കാസർകോട് ∙ കടമ്പാറിൽ അധ്യാപികയും ഭർത്താവും വിഷം കഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹത ഏറുന്നു. സ്കൂട്ടറിൽ എത്തിയ രണ്ട് സ്ത്രീകൾ അധ്യാപികയെ കയ്യേറ്റം ചെയ്യുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് അന്വേഷണം പുതിയ ദിശയിലേക്ക് മാറിയത്. കടമ്പാർ സ്കൂളിന് സമീപത്തെ ചെമ്പപദവിലെ പി. അജിത് കുമാർ (35), ഭാര്യ വോർക്കാടി ബേക്കറി ജംക്‌ഷനിലെ സ്വകാര്യ സ്കൂൾ അധ്യാപിക ശ്വേത (28) എന്നിവരാണ് തിങ്കളാഴ്ച വൈകിട്ട് വിഷം കഴിച്ചത്. ചൊവ്വ പുലർച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
- Also Read ജെസിയുടെ ഉമിനീർ നിർണായക തെളിവാകും; പൊലീസിനു മുന്നിൽ സാമിന്റെ ‘പുതിയ കഥ’, സ്ത്രീകളെ കാണാതായതിലും ദുരൂഹത
സംഭവത്തിന് രണ്ട് ദിവസം മുൻപാണ് രണ്ട് സ്ത്രീകള്‍ സ്കൂട്ടറിലെത്തി അധ്യാപികയെ കയ്യേറ്റം ചെയ്തത്. ഒരു സ്ത്രീ സ്കൂട്ടറിൽ ഇരിക്കുകയും രണ്ടാമത്തെ സ്ത്രീ ശ്വേതയെ കയ്യേറ്റം ചെയ്യുന്നതുമായ സിസിടിവി ദൃശ്യമാണ് പുറത്തു വന്നത്. ശ്വേതയുടെ വീടിനടുത്തുവച്ചാണ് കയ്യേറ്റമുണ്ടായത്. കയ്യേറ്റം നടത്തിയത് ആരാണെന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നായിരുന്നു പ്രാഥമിക വിവരം.
- Also Read അർനോൾഡ് ഷ്വാർസ്നെഗറെ എട്ടുവട്ടം തോൽപിച്ച ബോഡി ബിൽഡർ; 150 കിലോ ഭാരം! ഡോക്ടർമാർ പറഞ്ഞതു കേട്ടില്ല; ഇന്ന് ജീവിതം വീൽചെയറിൽ
തിങ്കളാഴ്ച വൈകിട്ടോടെ അയൽവാസിയാണ് ഇവരെ അവശ നിലയിൽ കണ്ടെത്തിയത്. ശ്വേത വീട്ടുമുറ്റത്തെ പൈപ്പിൻ ചുവട്ടിലും അജിത് കുമാർ വീട്ടിനുള്ളിലുമായിരുന്നു. യുവതി വിഷം കഴിച്ചതിന് പിന്നാലെ വെള്ളം കുടിക്കാൻ പൈപ്പിൻ ചുവട്ടിൽ എത്തിയപ്പോൾ തളർന്നുവീണതാണെന്ന് കരുതുന്നു. ഇരുവരും മംഗളൂരു ദേർലകട്ടയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഒരിടം വരെ പോകാനുണ്ടെന്ന് പറഞ്ഞ് ഏകമകൻ യുവവിനെ തിങ്കളാഴ്ച അജിത് കുമാറിന്റെ സഹോദരി ശ്രുതിയുെട ബന്തിയോട്ടുള്ള വീട്ടിലാക്കിയശേഷം തിരിച്ചെത്തിയാണ് വിഷം കഴിച്ചത്. പെയിന്റിങ് തൊഴിലാളിയാണ് അജിത് കുമാർ. ഇവർക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. ശ്വേതയ്ക്ക് മർദനമേറ്റുവെന്നും നാട്ടുകാർ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. ബ്ലെയ്ഡുകാരിൽ നിന്നുൾപ്പെടെ പണം കടം വാങ്ങിയിരുന്നുവെന്നാണ് നാട്ടുകാർ നൽകുന്ന സൂചന. English Summary:
Kasargod suicide case involves a teacher and her husband who died by suicide, and the investigation has taken a new turn with CCTV footage showing the teacher being assaulted. |