ശബരിമല അയ്യപ്പക്ഷേത്രത്തിലെ ശ്രീകോവിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട ക്രമക്കേടുകളെപ്പറ്റി ഉന്നതതല അന്വേഷണത്തിനു കേരള ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്. ക്രൈംബ്രാഞ്ച് മേധാവിയായ എഡിജിപി എച്ച്.വെങ്കിടേഷിന്റെ നേതൃത്വത്തിൽ എസ്പി എസ്.ശശിധരൻ അധ്യക്ഷനായ പ്രത്യേക സംഘത്തിനു കോടതി അന്വേഷണച്ചുമതലയും നൽകി. അന്വേഷണം രഹസ്യമായിരിക്കുകയും റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ കോടതിക്കു നേരിട്ടു സമർപ്പിക്കുകയും വേണം. ശബരിമലയുമായി ബന്ധപ്പെട്ടു പുറത്തുവന്ന പല വെളിപ്പെടുത്തലുകളും ഞെട്ടിക്കുന്നതാണെന്നു കോടതി ചൂണ്ടിക്കാട്ടി. സ്വമേധയാ കേസെടുത്ത ഹൈക്കോടതിയുടെ നിർദേശപ്രകാരം അന്വേഷിച്ച ദേവസ്വം വിജിലൻസ് സംഘം, സ്വർണവിഷയത്തിൽ തട്ടിപ്പു നടന്നതായി കണ്ടെത്തി അറിയിച്ചതിനെത്തുടർന്നാണ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടത്.
- Also Read സ്വർണം പൂശിയ കട്ടിളയും രേഖയിൽ ചെമ്പ്; ആദ്യം ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കയ്യിലെത്തിയത് കട്ടിളയിലെ സ്വർണം
സംരക്ഷണത്തിനു നിയോഗിക്കപ്പെട്ടവരുടെ ഒത്താശയോടെ ശബരിമലയിൽ നടന്നതായി പറയുന്ന കാര്യങ്ങൾ ഞെട്ടലോടെയാണു കേരളം കേട്ടത്. കഴിഞ്ഞ സെപ്റ്റംബർ 7ന് നടയടച്ചശേഷം ശ്രീകോവിലിന്റെ വാതിലിന് ഇരുവശത്തുമുള്ള ദ്വാരപാലകശിൽപങ്ങളിലെ സ്വർണം പൊതിഞ്ഞ പാളികൾ അറ്റകുറ്റപ്പണിക്കായി മാനദണ്ഡങ്ങൾ കാറ്റിൽപറത്തി സ്വകാര്യവ്യക്തിയെ ഏൽപിക്കുകയാണുണ്ടായത്. ശബരിമലയിലെ കാര്യങ്ങൾക്കു മേൽനോട്ടം വഹിക്കാൻ ഹൈക്കോടതി നിയോഗിച്ച സ്പെഷൽ കമ്മിഷണറായ ജില്ലാ ജഡ്ജിയെ അറിയിക്കാതെയാണ് ഉണ്ണിക്കൃഷണൻ പോറ്റി എന്ന വ്യക്തിക്കു പാളികൾ കൈമാറിയത്. ഇക്കാര്യം സ്പെഷൽ കമ്മിഷണർ റിപ്പോർട്ട് ചെയ്തതോടെയാണു ഹൈക്കോടതി സ്വമേധയാ കേസെടുത്തത്.
അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്കു കൊണ്ടുപോയ സ്വർണപ്പാളികൾ ഉടൻ തിരിച്ചെത്തിക്കണമെന്ന് സെപ്റ്റംബർ 10ന് ഹൈക്കോടതി ഉത്തരവിട്ടു. ഉത്തരവ് അനുസരിക്കുന്നതിനു പകരം പുനഃപരിശോധനാ ഹർജി നൽകാനാണു ദേവസ്വം ബോർഡ് മുതിർന്നത്. ഇതിനിടെ, ഈ വിഷയത്തിൽ പുറത്തുവന്ന കൂടുതൽ വെളിപ്പെടുത്തലുകൾ ഭക്തരുടെ മനസ്സിൽ തീ കോരിയിടുന്നതായിരുന്നു.
- Also Read ‘ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ഇമെയിൽ കിട്ടിയിരുന്നു’: സമ്മതിച്ച് ബോർഡ് മുൻ പ്രസിഡന്റ് എൻ.വാസു
ഇതിനു മുൻപ്, 2019 ജൂലൈ 20ന് 12 പാളികൾ സ്വർണം പൂശാനായി ഉണ്ണിക്കൃഷ്ണൻ പോറ്റിക്കു കൈമാറിയിരുന്നെന്ന വിവരവും ഇതോടൊപ്പം പുറത്തുവന്നു. ഇതെപ്പറ്റി പ്രാഥമിക അന്വേഷണം നടത്തിയ ദേവസ്വം വിജിലൻസ്, ചെമ്പുപാളികൾ കൈമാറി എന്നാണു ദേവസ്വം മഹസറിൽ രേഖപ്പെടുത്തിയതെന്നു കണ്ടെത്തി. അന്നു കൊണ്ടുപോയ പാളികളുടെയും തിരിച്ചെത്തിച്ച പാളികളുടെയും തൂക്കത്തിൽ വലിയ വ്യത്യാസമുണ്ടായിരുന്നു എന്ന വിവരവും പുറത്തുവന്നു. 1998ൽ വിജയ് മല്യ ശ്രീകോവിലും നടവാതിലും ദ്വാരപാലകശിൽപങ്ങളും സ്വർണം പൊതിഞ്ഞുനൽകിയിരുന്നു. അങ്ങനെയെങ്കിൽ 2019ൽ സ്വർണം പൂശാനായി സ്വകാര്യവ്യക്തിക്കു കൈമാറിയ പാളികൾ ചെമ്പാണ് എന്ന് എന്തുകൊണ്ടു രേഖപ്പെടുത്തി എന്ന ചോദ്യത്തിനു തൃപ്തികരമായ വിശദീകരണം നൽകാൻ ദേവസ്വം ബോർഡിനു കഴിഞ്ഞിട്ടില്ല. അതോടെയാണ് സ്വർണം എവിടെ എന്ന സംശയവും സ്വർണക്കൊള്ള നടന്നു എന്ന ആരോപണവും ഉയർന്നത്.
