ന്യൂഡൽഹി ∙ ഗാസ സമാധാന പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ ഈജിപ്തിൽ നടന്ന ഉച്ചകോടിയിലേക്ക് നേരിട്ടു ക്ഷണമുണ്ടായിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാതിരുന്നത് ചർച്ചയാകുന്നു. ഉച്ചകോടിക്ക് അധ്യക്ഷത വഹിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ സിസി എന്നിവരാണ് പ്രധാനമന്ത്രി മോദിയെ ക്ഷണിച്ചത്. ഇരുപതോളം രാഷ്‌ട്രത്തലവന്മാർ പങ്കെടുത്ത ഉച്ചകോടിയിൽ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്.   
  
 -  Also Read  ഗാസ സമാധാന പദ്ധതി: ഈജിപ്ത് പ്രസിഡന്റിന്റെ പങ്ക് സുപ്രധാനം; രാജ്യാന്തര സമിതിയിൽ സിസിയും ഉണ്ടാകണമെന്ന് ആഗ്രഹം: ട്രംപ്   
 
    
 
ബ്രിട്ടിഷ് പ്രധാനമന്ത്രി കിയ സ്റ്റാമെർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ, ജർമൻ ചാൻസലർ ഫ്രീഡ്‌റിഷ് മേർട്‌സ്, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനി, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർനി, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി, കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് അബ്ദുല്ല അൽ സബാഹ്, ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസഅൽ ഖലീഫ, സ്പെയിൻ പ്രധാനമന്ത്രി പെദ്രോ സാഞ്ചസ്, ജോർദാനിലെ അബ്ദുല്ല രണ്ടാമൻ രാജാവ്, തുർക്കി പ്രസിഡന്റ് തയ്യിപ് എർദൊഗാൻ, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്, പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, യൂറോപ്യൻ കൗൺസിൽ അധ്യക്ഷൻ അന്റോണിയോ കോസ്റ്റ തുടങ്ങി ഇരുപതിലേറെ ലോകനേതാക്കളാണ് ഉച്ചകോടിയിൽ പങ്കെടുത്തത്. ഗാസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള രാജ്യാന്തര ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ അസാന്നിധ്യമാണ് ഊഹാപോഹങ്ങൾക്ക് വഴിവച്ചിരിക്കുന്നത്.  
  
 -  Also Read  ഇനി സമാധാനം; ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിൽ ട്രംപ് ഒപ്പുവച്ചു   
 
    
 
ഉച്ചകോടിയിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ സാന്നിധ്യമാണ് പ്രധാനമന്ത്രി മോദി പങ്കെടുക്കാതിരിക്കാൻ പ്രധാന കാരണമെന്നാണ് വിലയിരുത്തൽ. സമാധാന ഉച്ചകോടിയിൽ പങ്കെടുക്കുന്ന രണ്ടു രാഷ്‌ട്രത്തലവന്മാർ പരസ്‌പരം അഭിവാദ്യം ചെയ്യാത്ത സാഹചര്യം രാജ്യാന്തര തലത്തിൽ തെറ്റായ സന്ദേശം നൽകും. ഷഹബാസ് ഷെരീഫിനൊപ്പം മോദി വേദി പങ്കിടുന്നത് തിരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന ബിഹാറിലുൾപ്പെടെ പ്രതിപക്ഷം ആയുധമാക്കുമെന്ന ആശങ്കയും വിട്ടുനിൽക്കാൻ പ്രേരിപ്പിച്ചെന്നാണ് സൂചന.  
 
ഉച്ചകോടിയിൽ അധ്യക്ഷനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാന്നിധ്യവും മോദിയുടെ വിട്ടുനിൽക്കലിന് കാരണമായി പറയപ്പെടുന്നു. ഇന്ത്യ – പാക്ക് സംഘർഷം ഉൾപ്പെടെ പരിഹരിച്ചത് തന്റെ ഇടപെടലിനെ തുടർന്നാണെന്ന് ലഭ്യമായ വേദികളിലെല്ലാം അവകാശപ്പെടുന്ന ട്രംപ്, ഈജിപ്ത് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദിയുടെ സാന്നിധ്യത്തിൽ ഇത് ആവർത്തിച്ചാൽ, നിഷേധിക്കാത്തപക്ഷം കേന്ദ്ര സർക്കാരും ബിജെപിയും പ്രതിരോധത്തിലാകും. ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പുകളിലും അത് പ്രതിഫലിച്ചേക്കാം. ഉച്ചകോടിക്കിടെ ഇന്ത്യ – പാക്ക് പ്രധാനമന്ത്രിമാരെ ഒപ്പം നിർത്തി ചിത്രമെടുക്കാൻ സാഹചര്യം സൃഷ്‌ടിച്ച്, തന്റെ അവകാശവാദം ട്രംപ് ആവർത്തിക്കാനുള്ള സാധ്യതയും തള്ളാനാവില്ല.  
  
 -  Also Read   നാട്ടിൽ ഭൂമിയോ വീടോ ഫ്ലാറ്റോ ഉള്ള പ്രവാസിയാണോ നിങ്ങള്‍? ശ്രദ്ധിച്ചില്ലെങ്കിൽ എല്ലാം കൈവിട്ടു പോകും, അറിയണം ഇക്കാര്യങ്ങൾ   
 
    
 
ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ ജൂണിൽ ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ കാനഡയിലെത്തിയ പ്രധാനമന്ത്രി മോദിയെ ട്രംപ് യുഎസിലേക്ക് ക്ഷണിച്ചെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നു. അഞ്ച് ദിവസത്തെ സന്ദർശനത്തിന് അതേസമയം പാക്ക് സേനാമേധാവി അസിം മുനീർ യുഎസിലെത്തിയ വിവരവും പിന്നാലെ വാർത്തകളിൽ ഇടംപിടിച്ചു. ഇരുവരെയും ഒരേ വേദിയിൽ എത്തിക്കാൻ ട്രംപ് നടത്തിയ നീക്കമായി ഇത് വിലയിരുത്തപ്പെട്ടിരുന്നു. ഇന്ത്യയ്‌ക്കുമേൽ ട്രംപ് അധികത്തീരുവ ചുമത്തിയ ശേഷം യുഎസ് പ്രസിഡന്റിന്റെ ഫോൺ കോളുകൾ സ്വീകരിക്കാൻ പ്രധാനമന്ത്രി മോദി വിസമ്മതിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നീട് സെപ്‌റ്റംബറിൽ തന്റെ 75-ാം ജന്മദിനത്തിൽ, ട്രംപ് ആശംസ അറിയിക്കാൻ വിളിച്ചപ്പോഴാണ് പ്രധാനമന്ത്രി അദ്ദേഹവുമായി സംസാരിച്ചത്. English Summary:  
Narendra Modi\“s absence from the Gaza Peace Summit in Egypt is generating discussion. The absence is potentially linked to the presence of the Pakistani Prime Minister and the possibility of US President Trump making claims about resolving Indo-Pakistani conflicts. |