വാഷിങ്ടൻ∙ ഇന്ത്യക്കാരെ കൂട്ടത്തോടെ നാടുകടത്താൻ ആഹ്വാനം ചെയ്തുള്ള സമൂഹമാധ്യമ പോസ്റ്റുകളുമായി യുഎസിൽ കോളിളക്കം സൃഷ്ടിച്ച് ഫ്ലോറിഡ സംസ്ഥാനത്തെ കൗൺസിലർമാരിൽ ഒരാളായ ചാൻഡ്ലർ ലാംഗെവിൻ. വിവാദ പരാമർശങ്ങളെ തുടർന്ന് പാം ബേ സിറ്റി കൗൺസിൽ ശനിയാഴ്ച ലാംഗെവിനെ 3-2 വോട്ടിനു താക്കീത് ചെയ്തു. വിവാദങ്ങളെത്തുടർന്ന് തന്റെ പോസ്റ്റുകളിൽ ഒരെണ്ണം ലാംഗെവിൻ ഡിലീറ്റ് ചെയ്തിരുന്നു. പക്ഷേ, ഇതുവരെ മാപ്പ് പറയാൻ തയാറായില്ലെന്നു മാത്രമല്ല, തന്റെ നടപടികൾ ശരിയെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ലാംഗെവിൻ. പോസ്റ്റുകൾ വിവാദമായതിനു പിന്നാലെ ലാംഗെവിനെതിരെ വൻ വിമർശനങ്ങൾ ഉയർന്നുവരുന്നുണ്ട്. അദ്ദേഹം പദവി രാജിവയ്ക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
- Also Read ‘ഒഴിവായത് 25,000 പേരുടെ മരണം’: യുഎസിലേക്ക് വൻതോതിൽ ലഹരിയുമായി അന്തർവാഹിനി; ബോംബിട്ടു തകർത്ത് ട്രംപ്
താക്കീതു ചെയ്തതോടെ ഇനി ഏതെങ്കിലും കാര്യങ്ങൾ അജൻഡയിൽ ഉൾപ്പെടുത്തുന്നതിനു മുൻപ് ലാംഗെവിൻ സമവായം നേടിയെടുക്കണമെന്നും ഇല്ലെങ്കിൽ സിറ്റി കൗൺസിലിൽ അവതരിപ്പിക്കാനാകില്ലെന്നുമാണ് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൂടാതെ, കൗൺസിലിലെ അഭിപ്രായ പ്രകടനങ്ങളിൽനിന്ന് ലാംഗെവിനെ വിലക്കുകയും കമ്മിറ്റികളിൽനിന്ന് അദ്ദേഹത്തെ നീക്കം ചെയ്യുകയും ചെയ്തു. റിപ്പബ്ലിക്കൻ പാർട്ടി നേതാവാണ് ലാംഗെവിൻ.
- Also Read തീരുവക്കേസ് സുപ്രീം കോടതിയിൽ; നേരിട്ട് ഹാജരാകാൻ ട്രംപ്, തോറ്റാൽ നാണക്കേട്, ‘ദുരന്തം’, കാശെല്ലാം തിരിച്ചുകൊടുക്കേണ്ടി വരും!
∙ ലാംഗെവിൻ പറഞ്ഞതെന്ത്?
‘‘അമേരിക്കയെക്കുറിച്ച് കരുതലുള്ള ഒരു ഇന്ത്യക്കാരനുമില്ല. അവർ നമ്മളെ സാമ്പത്തികമായി ചൂഷണം ചെയ്യാനും ഇന്ത്യയെയും ഇന്ത്യക്കാരെയും സമ്പന്നരാക്കാനുമാണ് ഇവിടെയുള്ളത്. അമേരിക്ക അമേരിക്കക്കാർക്കു വേണ്ടിയുള്ളതാണ്’’ – പിന്നീട് ഡിലീറ്റ് ചെയ്ത പോസ്റ്റുകളിൽ ഒന്നിൽ ലാംഗെവിൻ കുറിച്ചു. അതേസമയം, ഈ വിമർശനങ്ങളെ തുടർന്ന് തന്റെ പരാമർശങ്ങൾ താൽക്കാലിക വീസയുള്ളവരെക്കുറിച്ചാണ്, അല്ലാതെ ഇന്ത്യൻ-അമേരിക്കൻ സമൂഹത്തെക്കുറിച്ചല്ലെന്ന് ലാംഗെവിൻ പിന്നീട് വിശദീകരിച്ചു.
