LHC0088 • 1 hour(s) ago • views 907
ന്യൂഡൽഹി ∙ ഭാരത് മണ്ഡപത്തിൽ നടക്കുന്ന എഐ ഇംപാക്ട് സമ്മിറ്റിന്റെ ഭാഗമായി റോഡുകളിൽ ഉൾപ്പെടെ സുരക്ഷ ശക്തമാക്കിയതോടെ നഗരത്തിൽ മിക്കയിടത്തും ഗതാഗതം സ്തംഭിച്ചു. സിബിഎസ്ഇ ബോർഡ് പരീക്ഷകൾ തുടങ്ങിയതിനാൽ വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. ഭാരത് മണ്ഡപത്തിനു സമീപമുള്ള സ്കൂളുകളിലെ വിദ്യാർഥികൾ പ്രത്യേകം കരുതലെടുക്കണമെന്നു ട്രാഫിക് പൊലീസ് മുന്നറിയിപ്പു നൽകിയിരുന്നു. എന്നാൽ മറ്റു പല പ്രദേശങ്ങളിലെയും സ്കൂളുകളിൽ കുട്ടികൾ സമയത്ത് എത്തിച്ചേരുന്ന കാര്യത്തിൽ ആശങ്കയുണ്ടെന്നു രക്ഷിതാക്കൾ പറയുന്നു. 20 വരെ നടക്കുന്ന എഐ ഇംപാക്ട് സമ്മിറ്റിൽ 30 രാജ്യങ്ങളിൽ നിന്നുള്ള ഭരണാധികാരികളും മന്ത്രിമാരും പ്രതിനിധികളുമാണു പങ്കെടുക്കുന്നത്. ഇവർക്കു സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി മിക്ക റോഡുകളിലും ഗതാഗത നിയന്ത്രണമുണ്ട്. സരായ് കലേ ഖാനു സമീപം ഡൽഹി– മീററ്റ് എക്സ്പ്രസ് വേ, ഡിഎൻഡി ഫ്ലൈഓവർ, വികാസ് മാർഗ്, ഐടിഒ, നരെയ്ന, ഡൽഹി കന്റോൺമെന്റ് മെട്രോ പരിസരം, ഓൾഡ് ഡൽഹി– പുൽ മിഠായി ഇടനാഴി എന്നിവിടങ്ങളിൽ മണിക്കൂറുകളോളം വാഹനങ്ങൾ റോഡിൽ കുടുങ്ങി.
900ലേറെ കുട്ടികളാണു കാനിങ് റോഡ് കേരള സ്കൂളിൽ പരീക്ഷയെഴുതുന്നത്. മറ്റു സ്കൂളുകളിൽ നിന്നുള്ള കുട്ടികളാണ് ഇവിടെ പരീക്ഷയെഴുതുന്നത്. പരമാവധി മെട്രോ ഉപയോഗിക്കാനും നിശ്ചിത സമയത്തിന് അരമണിക്കൂർ മുൻപെങ്കിലും പരീക്ഷാ കേന്ദ്രത്തിലെത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സ്കൂളിലെ വിദ്യാർഥികൾക്കു മന്ദിർ മാർഗിലെ അടൽ ആദർശ് വിദ്യാലയത്തിലാണു പരീക്ഷാ സെന്റർ. ആർകെ ആശ്രം മെട്രോ സ്റ്റേഷനിൽ ഇറങ്ങി നേരത്തേ തന്നെ പരീക്ഷാ കേന്ദ്രത്തിലെത്താൻ രക്ഷിതാക്കളോടും പറഞ്ഞിട്ടുണ്ട്.
