തിരുവനന്തപുരം ∙ സിപിഐയിൽ കാനം രാജേന്ദ്രൻ ചെയ്തത് പലതും തിരുത്തുകയാണ് ബിനോയ് വിശ്വം; അതുവഴി അനുരഞ്ജനമാണ് മാർഗമെന്നു പ്രഖ്യാപിക്കുകയാണ് സംസ്ഥാന സെക്രട്ടറി. സംസ്ഥാന കൗൺസിൽ കൈക്കൊണ്ട തീരുമാനങ്ങളിലെല്ലാം പ്രതിഫലിക്കുന്നത് ഈ മാറ്റമാണ്. സംസ്ഥാന സെക്രട്ടേറിയറ്റ് എന്ന നേതൃഘടകം വേണ്ടെന്നുവച്ചത് സെക്രട്ടറിയായ ശേഷം കാനം എടുത്ത ആദ്യത്തെ പ്രധാന തീരുമാനമായിരുന്നു. 10 വർഷത്തിനു ശേഷം ബിനോയ് അതു തിരിച്ചുകൊണ്ടുവന്നു.  
  
 -  Also Read  പട്ടികയിൽ നിന്ന് എപിക് നമ്പർ നീക്കി; ഇരട്ടവോട്ടുകൾ നീക്കാനുള്ള പ്രതിപക്ഷ ശ്രമം ‘മരവിപ്പിച്ചു’   
 
    
 
അസി. സെക്രട്ടറിയായിരിക്കെ കാനവുമായി അകലുകയും 2022 ൽ തിരുവനന്തപുരത്തു നടന്ന സംസ്ഥാന സമ്മേളനത്തിനു ശേഷം കാനം മുൻകൈ എടുത്ത് ഒഴിവാക്കുകയും ചെയ്ത സത്യൻ മൊകേരി വീണ്ടും അതേ പദവിയിലെത്തി. വെളിയം ഭാർഗവൻ സംസ്ഥാന സെക്രട്ടറിയായിരിക്കെ അസി. സെക്രട്ടറിയായിരുന്ന, ഇസ്മായിൽ പക്ഷക്കാരനായ സി.എൻ.ചന്ദ്രനെ തിരുവനന്തപുരം സമ്മേളനത്തിനു ശേഷം നിർവാഹകസമിതിയിൽ നിന്നടക്കം കാനം തെറിപ്പിച്ചു; ആ ചന്ദ്രൻ തിരിച്ചെത്തി. വി.എസ്.സുനിൽകുമാറും ആർ.ലതാദേവിയും കാനത്തിന്റെ നേതൃത്വത്തെ വിമർശിക്കാനുള്ള ഒരു അവസരവും പാഴാക്കിയില്ല; ഇരുവരെയും നിർവാഹകസമിതിയിൽ നിന്ന് അദ്ദേഹം മാറ്റിനിർത്തി. ഇപ്പോൾ ബിനോയ് അവർക്കായി വാതിൽ തുറന്നു.   
 
‘‘പാർട്ടിയുടെ നന്മയല്ലാതെ മറ്റൊരു താൽപര്യവും എനിക്കില്ല. ഐക്യത്തോടെ മുന്നോട്ടുപോയാൽ ഈ പാർട്ടിക്ക് വലിയ ഭാവിയുണ്ട്. അതാവണം നമ്മുടെ വഴി’’– നേതൃയോഗത്തിൽ ബിനോയ് നയം വ്യക്തമാക്കി. ഇസ്മായിലിനോട് അനുരഞ്ജനത്തിനില്ല; എന്നാൽ ഒപ്പംനിന്നതിന്റെ പേരിൽ അയിത്തമില്ലെന്ന പ്രഖ്യാപനമാണ് സെക്രട്ടറി നടത്തുന്നത്.  
 
സംസ്ഥാന സെക്രട്ടേറിയറ്റ് തിരിച്ചുകൊണ്ടുവരാനുള്ള നിർദേശം കൗൺസിലിൽ കടുത്ത വാദപ്രതിവാദങ്ങൾക്കു കാരണമായി. 2014 ൽ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ബെന്നറ്റ് ഏബ്രഹാമിനെ സ്ഥാനാർഥിയാക്കാനുള്ള തീരുമാനത്തിന്റെ പേരിൽ സെക്രട്ടേറിയറ്റിനെ ആകെ പാർട്ടിക്കകത്ത് താക്കീത് ചെയ്തതു കൂടി കണക്കിലെടുത്ത സംഘടനാ കമ്മിഷനാണ് ആ ഘടകം വേണ്ടെന്ന ശുപാർശ കാനത്തിന്റെ നേതൃത്വത്തിനു നൽകിയത്.  
 
സെക്രട്ടേറിയറ്റ് എന്തു തീരുമാനിച്ചാലും നിർവാഹക സമിതിക്കടക്കം നടപ്പാക്കേണ്ടി വരുന്നതിന്റെ അനൗചിത്യം വിമർശകർ ഉന്നയിച്ചു. കൗൺസിലിന്റെയും നിർവാഹക സമിതിയുടെയും അധികാരം തുടർന്നും സെക്രട്ടേറിയറ്റ് കവരുമെന്നും ചൂണ്ടിക്കാട്ടപ്പെട്ടു. എന്നാൽ ഇപ്പോൾ പാർട്ടി സെന്ററുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ പലതും സെക്രട്ടറിയും അസി. സെക്രട്ടറിമാരും മാത്രം ചേർന്ന് എടുക്കുന്ന സ്ഥിതിയുണ്ടെന്നും അതിനു പോംവഴി സെക്രട്ടേറിയറ്റാണെന്നും മറുവാദവും കനത്തു. ഓരോ ഘടകത്തിന്റെയും അധികാരവും പ്രാധാന്യവും ഉറപ്പു വരുത്തുമെന്ന് ബിനോയ് ഒടുവിൽ ഉറപ്പു നൽകി.  
 
പുതിയ ആളുകളെ ഉൾപ്പെടുത്താനായി 21 അംഗ നിർവാഹകസമിതി 25 ആയി വർധിപ്പിച്ചതു കൂടി കണക്കിലെടുത്താണ് 11 അംഗങ്ങൾ മാത്രമുള്ള സെക്രട്ടേറിയറ്റ് രൂപീകരിച്ചത്. എല്ലാ ആഴ്ചയും ഇത് ചേരും. അസി.സെക്രട്ടറിയായ സത്യൻ മൊകേരി കേന്ദ്ര കൺട്രോൾ കമ്മിഷൻ അംഗമായി തുടരുന്നതിൽ കേന്ദ്രനേതൃത്വം വിയോജിപ്പ് പ്രകടിപ്പിച്ചാൽ കേന്ദ്ര പദവിയിൽ നിന്നൊഴിയും. ജില്ലാ സെക്രട്ടറിമാരിൽ ചിറ്റയം ഗോപകുമാറിനെ മാത്രം നിർവാഹകസമിതിയിൽ ഉൾപ്പെടുത്തിയതു വഴി പത്തനംതിട്ടയിൽ പുതിയ ജില്ലാ സെക്രട്ടറിക്ക് സാധ്യത തെളിഞ്ഞു. English Summary:  
Binoy Viswam Reverses Kanam\“s Policies: Binoy Viswam\“s Reforms focus on the recent changes within the CPI in Kerala, specifically addressing the shifts in leadership and policy adjustments. The article discusses the reinstatement of the state secretariat and other key appointments, signaling a move towards reconciliation and unity within the party. This highlights Binoy Viswam\“s approach to leadership and the future direction of the CPI in Kerala. |