തമിഴ്നാട്ടിലെ കരൂരിൽ രാഷ്ട്രീയ റാലിയിലെ തിക്കിലും തിരക്കിലുമുണ്ടായ ജീവഹാനികൾക്കു മുൻപിൽ കണ്ണീർപ്രണാമം അർപ്പിക്കുകയാണ് രാജ്യം. തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ് നടത്തിയ പ്രചാരണപരിപാടിക്കിടെയുണ്ടായ വൻദുരന്തം വിളിച്ചുവരുത്തിയതാണെന്ന കാര്യത്തിൽ സംശയമില്ല. താരാരാധനയിൽ രാഷ്ട്രീയലക്ഷ്യംകൂടി കലർന്നപ്പോൾ, നിയന്ത്രണംവിട്ട ജനക്കൂട്ടത്തെ മരണത്തിലേക്ക് എറിഞ്ഞുകൊടുക്കുകതന്നെയാണ് അവിടെയുണ്ടായത്.    
  
 -  Also Read  വിജയ് പ്രതിക്കൂട്ടിൽ; അട്ടിമറിയെന്ന വാദം ആവർത്തിച്ച് നടൻ, ഹർജി പരിഗണിക്കാതെ കോടതി   
 
    
 
റാലി സംഘടിപ്പിച്ച തമിഴക വെട്രി കഴകംതന്നെയാണ് ഈ ദുരന്തത്തിനു കാരണക്കാർ. വേണ്ടത്ര സുരക്ഷയില്ലാതെയും അപായകരമായവിധത്തിലും റാലി നടത്താൻ അനുവദിച്ചവരുടെയും ആൾക്കൂട്ട നിയന്ത്രണത്തിനു ചുമതലയുള്ളവരുടെയുമൊക്കെ അനാസ്ഥയും കാണാതിരിക്കാൻപാടില്ല. സംസ്ഥാനപാതയിൽ, പതിനായിരം പേർ പങ്കെടുക്കുന്ന പരിപാടിക്കാണ് അനുമതി ചോദിച്ചിരുന്നതെങ്കിലും അതിന്റെ പലമടങ്ങ് ആളുകൾ എത്തിയെന്നാണ് പൊലീസ് പറയുന്നത്.   
 
കടുത്ത തിരക്കിൽ ശ്വാസം മുട്ടിയും ചവിട്ടേറ്റും നിർജലീകരണം മൂലവും റാലിയിൽ പലരും കുഴഞ്ഞുവീഴുകയായിരുന്നു. മരിച്ചവരിലേറെയും കുട്ടികളും സ്ത്രീകളുമാണ്. പ്രഖ്യാപിച്ചതിലും മണിക്കൂറുകൾ വൈകിമാത്രം വിജയ് എത്തിയതും ദുരന്തത്തിന് ആക്കംകൂട്ടി.  
  
 -  Also Read  കരൂർ ദുരന്തം: വീഴ്ച കണ്ടെത്താൻ എൻഡിഎ സംഘം; വരുമോ സിബിഐ?   
 
    
 
കാര്യമായ സംഘടനാ സംവിധാനമില്ലാത്ത ടിവികെ പാർട്ടിക്കു വൻ ജനക്കൂട്ടത്തെ കൈകാര്യം ചെയ്യുന്നതിന് ഒരുക്കങ്ങളുണ്ടായില്ല. ടിവികെ റാലികൾക്കെതിരെ നേരത്തേ മദ്രാസ് ഹൈക്കോടതി നൽകിയ മുന്നറിയിപ്പുകൾ അവഗണിക്കപ്പെട്ടെന്ന ആരോപണം ഗൗരവമുള്ളതാണ്. റാലികളിൽ വൻ ജനക്കൂട്ടമെത്തുന്നതും വേണ്ടത്ര സുരക്ഷാക്രമീകരണങ്ങളില്ലാത്തതും ചൂണ്ടിക്കാട്ടി പൊലീസ് നിയന്ത്രണമേർപ്പെടുത്തിയപ്പോൾ റാലികൾ തടയാനാണു ശ്രമമെന്നു പറഞ്ഞ്, ഇതിനെതിരെ ടിവികെ കോടതിയെ സമീപിച്ചിരുന്നു. റാലിയും പൊതുസമ്മേളനവും നടത്തുന്ന രാഷ്ട്രീയപാർട്ടികൾ മതിയായ സുരക്ഷാക്രമീകരണവും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്നാണ് അപ്പോൾ കോടതി പറഞ്ഞത്. കുട്ടികൾ, ഭിന്നശേഷിക്കാർ, സ്ത്രീകൾ, മുതിർന്നവർ എന്നിവർക്കായി പ്രത്യേകം സൗകര്യമൊരുക്കണമെന്നും നിർദേശിച്ചിരുന്നു. എന്നാൽ, ഇതൊന്നും കരൂരിൽ പാലിക്കപ്പെട്ടില്ല.    
 