സന്നിധാനത്തു നടത്തുന്ന ഇത്തരം ജോലികൾക്ക് തന്ത്രിയുടെ അനുവാദം വാങ്ങണമെന്നും മേൽശാന്തിയുടെ സാന്നിധ്യത്തിൽ മാത്രം അവ നടത്തണമെന്നും ദേവസ്വം മാന്വൽ നിഷ്കർഷിക്കുന്നു. സ്പെഷൽ കമ്മിഷണർ, ദേവസ്വം ബോർഡിലെ ഉത്തരവാദപ്പെട്ട ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെയും അനുമതി ആവശ്യമാണ്. ക്ഷേത്രവുമായി ബന്ധപ്പെട്ട ജോലികൾ സന്നിധാനത്തുതന്നെ നടത്തണമെന്ന് 2023 ഏപ്രിലിൽ ഹൈക്കോടതി ദേവസ്വം ബെഞ്ച് പ്രത്യേക നിർദേശവും നൽകിയിരുന്നു. ഇതെല്ലാം മറികടന്നാണു തിരിമറി നടന്നതെന്നതിൽ ദേവസ്വം ബോർഡിന്റെ വീഴ്ച വ്യക്തമാണ്. ഇതോടൊപ്പം സ്വർണം പൂശുന്നതുമായി ബന്ധപ്പെട്ടു വ്യാപക പണപ്പിരിവു നടന്നെന്ന വിവരവും പുറത്തുവന്നിരിക്കുന്നു.
- Also Read സ്വർണം ചെമ്പാക്കി; ഇൗ ഗൂഢാലോചനയ്ക്ക് കൊടുക്കേണ്ടേ... രസതന്ത്ര നൊബേൽ!
കഴിഞ്ഞ സെപ്റ്റംബർ 20നാണ് കോടികൾ ചെലവാക്കി കേരള സർക്കാരും ദേവസ്വം ബോർഡും ചേർന്ന് അയ്യപ്പസംഗമം നടത്തിയത്. ഇതു ചോദ്യംചെയ്തു ചില വ്യക്തികൾ ഹൈക്കോടതിയെ സമീപിച്ചപ്പോൾ ശബരിമലയുടെ വികസനത്തിനും സംരക്ഷണത്തിനും വേണ്ടിയാണു സംഗമം നടത്തുന്നത് എന്നാണു സർക്കാർ പറഞ്ഞത്. ഈ നിലപാടു സ്വീകരിച്ച സർക്കാർ തൊട്ടുപിന്നാലെ വന്ന അതീവഗുരുതരമായ ഇപ്പോഴത്തെ വെളിപ്പെടുത്തലുകളോട് ഉടൻ പ്രതികരിച്ചില്ല എന്നതു ദുരൂഹമാണ്.
ഏറെ വർഷങ്ങളായി ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണു ശബരിമലയിലെ കാര്യങ്ങൾ നടന്നുവരുന്നത്. അതീവശ്രദ്ധയോടെ പരിപാലിക്കേണ്ട ശബരിമല തീർഥാടനത്തിലും ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും വിവിധ സർക്കാരുകളും തിരുവിതാംകൂർ ദേവസ്വം ബോർഡും വീഴ്ച വരുത്തിയതാണു കോടതി പ്രത്യേക ഡിവിഷൻ ബെഞ്ച് രൂപീകരിക്കുന്നതിലേക്കു നയിച്ചത്. ഇപ്പോഴത്തെ വെളിപ്പെടുത്തലുകളും കോടതിയുടെ ഇടപെടലോടെയാണ് ഉണ്ടായതെന്നതും ഓർക്കണം.
ശബരിമല ക്ഷേത്രം ദേശീയ തീർഥാടനകേന്ദ്രമാണ്. ജാതിമത വ്യത്യാസങ്ങൾ ഇല്ലാതെ ഭക്തരെ വരവേൽക്കുന്ന ക്ഷേത്രം എന്ന പ്രശസ്തിയുമുണ്ട്. കലിയുഗ വരദനായ അയ്യപ്പസ്വാമിക്ക് ഭക്തർ മനസ്സറിഞ്ഞു സമർപ്പിക്കുന്ന കാണിക്ക ആരെങ്കിലും തട്ടിയെടുത്തിട്ടുണ്ടെങ്കിൽ അതു മാപ്പർഹിക്കാത്ത കുറ്റമാണ്. സത്യം പുറത്തുകൊണ്ടുവരികയും ഭാവിയിൽ ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുകയുമാണ് സർക്കാർ അടിയന്തരമായി ചെയ്യേണ്ടത്. കോടതിയുടെ ഇടപെടൽ അതിനു സർക്കാരിനെ പ്രേരിപ്പിക്കുമെന്നു കരുതാം. English Summary:
Sabarimala Temple Gold Controversy: Sabarimala gold controversy revolves around the alleged irregularities in the gold plating of the Sabarimala Ayyappan Temple. The Kerala High Court has ordered a high-level investigation into the matter, highlighting the need for transparency and accountability in the temple\“s affairs. |