ന്യൂഡൽഹി ∙ യുവജനങ്ങളുടെ ക്ഷേമത്തിന് ഊന്നൽ നൽകി 62,000 കോടി രൂപയുടെ പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിന് പ്രാമുഖ്യം നൽകിയാണ് പല പദ്ധതികളും അവതരിപ്പിച്ചിട്ടുള്ളത്. രാജ്യത്തെ സർക്കാർ ഐടിഐകൾ പരിഷ്കരിക്കരിക്കാനുള്ള പിഎം–സേതു പദ്ധതിയും ഉദ്ഘാടനം ചെയ്തു. ഏകദേശം 1,000 ഐടിഐകളെ മികവിന്റെ കേന്ദ്രങ്ങളായി വികസിപ്പിക്കും.   
  
 -  Also Read  സുപ്രധാന ചർച്ചകൾ, ‘വിഷൻ 2035’; ബ്രിട്ടീഷ് പ്രധാനമന്ത്രി കിയ സ്റ്റാമെർ ഇന്ത്യയിലേക്ക്   
 
    
 
ഐടി, ഇലക്ട്രോണിക്സ്, കൃഷി, ടൂറിസം തുടങ്ങിയവയ്ക്ക് പ്രാമുഖ്യം നൽകിക്കൊണ്ട് നവോദയ, ഏകലവ്യ സ്കൂളുകളിൽ 1,200 വൊക്കേഷനൽ ലാബുകളും ആരംഭിച്ചു. ബിഹാറിൽ ബിരുദധാരികളായ 5 ലക്ഷത്തോളം യുവാക്കൾക്ക് 2 വർഷത്തേക്ക് ഓരോ മാസവും 1,000 രൂപ വീതം നൽകാനുള്ള പദ്ധതിയുടെ പരിഷ്കരിച്ച പതിപ്പ് മോദി ഉദ്ഘാടനം ചെയ്തു. 4 ലക്ഷം രൂപ വരെ പലിശരഹിത വിദ്യാഭ്യാസവായ്പ നൽകാനുള്ള ബിഹാർ സ്റ്റുഡന്റ് ക്രെഡിറ്റ് കാർഡ് സ്കീം, 18–45 വയസ്സുകാർക്ക് വേണ്ടി ബിഹാർ യുവ ആയോഗ് എന്ന പേരിലുള്ള കമ്മിഷൻ എന്നിവയ്ക്കും തുടക്കം കുറിച്ചു.  
 
ബിഹാർ മുൻമുഖ്യമന്ത്രി കർപുരി ഠാക്കൂറിന്റെ പേരിലുള്ള സ്കിൽ യൂണിവേഴ്സിറ്റിക്കും തുടക്കമിട്ടു. പട്നയടക്കമുള്ള സ്ഥലങ്ങളിലെ സർവകലാശാലകൾക്ക് പുതിയ ലാബുകളും ഹോസ്റ്റൽ സൗകര്യങ്ങളും അനുവദിച്ചു. ബിഹാറിലെ 4,000 യുവജനങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള ഉത്തരവും കൈമാറി. പട്ന എൻഐടിക്ക് പുതിയ ക്യാംപസ്, 450 കോടി രൂപ ചെലവിൽ 9,10 ക്ലാസുകളിലെ വിദ്യാർഥികൾക്കായി സ്കോളർഷിപ് തുടങ്ങിയവയും പ്രഖ്യാപിച്ചു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും വിഡിയോ കോൺഫറൻസിലൂടെ ചടങ്ങിൽ പങ്കെടുത്തു. English Summary:  
Bihar Gets Massive Boost: Bihar development projects are at the forefront of the Indian government\“s new initiatives. Prime Minister Modi has launched several schemes focused on youth welfare and infrastructure development in Bihar, aiming to boost education and employment opportunities in the state. |