- Also Read കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസ്: പുട്ടിനെ അറസ്റ്റ് ചെയ്യണമെന്ന് ജർമനി; ‘ഹംഗറിയിൽ’ കൈമലർത്തി ട്രംപ്
ഒക്ടോബർ 2 ന് പങ്കുവച്ച ഒരു പോസ്റ്റിൽ, ‘‘ഇന്ന് എന്റെ പിറന്നാളാണ്. ഡോണൾഡ് ട്രംപ് യുഎസിലെ എല്ലാ ഇന്ത്യക്കാരുടെയും വീസ പിൻവലിച്ച് അവരെ ഉടനടി നാടുകടത്തണം. അമേരിക്ക അമേരിക്കക്കാർക്കു വേണ്ടിയുള്ളതാണ്’’ എന്ന് ലാംഗെവിൻ കുറിച്ചിരുന്നു. മറ്റൊരു പോസ്റ്റിൽ, ഫ്ലോറിഡ ടേൺപൈക്കിൽ നിയമവിരുദ്ധമായ യു-ടേൺ എടുത്തതിനെത്തുടർന്നു മൂന്നുപേരുടെ മരണത്തിനു കാരണക്കാരനെന്ന് ആരോപിക്കപ്പെടുന്ന ഇന്ത്യക്കാരനായ ഹർജിന്ദർ സിങ് ഉൾപ്പെട്ട സ്റ്റോക്ക്ടൺ അപകടത്തെക്കുറിച്ചുള്ള പോസ്റ്റിന് മറുപടിയായി, ഇന്ത്യക്കാർ ‘അമേരിക്കയെ ചൂഷണം ചെയ്യുന്നു’ എന്നും ലാംഗെവിൻ ആരോപിക്കുന്നു. മറ്റൊരു സന്ദർഭത്തിൽ, യുഎസിലെ ഇന്ത്യക്കാർ അമേരിക്കക്കാരുടെ ‘പണം ഊറ്റിയെടുക്കാൻ’ മാത്രമാണ് ഇവിടെയുള്ളതെന്ന് ലാംഗെവിൻ മാധ്യമപ്രവർത്തകരോടു പറഞ്ഞിരുന്നു. ‘‘ഇന്ത്യക്കാർക്ക് ഇവിടുത്തെ സംസ്കാരവുമായി ചേരാൻ കഴിയില്ല. അവർ നമ്മുടെ പണം ഊറ്റിയെടുത്ത് സമ്പന്നരായി ഇന്ത്യയിലേക്കു മടങ്ങാൻ... അല്ലെങ്കിൽ അതിലും മോശമായി... ഇവിടെ തുടരാൻ വേണ്ടിയാണ് ഇവിടെയുള്ളത്,’’ – ലാംഗെവിൻ പറഞ്ഞു.
- Also Read ജോർജ് സാന്റോസിനെ ഉടൻ ജയിൽ മോചിതനാക്കാൻ ട്രംപിന്റെ ഇടപെടൽ
ഒക്ടോബർ 18 ലെ ഏറ്റവും പുതിയ പോസ്റ്റിൽ, കൂട്ടത്തോടെയുള്ള നാടുകടത്തൽ നിലപാടുകളോടു യോജിക്കുന്ന യുഎസിലെ യാഥാസ്ഥിതികരായ ഹിന്ദുക്കളുടെയും ഇന്ത്യക്കാരുടെയും നിലപാടിനെക്കുറിച്ചും ലാംഗെവിൻ പരാമർശിക്കുന്നുണ്ട്. ‘‘നിങ്ങളിൽ ചിലർക്ക് ഇതിനോടു യോജിക്കാൻ കഴിഞ്ഞെന്നു വരില്ല, അതു സാരമില്ല, പക്ഷേ, കഴിഞ്ഞ രണ്ടാഴ്ചയായി ഞാൻ ഫ്ലോറിഡ സംസ്ഥാനത്ത് അങ്ങോളമിങ്ങോളം സഞ്ചരിച്ച് യാഥാസ്ഥിതിക ഹിന്ദു ഗ്രൂപ്പുകളുമായി സംസാരിക്കുന്നുണ്ടായിരുന്നു. ഇന്ത്യയിൽനിന്നുള്ളവർ ഉൾപ്പെടെയുള്ള വൻതോതിലുള്ള കുടിയേറ്റം അമേരിക്കയെ വേദനിപ്പിക്കുന്നുണ്ടെന്നു പലരും തിരിച്ചറിഞ്ഞു വരുന്നു, അവർ അമേരിക്കയെ രക്ഷിക്കാൻ തങ്ങളുടെ സ്വാധീനം ഉപയോഗിക്കാൻ തയാറാണ്’’ – ലാംഗെവിൻ കുറിച്ചു.
- Also Read 100 രൂപകൊണ്ടും സമ്പന്നനാകാം; ആറു മാസത്തിൽ ഇത്രയും തുക കയ്യിലെത്തും; എങ്ങനെ നിക്ഷേപിക്കാം?
ഇസ്‌ലാമിസ്റ്റുകൾ, കമ്യൂണിസ്റ്റുകൾ, ലഹരിമരുന്ന് കാർട്ടലുകൾ, അമേരിക്കക്കാരുടെ ജോലി മോഷ്ടിക്കുന്ന കരാർ തൊഴിലാളികൾ എന്നിവരെക്കാൾ കുറച്ച് ‘ശശിമാരെ’ രക്ഷിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ശശി കുസുമ എന്ന പേരിലുള്ള എക്സ് അക്കൗണ്ട് പങ്കുവച്ച് ലാംഗെവിൻ കൂട്ടിച്ചേർത്തു. ഇത്തരം പോസ്റ്റ് പങ്കുവയ്ക്കുന്ന ആദ്യ റിപ്പബ്ലിക്കനല്ല താനെന്നും ലാംഗെവിൻ കൂട്ടിച്ചേർക്കുന്നുണ്ട്. സ്ഥാനം രാജിവയ്ക്കില്ലെന്നും റിപ്പബ്ലിക്കൻ പാർട്ടിയിലെ മറ്റുള്ളവർ തന്നെ പിന്തുണച്ചു രംഗത്തെത്തണമെന്നും ലാംഗെവിൻ ആഹ്വാനം ചെയ്തു. വിവാദത്തെത്തുടർന്ന് സിറ്റി കൗൺസില്‍ നടത്തിയ താക്കീത് നീക്കം അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് ആരോപിച്ച് ലാംഗെവിൻ തള്ളിക്കളഞ്ഞിട്ടുണ്ട്. അതേസമയം, ഈ രാജ്യം കുടിയേറ്റക്കാർ സ്ഥാപിച്ചതാണെന്ന് പാം ബേ മേയർ റോബ് മെഡിന പ്രതികരിച്ചു. English Summary:
Chandler Langevin\“s anti-India remarks sparked controversy in US: The Florida councilor\“s call for deportation has led to widespread criticism and demands for his resignation. His statements are seen as discriminatory and have raised concerns about anti-immigrant sentiment. |
|