രാജ്യത്ത് ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പാക്കിയിട്ട് എട്ടു വർഷമായി. ഇക്കാലയളവിനിടെ ജിഎസ്ടി കൗൺസിൽ ഒട്ടേറെ ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും നികുതി പരിഷ്കരിച്ചു. ഇതുവരെയുണ്ടായ പരിഷ്കാരങ്ങളിൽ കഴിഞ്ഞദിവസം പ്രഖ്യാപിച്ചവയാണ് ഏറ്റവും ആശ്വാസകരമെന്നതിൽ സംശയമില്ല. എന്നാൽ, ഈ മാസം 22നു പ്രാബല്യത്തിൽ വരുന്ന മാറ്റങ്ങളുടെ പ്രയോജനം പൂർണതോതിൽ ജനങ്ങളിലെത്തുമെന്നുകൂടി സർക്കാർ ഉറപ്പാക്കിയാലേ പരിഷ്കരണം സാർഥകമാവൂ.    
 
ജിഎസ്ടിയെ പരമാവധി ജനകീയമാക്കാനുള്ള ആശ്വാസപ്രഖ്യാപനങ്ങളാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. 5%, 12%, 18%, 28% എന്നിങ്ങനെയുള്ള 4 ജിഎസ്‌ടി നികുതി സ്ലാബുകൾ 5%, 18% എന്നിങ്ങനെ രണ്ടായി കുറയ്ക്കാനുള്ള കേന്ദ്രത്തിന്റെ നിർണായക ശുപാർശ ജിഎസ്ടി കൗൺസിൽ യോഗം അംഗീകരിക്കുകയായിരുന്നു. നിലവിൽ 12%, 28% എന്നീ നിരക്കുകൾ ബാധകമായിരുന്ന ഒട്ടേറെ ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും നികുതി യഥാക്രമം 5%, 18% എന്നീ സ്ലാബുകളിലാക്കി കുറയ്ക്കുകയോ പൂർണമായി ഒഴിവാക്കുകയോ ചെയ്തു.  
 
ജിഎസ്ടിയിലെ യുക്തിരഹിതമായ പല നികുതിനിരക്കുകളും  ജനവിരുദ്ധമെന്നു വിമർശിക്കപ്പെട്ടിരുന്നു. ഇതിനെതിരെ ശക്തമായി രംഗത്തുവരേണ്ട സംസ്ഥാന സർക്കാരുകളാകട്ടെ നികുതിവരുമാനവർധന ലക്ഷ്യമിട്ട് ഒരു പരിധിവരെ മൗനം പാലിക്കുകയും ചെയ്തു. അതിനൊക്കെ പരിഹാരമെന്നോണം, ജനങ്ങളുടെ നികുതിഭാരം വൻതോതിൽ കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് ഇപ്പോഴത്തെ അടിമുടി പൊളിച്ചെഴുത്ത്. സാധാരണക്കാർ ഉപയോഗിക്കുന്ന മിക്ക ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും നികുതി കുറയുമെന്നതിനാൽ വില ഗണ്യമായി കുറയുമെന്നാണു കരുതുന്നത്.  
 
എന്നാൽ, സർക്കാർ നികുതി കുറയ്ക്കുന്ന എല്ലാ ഉൽപന്നങ്ങൾക്കും വില കുറയേണ്ടതാണെങ്കിലും പലപ്പോഴും അതല്ല സംഭവിച്ചുപോരുന്നത്. മുൻപ് ജിഎസ്ടി കുറച്ചപ്പോൾ കമ്പനികൾ ഉൽപന്നങ്ങളുടെ വില വർധിപ്പിച്ചതോടെ നികുതി കുറച്ചതിന്റെ ഫലം സാധാരണക്കാർക്കു ലഭിക്കാതായ അനുഭവങ്ങളുണ്ട്. നികുതി കുറയ്ക്കുന്നതിന്റെ ആനുകൂല്യം ജനങ്ങളിലെത്തിക്കുന്നതിനുപകരം ഉൽപന്നങ്ങളുടെ അടിസ്ഥാനവില ഉയർത്തിയാൽ ലാഭം ഉൽപാദകർക്കാണു ലഭിക്കുക.  Higher Education Kerala, Kerala Education Crisis, Malayala Manorama Online News, Four Year Degree Program Kerala, Kerala University Reforms, Education Experts Kerala, Higher Education Suggestions, Kerala College Admissions, Education System Kerala, Kerala Education News, ഉന്നത വിദ്യാഭ്യാസം കേരളം, വിദ്യാഭ്യാസ പ്രതിസന്ധി, നാലുവർഷ ബിരുദ കോഴ്സ്, കോളേജ് പ്രവേശനം, വിദ്യാഭ്യാസ വിദഗ്ധർ, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News  
 
അതുകൊണ്ടുതന്നെ, ജിഎസ്ടി പരിഷ്കരണത്തിന്റെ ഗുണം ജനങ്ങൾക്കു കിട്ടണമെങ്കിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ പരമാവധി ജാഗ്രത പുലർത്തേണ്ടതുണ്ട്. നികുതി കുറയുമ്പോൾ കമ്പനികൾ വിലകൂട്ടുന്ന സാഹചര്യം നേരിടാൻ സർക്കാർസംവിധാനങ്ങൾ സജ്ജമായേതീരൂ. ജിഎസ്ടി നിരക്കിലെ കുറവുവഴി യഥാർഥമെച്ചം ജനങ്ങൾക്കു ലഭിക്കുന്നുണ്ടോ എന്നറിയാൻ സംസ്ഥാന ജിഎസ്ടി വകുപ്പും പൊതുവിതരണ വകുപ്പും പ്രത്യേക ശ്രദ്ധ വയ്ക്കുമെന്ന്  ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറയുകയുണ്ടായി.     
 
