ന്യൂഡൽഹി ∙ ‘എല്ലാ മുന്നൊരുക്കങ്ങളും തയാറാണ്, ദീപാവലി കഴിഞ്ഞാൽ ഉടൻ ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കും’ – കഴിഞ്ഞ 15നു നടത്തിയ വാർത്താസമ്മേളനത്തിൽ പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിങ് സിർസ പറഞ്ഞു. ദീപാവലിക്കു പിന്നാലെ വായുമലിനീകരണം രൂക്ഷമായതോടെ ഇന്നലെ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ മന്ത്രിയുടെ മറുപടി മാറി. ‘ക്ലൗഡ് ഇല്ലാതെ ക്ലൗഡ് സീഡിങ് നടത്തുന്നതെങ്ങനെ’ എന്നായിരുന്നു മറുചോദ്യം.
Also Read കത്തിച്ചുവിട്ട പടക്കം വീണത് അഞ്ചാം നിലയിലെ ഫ്ലാറ്റിൽ; വാഷിങ് മെഷീൻ കത്തി: 60 മണിക്കൂർ, മുംബൈയിൽ 50 തീപിടിത്തങ്ങൾ
‘കൃത്രിമ മഴ പെയ്യിക്കുന്നില്ലേ എന്നു ചോദിക്കുന്ന അക്ഷരാഭ്യാസമില്ലാത്തവരോട് എന്താണു പറയേണ്ടത്. മഴ പെയ്യിക്കാൻ ആദ്യം മേഘങ്ങൾ വരണം. മേഘങ്ങളുണ്ടെങ്കിൽ മാത്രമേ ക്ലൗഡ് സീഡിങ് നടക്കൂ. അതു വരുമ്പോൾ കൃത്രിമ മഴയും വരും’ – മന്ത്രി പറഞ്ഞു. ദീപാവലി കഴിഞ്ഞതോടെ ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി. ശരാശരി വായു നിലവാരം (എക്യുഐ) 300 നു മുകളിലെത്തിയിരുന്നു. ഡൽഹിയിലെ യമുനയുടെ മങ്ങിയ ദൃശ്യം. (ചിത്രം: രാഹുൽ ആർ.പട്ടം ∙ മനോരമ)
കൃത്രിമ മഴ പെയ്യിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങളിൽ ദീപാവലിക്കു മുൻപു തന്നെ 2 പൈലറ്റുമാർ പരിശീലനം നടത്തിയിരുന്നു. ക്ലൗഡ് സീഡിങ്ങിനുള്ള ഉപകരണങ്ങൾ ഘടിപ്പിച്ച് ദിവസങ്ങളായി മീററ്റിൽ 2 വിമാനങ്ങൾ കാത്തുകിടക്കുകയാണ്. അക്ഷർധാം ക്ഷേത്രം മാലിന്യ പുക മഞ്ഞിൽ മൂടിയപ്പോൾ. അന്തരീക്ഷ മലിനീകരണം ഡൽഹിയിലെ നിത്യ ജീവിതത്തെ ബാധിക്കാൻ തുടങ്ങിയിട്ടുണ്ട്. (ചിത്രം: രാഹുൽ ആർ.പട്ടം ∙ മനോരമ)
മഞ്ജീന്ദർ സിങ് സിർസയും മീററ്റിലെത്തി ഒരുക്കങ്ങൾ വിലയിരുത്തിയതിനു പിന്നാലെയാണു സാധാരണ മഴ കനത്തത്. അതോടെ കൃത്രിമ മഴയ്ക്കു സാധ്യതയില്ലാതായി. ഹരിത പടക്കം പൊട്ടിക്കാൻ സുപ്രീം കോടതി അനുമതി നൽകിയതിനു പിന്നാലെയാണ് ദീപാവലി കഴിഞ്ഞാലുടൻ കൃത്രിമ മഴ പെയ്യിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയത്. വായു മലിനീകരണം നിയന്ത്രിക്കുന്നതിനു വേണ്ടി ആന്റി സ്മോഗ് ഗൺ വാഹനം ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിനു സമീപത്തു കൂടി കടന്നു പോകുന്നു. (ചിത്രം: രാഹുൽ ആർ.പട്ടം ∙ മനോരമ)
കൃത്രിമ മഴയുടെ കാര്യത്തിൽ ബിജെപി സർക്കാർ ജനങ്ങളെ പറഞ്ഞുപറ്റിച്ചെന്ന് എഎപി സംസ്ഥാന അധ്യക്ഷൻ സൗരഭ് ഭരദ്വാജ് പറഞ്ഞു. എല്ലാ തയാറെടുപ്പും നടത്തിയെന്ന സർക്കാരിന്റെ അവകാശവാദം നുണയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read പലിശ കുറച്ചിട്ടും ഇരച്ചെത്തി ജനം; സ്വർണ ബോണ്ടിൽ കണക്കുതെറ്റി കേന്ദ്രം, കാണിച്ചത് ‘ഹിമാലയൻ’ മണ്ടത്തരം? എന്തുചെയ്യും നിർമലയും മോദിയും?