തിക്കിലും തിരക്കിലും പെട്ടുള്ള എത്രയോ ദുരന്തങ്ങൾ രാജ്യത്തുണ്ടായിട്ടും നാം ഇനിയും പാഠങ്ങൾ പഠിച്ചിട്ടില്ലെന്നു കരൂർ ദുരന്തവും വിളിച്ചുപറയുന്നു. നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ ഒടുവിലത്തെ കണക്കുപ്രകാരം, 1996നും 2022നുമിടയിൽ രാജ്യത്ത് ചെറുതും വലുതുമായി ഇത്തരം 3,935 അപകടങ്ങളുണ്ടായിട്ടുണ്ട്.Malayala Manorama Online News, CPM Leaders Wealth, Kerala Politics, Political satire, Current Affairs Kerala, Saji Cherian Controversy, Pinarayi Vijayan News, Kerala Government Criticism, Kerala Latest News, Political Scandals Kerala, aazhchakurippukal, editorial, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ     
  
 -  Also Read   നെഞ്ചിൽ ഭാരം, നാവു കുഴയുന്നു, പലരും കുതറി..: വിവാഹ ഭക്ഷണശാലയിലെ തിരക്ക് മതി ദുരന്തത്തിന്; മെസ്സി വരുമ്പോഴോ? കണ്ണ് തുറപ്പിക്കുമോ കരൂർ?   
 
    
 
 മൂവായിരത്തിലേറെയാളുകൾ ഈ ദുരന്തങ്ങളിൽ മരിച്ചു. ഇതിനുശേഷവും സമാന ദുരന്തങ്ങൾ രാജ്യത്തുണ്ടായി. ഈ വർഷം ഇതിനുമുൻപുണ്ടായ വലിയദുരന്തം കഴിഞ്ഞ ജൂണിൽ, ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തിയ ക്രിക്കറ്റ് ആരാധകരുടെ തിക്കിലും തിരക്കിലും 11 മരണമുണ്ടായതാണ്. കഴിഞ്ഞ ജനുവരിയിൽ യുപിയിലെ പ്രയാഗ്‌രാജിൽ മഹാകുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ടു മരിച്ചവരുടെ യഥാർഥ കണക്കുപോലും ഇനിയും പുറത്തുവന്നിട്ടില്ലെന്നാണ് ആരോപണം. കഴിഞ്ഞ വർഷം ജൂലൈയിൽ ഉത്തർപ്രദേശിലെ ഹാഥ്റസ് ജില്ലയിലെ പുൽറായി ഗ്രാമത്തിലെ പ്രാർഥനായോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും 121 പേരാണു മരിച്ചത്.  
 
വലിയ ആൾക്കൂട്ടമെത്തുന്ന പരിപാടികൾക്കു മുൻപ് അടിസ്ഥാന സുരക്ഷാ വിലയിരുത്തൽ ഉറപ്പാക്കണമെന്ന പാഠം മറക്കുന്നതുകൊണ്ടാണ് ഇത്തരം അപകടങ്ങൾ ആവർത്തിക്കുന്നത്. ജനക്കൂട്ടത്തെ ആകർഷിക്കുന്ന പരിപാടികളിൽ എത്രത്തോളം ആളുകൾ പങ്കെടുക്കും, എത്രപേരെ സ്ഥലത്ത് ഉൾക്കൊള്ളാനാവും, അകത്തേക്കും പുറത്തേക്കും സഞ്ചരിക്കാൻ പ്രത്യേകവഴികൾ ഉണ്ടോ, ആളുകൾ എങ്ങനെ അവിടേക്കെത്തും, അവരെ കൃത്യമായി നിയന്ത്രിച്ചു കടത്തിവിടാനുള്ള ക്രമീകരണമെന്ത് തുടങ്ങിയ ചോദ്യങ്ങൾ പലപ്പോഴും വിസ്മരിക്കപ്പെടുന്നു.  
  
 -  Also Read  ‘എല്ലാത്തിനും കാരണം സെന്തിൽ ബാലാജി’: കടുത്ത മാനസിക വിഷമം, ടിവികെ ബ്രാഞ്ച് സെക്രട്ടറി ജീവനൊടുക്കി   
 
    
 
ഇത്തരം ദുരന്തങ്ങൾക്കുശേഷം കുറച്ചുദിവസത്തെ അനുശോചനവും പ്രതിഷേധവുമുണ്ടാകുന്നു; മുഖംരക്ഷിക്കാനുള്ള പതിവുസർക്കാർനടപടികളുമുണ്ടാകുന്നു. അതിനപ്പുറത്തുള്ള സ്ഥായിയായ പരിഹാരങ്ങൾ ഒരിക്കലും ഉണ്ടാകുന്നില്ല.  
 
 രാജ്യത്തു നടക്കുന്ന വലിയ പരിപാടികളിലെല്ലാം കുറ്റമറ്റ ആൾക്കൂട്ട നിയന്ത്രണം ഉണ്ടാവണമെന്ന മുന്നറിയിപ്പ് എല്ലാക്കാലത്തും നമ്മുടെ മുന്നിലുണ്ടാവണമെന്നുതന്നെയാണ് കരൂർ ദുരന്തവും ഓർമിപ്പിക്കുന്നത്.    
 
വീണ്ടുവിചാരമില്ലാതെയും സ്വാർഥലക്ഷ്യങ്ങൾക്കുവേണ്ടിയും ജനങ്ങളുടെ ജീവൻകൊണ്ടു പന്താടുന്ന രാഷ്ട്രീയ പാർട്ടികൾക്കെതിരെ കടുത്ത നടപടി ഉണ്ടാവുകയും വേണം. വോട്ടിനെക്കാൾ വിലയുള്ളതാണ് മനുഷ്യജീവനെന്ന് ഇവരൊക്കെ ഇനിയെന്നാണു മനസ്സിലാക്കുക? English Summary:  
Karur Tragedy: A Preventable Disaster Born from Crowd Control Failure   |   
                
                                                    
                                                                
        
 
    
                                     
 
 
 |