: ഹമാസ്
ഗാസയുടെ സുരക്ഷയും സമാധാനവും ഉറപ്പാക്കാനും ഹമാസിന്റെ നിരായുധീകരണത്തിനു മേൽനോട്ടം വഹിക്കാനും രാജ്യാന്തര സമാധാനപാലന സേന വേണ്ടിവരും. ആ സേനയുടെ ഘടന എങ്ങനെയായിരിക്കണമെന്നു തീരുമാനിക്കാൻ ബന്ധപ്പെട്ട എല്ലാവരും ചർച്ച ചെയ്ത് അഭിപ്രായ സമന്വയത്തിലെത്തേണ്ടതുണ്ട്. സ്വാഭാവികമായും സേനയിലെ അംഗങ്ങളിലധികവും അറബ് രാജ്യങ്ങളിൽ നിന്നാകും. ഹമാസിന്റെ തീരുമാനം അനുസരിക്കാനോ ആയുധം ഉപേക്ഷിക്കാനോ തയാറല്ലാത്ത ചിലരെങ്കിലും ഗാസയിൽ ഉണ്ടാകുമെന്നും അവരുമായി തങ്ങളുടെ സൈനികർ ഏറ്റുമുട്ടേണ്ടി വരുമെന്നും അറബ് രാജ്യങ്ങൾക്ക് ആശങ്കയുണ്ടാകും. എല്ലാ ആയുധങ്ങളും അടിയറവു വയ്ക്കുകയാണോ വേണ്ടത് അതോ കൈത്തോക്ക് പോലുള്ള വ്യക്തിഗത ആയുധങ്ങൾക്ക് എന്തെങ്കിലും ഇളവുണ്ടായിരിക്കുമോ തുടങ്ങി, ഹമാസിന്റെ നിരായുധീകരണം എങ്ങനെയായിരിക്കണം എന്നതു സംബന്ധിച്ചും അവ്യക്തതയുണ്ട്. ഹമാസിനു സ്വന്തം അണികളുടെമേലുള്ള നിയന്ത്രണം നഷ്ടപ്പെടാനും അവരിൽ ചിലർ കൂടുതൽ തീവ്രസ്വഭാവമുള്ള സായുധവിഭാഗങ്ങളുമായി കൂട്ടുകൂടാനുമുള്ള അപകടസാധ്യതയും നിലനിൽക്കുന്നു.
ഇസ്രയേലിലും വഷളാകാം സ്ഥിതി
ബന്ദികളെ തിരിച്ചുകിട്ടുന്നതോടെ ഇസ്രയേൽ ശത്രുതയോടെയുള്ള നടപടികൾ പുനരാരംഭിക്കുമോ എന്നാകും ഹമാസിന്റെ ആശങ്ക. തങ്ങളുടെ ആളുകൾ ഹമാസിന്റെ പിടിയിൽ ബന്ദിയാക്കപ്പെട്ടിട്ടും കഴിഞ്ഞ രണ്ടുവർഷവും ഇസ്രയേൽ അൽപംപോലും സംയമന മനോഭാവം കാണിച്ചിട്ടില്ലെന്നതാണു വാസ്തവം.
പരിഹാരനിർദേശങ്ങൾ എത്രയും പെട്ടെന്ന് പ്രധാനമന്ത്രി അംഗീകരിച്ച് ബന്ദികളുടെ മോചനം സാധ്യമാക്കണമെന്നാവശ്യപ്പെട്ട് ഇസ്രയേലിൽ വീണ്ടും പ്രതിഷേധപ്രകടനങ്ങൾ നടക്കുന്നുണ്ട്. നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള തീവ്രവലതു മുന്നണിക്കു നിലവിലെ പരിഹാരനിർദേശങ്ങളോടുള്ള യഥാർഥ മനോഭാവം എന്താണെന്നു വ്യക്തമല്ല. സമാധാനശ്രമങ്ങൾ പരാജയപ്പെടണമെന്നാകും കടുത്ത പലസ്തീൻ വിരോധികളായ സഖ്യകക്ഷികൾ ആഗ്രഹിക്കുക. പ്രശ്‌നപരിഹാര വ്യവസ്ഥകൾ പ്രകാരമുള്ള നടപടികളുടെ ആദ്യഘട്ടം വിജയകരമായി മുന്നോട്ടുപോകുകയാണെങ്കിൽ ഇസ്രയേലിലെ ഭരണമുന്നണിയിൽ രാഷ്ട്രീയ ഭിന്നതകൾ ശക്തിപ്പെടാനും അതു നെതന്യാഹു സർക്കാരിന്റെ പതനത്തിൽ കലാശിക്കാനും സാധ്യതയുണ്ട്. കഴിഞ്ഞ രണ്ടു വർഷത്തെ സംഘർഷഭരിതമായ സാമൂഹികാന്തരീക്ഷത്തിനു ശേഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ്, സമാധാന ഉടമ്പടി അംഗീകരിക്കണോ തള്ളിക്കളയണോ എന്നു തീരുമാനിക്കുന്നതിലേക്ക് ഇസ്രയേലിലെ ജനങ്ങളെ നയിച്ചേക്കാം.
ഇസ്രയേലും ഹമാസും ശത്രുത അവസാനിപ്പിച്ചാലും, ഹമാസ് ആയുധമുപേക്ഷിച്ച് രാഷ്ട്രീയത്തിൽനിന്നു പിന്മാറിയാലും, വെസ്റ്റ് ബാങ്കും ഗാസയും അടങ്ങുന്ന ഏകീകൃത പലസ്തീൻ രാഷ്ട്രം എന്ന ആശയത്തിലേക്കുള്ള യാത്ര നിലവിൽ അതിദീർഘമോ അസാധ്യമോ ആണെന്നു വേണം പറയാൻ. പലസ്തീൻ പ്രശ്‌നം പരിഹരിക്കാൻ യുഎസിലെ എത്രയോ പ്രസിഡന്റുമാർ പരിശ്രമിച്ചു പരാജയപ്പെട്ടിരിക്കുന്നു. സമാധാനശ്രമങ്ങളുമായി സഹകരിച്ചതിന് ഇസ്രയേൽ മുൻപ്രധാനമന്ത്രി യിസ്ഹാക് റബീനു ജീവൻ നഷ്ടപ്പെടുകവരെ ചെയ്തു.
എന്തായാലും, നമുക്കു പ്രത്യാശയോടെ കാത്തിരിക്കാം- തുടക്കം നന്നായാൽത്തന്നെ പകുതി ജയിച്ചു എന്ന പഴഞ്ചൊല്ല് സത്യമാകട്ടെ.
(ഇറാനിലും യുഎഇയിലും ഇന്ത്യൻ അംബാസഡറായിരുന്നു ലേഖകൻ) English Summary:
Palestine conflict : Palestine conflict resolution faces many challenges. The initial phase of a proposed resolution is progressing, but significant hurdles remain. Achieving a unified Palestine, encompassing the West Bank and Gaza, appears to be a distant prospect. |