യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പുതിയ കയറ്റുമതി തീരുവ നിലവിൽ വന്നു. സുപ്രീം കോടതി വിധിയോടെ റദ്ദാക്കപ്പെട്ട പകര തീരുവയ്ക്ക് ബദലായി ട്രംപ് ആദ്യം 10 ശതമാനവും പിന്നീട് 15 ശതമാനവും തീരുവയാണ് പ്രഖ്യാപിച്ചത്. എന്നാൽ നടപ്പിലായത് 10 ശതമാനം തീരുവയാണ്. ഇതനുസരിച്ചുള്ള യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷന്‍റ അറിയിപ്പ് കമ്പനികൾക്ക് ലഭിച്ചിട്ടുണ്ട്. 150 ദിവസത്തേക്കാണ് പുതിയ തീരുവ ബാധകം. അതിന് ശേഷം യുഎസ് കോൺഗ്രസ് അനുമതിയുണ്ടെങ്കിൽ മാത്രമേ ഇത് തുടരാനാകൂ.
കഴിഞ്ഞ വെള്ളിയാഴ്ചയിലെ സുപ്രീം കോടതി വിധിക്ക് പിന്നാലെ 1974ലെ വ്യാപാര നിയമം 122–ാം വകുപ്പ് പ്രകാരം 10 ശതമാനം തീരുവയാണ് എല്ലാ രാജ്യങ്ങൾക്കും ട്രംപ് ചുമത്തിയത്. ഇതിനുള്ള എക്സിക്യൂട്ടീവ് ഓർഡറും പുറത്തിറങ്ങി. തൊട്ടടുത്ത ദിവസം ഇത് 15 ശതമാനമാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. എന്നാൽ 15 ശതമാനമാക്കി ഉയർത്തിയ ഉത്തരവ് പുറത്തിറങ്ങിയിരുന്നില്ല. ഇതാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്നാണ് വിലയിരുത്തല്‍. തീരുവ 15 ശതമാനത്തിലേക്ക് ഉയർത്താനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ വിശദീകരിക്കുന്നത്. എന്നാൽ ഇത് എപ്പോഴായിരിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
ഇതോടെ ട്രംപ് തീരുവ വീണ്ടും കുഴഞ്ഞു മറിഞ്ഞു. കഴിഞ്ഞ വര്‍ഷം ട്രംപ് ആദ്യമായി തീരുവ പ്രഖ്യാപിച്ച സമയത്തേതിന് തുല്യമായ ആശയക്കുഴപ്പമാണ് ഇപ്പോഴും നിലവിലുള്ളതെന്നാണ് പല കയറ്റുമതി കമ്പനികളും രാജ്യങ്ങളും കരുതുന്നത്. തീരുവയിൽ സുതാര്യത വരുത്താതെ യുഎസുമായുള്ള വ്യാപാര കരാറിലെ തുടർ നീക്കങ്ങൾ മരവിപ്പിക്കാനാണ് യൂറോപ്യൻ യൂണിയൻ അടക്കമുള്ളവരുടെ തീരുമാനം. ഇന്ത്യ, ചൈന, സ്വിറ്റ്സര്‍ലൻഡ്, യുകെ പോലുള്ള രാജ്യങ്ങളും സമാനമായ നീക്കത്തിന് തയാറായേക്കുമെന്നാണ് വിലയിരുത്തൽ. ഇന്ത്യ – യുഎസ് വ്യാപാര കരാറിലെ തുടർ ചര്‍ച്ചകൾ വൈകിപ്പിക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചതിന് പിന്നിലും ഈ ആശയക്കുഴപ്പമാണെന്നാണ് കരുതുന്നത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business ADVERTISEMENT Go AD-FREE |
|