അരൂർ∙ പെരുമ്പളം ദ്വീപ് നിവാസികളുടെ ചിരകാല സ്വപ്നം പൂവണിയുന്നു. കാലങ്ങളായി ജലയാനങ്ങളെ ആശ്രയിച്ച് മറുകര തേടിയ ദ്വീപിലേക്ക് പെരുമ്പളം പാലത്തിലൂടെ ആദ്യമായി കെഎസ്ആർടിസി ബസ് ഓടിയെത്തി. നാട്ടുകാർ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ബസിനെ എതിരേറ്റു. മാർച്ച് 7ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന പെരുമ്പളം പാലത്തിലൂടെ ദ്വീപിലേക്കുള്ള കെഎസ്ആർടിസി ബസിന്റെ ട്രയൽ റണ്ണാണ് ഇന്നലെ നടന്നത്.
ചേർത്തല ഡിപ്പോയിലെ സൂപ്പർ ഫാസ്റ്റ് ബസാണ് രാവിലെ 10ന് അരൂക്കുറ്റി വടുതലയിൽ നിന്ന് പെരുമ്പളം പാലത്തിലൂടെ ദ്വീപിലേക്ക് ഓടിയെത്തിയത്. ദലീമ ജോജോ എംഎൽഎ അടക്കമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ബസിൽ എത്തി. ദ്വീപ് ജനതയ്ക്ക് പാലവും ബസും സമ്മാനിക്കാൻ കഴിഞ്ഞത് സർക്കാരിന്റെ നേട്ടമാണെന്ന് എംഎൽഎ പറഞ്ഞു.
ആദ്യ യാത്രികരെ പെരുമ്പളം പഞ്ചായത്ത് പ്രസിഡന്റ് സി.ആർ.ഗിരീഷിന്റെ നേതൃത്വത്തിൽ സ്ത്രീകളടക്കമുള്ള ഗ്രാമവാസികൾ സ്വീകരിച്ചു. തുടർന്ന് ബസിന്റെ ഡ്രൈവർ വി.പി.സന്തോഷ്കുമാർ, ചേർത്തല എടിഒ: കെ.സുമൻ, എറണാകുളം എടിഒ: വി.അജിത്ത്, ജനറൽ കൺട്രോളിങ് ഓഫിസർ ആർ.രഞ്ജിത്ത് എന്നിവരെ എംഎൽഎയും ജനപ്രതിനിധികളും പൊന്നാട അണിയിച്ചു.
തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.രജിത, അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡന്റ് ബിനിത പ്രമോദ്, ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വിവേകാനന്ദ, പഞ്ചായത്ത് അംഗങ്ങളായ പി.എം.ഷാനവാസ്, അക്ഷയരാജ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. പെരുമ്പളം ദ്വീപിൽ നിന്നു ദിവസം 10 സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി. ബജറ്റ് ടൂറിസം പദ്ധതി പ്രകാരവും കെഎസ്ആർടിസി സർവീസ് നടത്തിയേക്കും. ADVERTISEMENT Go AD-FREE English Summary:
The long-awaited Perumbalam bridge is finally a reality, marking a new era for island residents. The first KSRTC bus successfully traveled across the bridge, fulfilling a long-held dream for the people of Perumbalam island. |
|