∙ കെ.ജി. ഹരികുമാർ പ്രിൻസിപ്പൽ, കാനിങ് റോഡ് കേരള സ്കൂൾ
ഈസ്റ്റ് ഡൽഹിയിലെ അശോക് നഗറിൽ നിന്നു സെൻട്രൽ ഡൽഹിയിലേക്കു തിരിച്ച യാത്രക്കാർ അരമണിക്കൂറിലേറെ റോഡിൽ കുടുങ്ങി. ഓൾഡ് ഡൽഹി റെയിൽവേ സ്റ്റേഷൻ പരിസരത്ത് വാഹനങ്ങൾ മുന്നോട്ടു നീങ്ങാതെ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. മഥുര റോഡ്, സർദാർ പട്ടേൽ മാർഗ്, ജൻപഥ്, അക്ബർ റോഡ്, ശാന്തിപഥ്, ഭൈരോൺ മാർഗ് എന്നീ റോഡുകളിലും ഗതാഗതം തടസ്സപ്പെട്ടു. അടുത്ത 4 ദിവസത്തേക്ക് ഈ സ്ഥിതി തുടരും.
വിവിഐപി റൂട്ടുകളിലുള്ള സ്കൂളുകൾ പ്രത്യേകം കരുതലെടുക്കണമെന്നു ട്രാഫിക് പൊലീസ് നിർദേശിച്ചിട്ടുണ്ട്. പരീക്ഷാ കേന്ദ്രങ്ങളിലേക്കു വിദ്യാർഥികൾക്കും ജീവനക്കാർക്കും തടസങ്ങളില്ലാതെ എത്താൻ പ്രത്യേകം നോഡൽ ഓഫിസർമാരെ നിയോഗിച്ചിട്ടുണ്ട്. അതതു സ്ഥലങ്ങളിലെ ട്രാഫിക് ഇൻസ്പെക്ടർമാരുടെ ഫോൺ നമ്പറും സ്കൂൾ അധികൃതർക്കു കൈമാറിയിട്ടുണ്ട്. തിലക് മാർഗിലെ അടൽ ആദർശ് സീനിയർ സെക്കൻഡറി സ്കൂൾ, ന്യൂഡൽഹി അടൽ ആദർശ് സീനിയർ ബാപ്പു ധാം വിദ്യാലയം, എപിജെ അബ്ദുൽ കലാം ലെയ്നിലെ അടൽ ആദർശ് സീനിയർ സെക്കൻഡറി സ്കൂൾ, വിനയ് മാർഗിലെ നവയുഗ് സീനിയർ സെക്കൻഡറി സ്കൂൾ, മൽച്ച മാർഗിലെ സർവോദയ സീനിയർ സെക്കൻഡറി സ്കൂൾ, പണ്ടാര റോഡിലെ ജിബിഎസ്എസ്എസ്, സിഎം ശ്രീ സ്കൂൾ എന്നിവയാണു വിവിഐപി റൂട്ടുകളിലുള്ള പരീക്ഷാകേന്ദ്രങ്ങൾ.
മക്കളിൽ മുതിർന്നവർ രണ്ടു പേർക്കും 12–ാം ക്ലാസിലെയും ഇളയ മകന് 10–ാം ക്ലാസിലും പരീക്ഷ ഇന്നു തുടങ്ങും. മന്ദിർമാർഗിലെ അടൽ ആദർശ വിദ്യാലയമാണു പരീക്ഷാകേന്ദ്രം. ഈ ദിവസങ്ങളിൽ പ്രത്യേകം കരുതലെടുക്കണമെന്നു സ്കൂളിൽ നിന്നു നിർദേശിച്ചിട്ടുണ്ട്. സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കി മെട്രോ തന്നെ യാത്രയ്ക്കു തിരഞ്ഞെടുക്കുന്നതാണ് ഉചിതം. ബ്ലൂലൈനിൽ രാജീവ് ചൗക്കിൽ നിന്ന് ദ്വാരക ഭാഗത്തേക്കുള്ളവർക്കു വലിയ പ്രശ്നമില്ല. എന്നാൽ, ആയാനഗർ, മെഹ്റോളി, ദിൽഷാദ് ഗാർഡൻ തുടങ്ങി 2–3 മെട്രോ ട്രെയിനുകൾ മാറിക്കയറേണ്ടി വരുന്നവർ ബുദ്ധിമുട്ടിലാകും.
സുനു ജോസഫ് രക്ഷിതാവ്, പട്ടേൽ നഗർ English Summary:
Delhi traffic jam has paralyzed many parts of the city due to heightened security for the AI Impact Summit at Bharat Mandapam. The gridlock is causing significant worry among students and parents, as it coincides with the ongoing CBSE board exams. |
|