വായുവിലും തുടരുന്ന രാഷ്ട്രീയക്കളി
പഞ്ചാബിൽ ആം ആദ്മി പാർട്ടി സർക്കാർ പാടത്തു തീയിടാൻ കർഷകരെ നിർബന്ധിച്ചതിനാലാണു ഡൽഹിയിലെ വായു മലിനീകരണം രൂക്ഷമായതെന്നു മഞ്ജീന്ദർ സിങ് സിർസ ആരോപിച്ചു. മലിനീകരണം തടയാത്തത് ബിജെപി സർക്കാരിന്റെ പരാജയമാണെന്നാണ് എഎപിയുടെ പ്രതികരണം. കുട്ടിക്കളിയല്ല... ദീപാവലി ആഘോഷങ്ങൾക്കു പിന്നാലെ രാജ്യതലസ്ഥാനത്തെ വായുമലിനീകരണം രൂക്ഷമായപ്പോൾ. ഹരിതപടക്കങ്ങൾ പൊട്ടിക്കുന്നതിനു മാത്രമായിരുന്നു സുപ്രീം കോടതിയുടെ അനുമതിയെങ്കിലും രാത്രി മുഴുവൻ എല്ലാത്തരം പടക്കവും പൊട്ടിച്ച് ഡൽഹിക്കാർ ദീപാവലി ആഘോഷിച്ചു. ഇന്നലെ പുലർച്ചെ പുക മൂടിയ അന്തരീക്ഷത്തിലും ഇന്ത്യാ ഗേറ്റിനു മുൻപിൽ കളിക്കുന്ന കുട്ടികൾ. ചിത്രം: രാഹുൽ ആർ.പട്ടം ∙ മനോരമ
വായുമലിനീകരണം രൂക്ഷമായതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് രാത്രി 10ന് ശേഷവും പടക്കം പൊട്ടിച്ചവർ ഉത്തരവാദിത്തമില്ലാത്തവർ ആണെന്നായിരുന്നു മന്ത്രി സിർസയുടെ മറുപടി. ‘കോടതിയുടെ നിർദേശങ്ങൾ ലംഘിച്ച് നിശ്ചിത സമയം കഴിഞ്ഞിട്ടും ആളുകൾ പടക്കം പൊട്ടിച്ചു. വായുമലിനീകരണം രൂക്ഷമായതിന്റെ കാരണം പടക്കം പൊട്ടിച്ചതു മാത്രമല്ല. പഞ്ചാബിൽ പാടത്തു തീയിടാൻ എഎപി സർക്കാർ കർഷകരെ നിർബന്ധിച്ചു. ദീപാവലി ദിവസമാണ് പഞ്ചാബിലെ പാടത്തു തീയിട്ട കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത്. എഎപി മതവികാരം വച്ചു രാഷ്ട്രീയം കളിക്കുകയാണ്’– മന്ത്രി പറഞ്ഞു.
‘ഒഴിവുകഴിവുകൾ പറയാനും മറ്റുള്ളവരെ കുറ്റപ്പെടുത്താനുമല്ലാതെ മലിനീകരണം തടയാൻ ബിജെപി സർക്കാർ ഒന്നും ചെയ്തില്ല. യുപിയിലും ഹരിയാനയിലും രാജസ്ഥാനിലും ബിജെപിയാണു ഭരിക്കുന്നത്. ദീപാവലിക്കു മുൻപേ അവരുമായി ഒരു ധാരണയിലെത്താൻ പോലും കഴിഞ്ഞില്ല. പടക്കം പൊട്ടിച്ചതിന്റെ പേരിൽ ആളുകളെ കുറ്റപ്പെടുത്താനാണു ബിജെപിയുടെ ശ്രമം’– എഎപി എംഎൽഎ ഗോപാൽ റായ് പറഞ്ഞു.
മുഖ്യമന്ത്രിക്ക് എക്യുഐ എന്ന് പറയാൻ പോലും അറിയില്ലെന്നാണ് എഎപി സംസ്ഥാന അധ്യക്ഷൻ സൗരഭ് ഭരദ്വാജ് പറഞ്ഞത്. ഇതേക്കുറിച്ചൊന്നും ഒന്നും മനസ്സിലാക്കാത്ത മുഖ്യമന്ത്രി ഐക്യു എന്നാണു പറയുന്നതെന്നും ഭരദ്വാജ് പറഞ്ഞു. English Summary:
Artificial rain attempts in Delhi have failed. The Environment Minister\“s plans to induce artificial rain after Diwali were thwarted by the lack of clouds. This has sparked a political blame game between AAP and BJP regarding the city\“s pollution crisis.