നികുതി കുറയുന്നതിലൂടെ തങ്ങൾക്കു കൈവരുന്ന മെച്ചത്തെക്കുറിച്ച് ഉപഭോക്താക്കൾക്കും ധാരണയുണ്ടാകണം. ജനങ്ങളിൽ ഇതിനാവശ്യമായ ബോധവൽക്കരണം നടത്താൻ സർക്കാർ തയാറാവേണ്ടതുണ്ട്. ഒരു ഉൽപന്നത്തിനു സ്ലാബ് മാറുമ്പോഴുണ്ടാകുന്ന കൃത്യമായ വിലമാറ്റം ഉപഭോക്താക്കൾ മനസ്സിലാക്കുന്നതുകൂടി പരിഷ്കരണത്തിന്റെ അനുബന്ധനടപടിയായി സർക്കാർ കാണണം. ചില ജീവൻരക്ഷാ മരുന്നുകളുടെ നികുതി പൂർണമായും ഒഴിവാക്കിയതടക്കമുള്ള ആശ്വാസം ചികിത്സച്ചെലവിൽ പ്രതിഫലിക്കുകയും വേണം.    
 
നിരക്കു കുറയ്ക്കുന്നതിനെ കേരളമടക്കം എല്ലാ സംസ്ഥാനങ്ങളും അനുകൂലിക്കുന്നുണ്ട്. എന്നാൽ, പരിഷ്കാരം നടപ്പിൽ വരുത്തുമ്പോഴുള്ള വരുമാനഇടിവ് പരിഹരിക്കാനുള്ള നഷ്ടപരിഹാര സംവിധാനം ഏർപ്പെടുത്താത്തതിനെതിരെ കേരളമടക്കം 8 ബിജെപി ഇതര സംസ്ഥാനങ്ങൾ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുകയുമാണ്. ലോട്ടറിയുടെ ജിഎസ്ടി 28 ശതമാനമായിരുന്നത് 40 ശതമാനമാക്കിയത് കേരളം, ബംഗാൾ പോലെയുള്ള സംസ്ഥാനങ്ങൾക്കു തിരിച്ചടിയാകും. പതിനായിരക്കണക്കിനു ലോട്ടറി വിൽപനക്കാരുടെ ജീവനോപാധിയെ ബാധിക്കുന്ന വിഷയമാണിതെന്ന് മന്ത്രിതല ഉപസമിതിയിൽ അംഗമായ സംസ്ഥാന ധനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ലോട്ടറി ടിക്കറ്റിന്റെ വില നിലനിർത്തി നികുതി കൂട്ടിയാൽ ഏജന്റ് കമ്മിഷനിലും സമ്മാനത്തുകയിലും ആനുപാതികമായ കുറവുണ്ടാകാനിടയുണ്ട്. ഇതു ലോട്ടറി മേഖലയെ അനാകർഷകമാക്കിയേക്കും എന്നതാണ് ആശങ്ക.    
 
ജിഎസ്ടി നികുതിഘടനയിലെ മാറ്റങ്ങൾ മൂലം ആഭ്യന്തരവിപണി സജീവമാകുന്നത് യുഎസ് ഏർപ്പെടുത്തിയ ഇരട്ടിത്തീരുവയുടെ ആഘാതം കുറയ്ക്കുമെന്ന പ്രതീക്ഷ കേന്ദ്ര സർക്കാരിനുണ്ട്. സാമ്പത്തികവളർച്ചയ്ക്ക് അത് ഉത്തേജനമാകുമെന്നാണ് മറ്റൊരു പ്രതീക്ഷ. ജിഎസ്ടി പരിഷ്കാരങ്ങൾ സുതാര്യവും വിശാലവുമായ സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുമെന്നും ചെറുകിട വ്യാപാരികൾക്കു ഗുണം ചെയ്യുമെന്നും കേന്ദ്രമന്ത്രി നിർമല സീതാരാമൻ പറയുന്നു. ഈ ലക്ഷ്യങ്ങളെല്ലാം സാധിക്കണമെങ്കിൽ, പരിഷ്കരണത്തിലൂടെ പ്രതീക്ഷിക്കുന്ന പൂർണ പ്രയോജനം ജനങ്ങൾക്കു ലഭിക്കുമെന്ന ഉറപ്പാണു കേന്ദ്ര സർക്കാരിൽനിന്നു രാജ്യം പ്രതീക്ഷിക്കുന്നത്. English Summary:  
New GST Slabs: What It Means for Consumers and Product Prices. |