പട്ന∙ ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിലെ പത്രിക സമർപ്പിക്കാനുള്ള സമയം പൂർത്തിയായപ്പോൾ പ്രതിപക്ഷ ഇന്ത്യ മുന്നണിയിലെ സീറ്റ് ധാരണയിലെ ആശയക്കുഴപ്പങ്ങൾ കൂടുതൽ വ്യക്തമാകുന്നു. മുന്നണിക്കകത്ത് കൃത്യമായ ധാരണയില്ലാതെ പാർട്ടികൾ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയതാണ് തിരിച്ചടിയായത്. പലയിടങ്ങളിലും ഇന്ത്യാ സഖ്യത്തിന് ഒന്നിലേറെ സ്ഥാനാർഥികൾ വരുന്ന സാഹചര്യവുമുണ്ടായി. എന്നാൽ, ഏറ്റവും കൗതുകകരമായ മത്സരം നടക്കുന്നത് ദർഭംഗ ജില്ലയിലെ ഗോറ ബോറം മണ്ഡലത്തിലാണ്. ഇവിടെ ആർജെഡിയുടെ ചിഹ്നത്തിൽ മത്സരിക്കുന്ന സ്ഥാനാർഥിയല്ല ഇന്ത്യാ സഖ്യത്തിന്റെ ഔദ്യോഗിക സ്ഥാനാർഥി. ആർജെഡി നേതാവ് തേജസ്വി യാദവ് ഗോറ ബോറമിൽ എത്തുമ്പോൾ സ്വന്തം പാർട്ടി ചിഹ്നത്തിലെ നേതാവിനെതിരെ പ്രചാരണം നടത്തേണ്ട സാഹചര്യമാണ്.
- Also Read മോദിയെ ഉപദേശിച്ച് തുടങ്ങിയ ‘സ്റ്റാർട്ടപ്’; പരിശീലകന്റെ പാർട്ടിതന്നെ കളത്തിൽ; ബിഹാറിൽ വിജയിക്കുമോ പ്രശാന്ത് കിഷോറിന്റെ പരീക്ഷണം?
സീറ്റ് ധാരണയ്ക്കു മുൻപേ തന്നെ ആർജെഡി ഗോറ ബോറമിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതാണ് പണിയായത്. അഫ്സൽ അലി ഖാനെയാണ് ആർജെഡി ആദ്യം മണ്ഡലത്തിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. പാർട്ടി ചിഹ്നം അനുവദിക്കുകയും ഔദ്യോഗിക സ്ഥാനാർഥിയെന്ന നിലയിൽ ആവശ്യമായ രേഖകൾ നൽകുകയും ചെയ്തു. ഇതിനിടെ, ആർജെഡിക്കുള്ളിൽ മറ്റു ചില ചർച്ചകൾ നടക്കുകയും ഇന്ത്യാ മുന്നണിയിൽ പുതുതായെത്തിയ വികാസ് ശീൽ ഇൻസാൻ പാർട്ടിയുടെ സന്തോഷ് സാഹ്നിക്ക് ഗോറ ബോറം സീറ്റ് നൽകാൻ തീരുമാനിക്കുകയും ചെയ്തു.
- Also Read മുംബൈ തീപിടിത്തം: അപകടം എസിയിൽനിന്ന് തീപടർന്ന്, മരിച്ചത് തിരുവനന്തപുരം സ്വദേശികൾ
അപ്പോഴേക്കും അഫ്സൽ അലി ഖാൻ പത്രിക സമർപ്പിക്കാൻ പുറപ്പെട്ടിരുന്നു. ആർജെഡി നേതൃത്വം ഖാനെ ബന്ധപ്പെട്ട് പത്രിക സമർപ്പിക്കരുതെന്നു നിർദേശിച്ചെങ്കിലും അനുസരിക്കാൻ അദ്ദേഹം തയാറായില്ല. പിന്നാലെ വരണാധികാരിക്കു മുന്നിൽ പത്രിക നൽകുകയും ചെയ്തു.
ആർജെഡി നേതൃത്വം ഇതിനു പിന്നാലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് അഫ്സൽ അലി ഖാൻ തങ്ങളുടെ ഔദ്യോഗിക സ്ഥാനാർഥിയല്ലെന്ന് അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. എല്ലാ രേഖകളോടും കൂടി ഖാൻ പത്രിക നൽകിയെന്നും അദ്ദേഹത്തിന് ചിഹ്നം അനുവദിച്ചെന്നുമായിരുന്നു മറുപടി. ഇതോടെ, ആർജെഡി ചിഹ്നത്തിൽ മത്സരിക്കുന്ന അഫ്സൽ അലി ഖാൻ വിമത സ്ഥാനാർഥിയാകുകയും വികാസ് ശീൽ ഇൻസാൻ പാർട്ടിയുടെ സന്തോഷ് സാഹ്നി ഔദ്യോഗിക സ്ഥാനാർഥിയാകുകയും ചെയ്തു.
നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചതോടെ രണ്ടു ഘട്ടങ്ങളിലുമായി മൊത്തം അയ്യായിരത്തോളം പേരാണ് പത്രിക നൽകിയത്. ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന 121 മണ്ഡലങ്ങളിലേക്ക് 2496 പത്രികകളാണ് ലഭിച്ചത്. സുക്ഷ്മ പരിശോധനയിൽ 488 എണ്ണം തള്ളി. 70 പേർ പത്രിക പിൻവലിച്ചു. 1938 പേരാണ് മത്സരരംഗത്തുള്ളത്. നവംബർ 6 നാണ് ആദ്യഘട്ട വോട്ടെടുപ്പ്. രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന 122 മണ്ഡലങ്ങളിലേക്കു 2500 ഓളം പത്രികകളാണ് ലഭിച്ചത്. ഇന്നാണു സൂക്ഷ്മ പരിശോധന. 23 വരെ പിൻവലിക്കാം. നവംബർ 11നാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. നവംബർ 14നാണു വോട്ടെണ്ണൽ. English Summary:
Tejashwi Yadav\“s Dilemma: Bihar politics takes an unexpected turn as RJD leader Tejaswi Yadav faces the unusual task of campaigning against his own party\“s candidate. This situation arose in the Gora Boram constituency due to seat-sharing disagreements within the India Alliance. The presence of multiple candidates complicates matters for the coalition. |