തിരുവനന്തപുരം: സംസ്ഥാനത്ത് 2 വർഷം കൊണ്ട് സൈബർ തട്ടിപ്പിന് മാത്രമായി തുടങ്ങിയ 60,000 ബാങ്ക് അക്കൗണ്ടുകൾ പൂട്ടിച്ചു. ഇനിയും ഇത്തരം ഒന്നര ലക്ഷത്തിലധികം മ്യൂൾ അക്കൗണ്ടുകൾ ഉണ്ടെന്നാണ് സൈബർ പൊലീസിന്റെ നിഗമനം. കേരളത്തിൽ തുടങ്ങുന്ന മ്യൂൾ അക്കൗണ്ടുകളിൽ കൂടുതലും മറ്റു സംസ്ഥാനങ്ങളിൽ തട്ടിപ്പു നടത്തുന്ന പണം പിന്‍വലിക്കാനാണ് ഉപയോഗിക്കുന്നത്. കേരളത്തിൽ സൈബർ തട്ടിപ്പ് നടത്തുന്ന പണം മറ്റു സംസ്‌ഥാനങ്ങളിലെ ഇത്തരം അക്കൗണ്ടുകളിലൂടെയാണു മാറ്റുന്നത്. വിദേശബന്ധമുള്ള, ഉത്തരേന്ത്യൻ സൈബർ തട്ടിപ്പ് സംഘം കേരളത്തിലും വൻതോതിൽ വലവിരിക്കുന്നെന്നാണ് പൊലിസിന്‍റെ വിലയിരുത്തൽ
പണം വാങ്ങി ബാങ്ക് അക്കൗണ്ട് വാടകയ്ക്കു നൽകുന്ന ഇടപാടിന് പലരും ഇരയാകുന്നുണ്ട്. അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡും സിമ്മും കൈമാറിയാൽ 5,000 രൂപ മുതൽ 10,000 രൂപ വരെ കിട്ടുമെന്നതാണു തട്ടിപ്പിലേക്ക് ആളുകളെ ആകർഷിക്കുന്നത്.
നഷ്ടം 54,000 കോടി
2025 ൽ കേരളത്തിൽ നിന്ന് സൈബർ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത് 814 കോടി രൂപയാണ്. നിക്ഷേപ തട്ടിപ്പിലാണ് കൂടുതൽ പണം നഷ്‌ടമായത് - 413 കോടി. 42,500 പേർക്ക് പണം നഷ്ടമായി. 2024 ൽ 41,430 പേർക്ക് 764 കോടി നഷ്ടപ്പെട്ടു. സമൂഹമാധ്യമങ്ങൾ വഴി വലിയ തൊഴിൽ തരുന്ന പരസ്യത്തിൽ ക്ലിക്ക് ചെയ്തു തൊഴിൽത്തട്ടിപ്പിലൂടെ കേരളത്തിന് നഷ്ടമായത് 105 കോടി രൂപയാണ്. 2025ൽ രാജ്യത്തുനിന്ന് 20,000 കോടിയാണ് ഇത്തരത്തിൽ സൈബർ തട്ടിപ്പിൽ നഷ്ടമായത്. രാജ്യത്ത് ഇതുവരെ സൈബർ തട്ടിപ്പിലൂടെ 54,000 കോടി നഷ്ടമായെന്നാണു കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. ADVERTISEMENT Go AD-FREE
എഐ വിഡിയോകൾ പണം കൊയ്യുന്നു
കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിൽ വന്ന എഐ വിഡിയോ വഴിയാണ് പുതിയ തട്ടിപ്പ്. വിഡിയോ ഇങ്ങനെ: കേന്ദ്രസർക്കാർ പുറത്തിറക്കാൻ പോകുന്ന നിക്ഷേപ ആപ്പിന് പിന്നിൽ അഴിമതിയുണ്ടെന്ന് ലോക്സഭയിൽ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി ധനമന്ത്രിക്കെതിരെ ആരോപണമുന്നയിക്കുന്നു. ആപ് പുറത്തിറങ്ങിയെന്നും പൂർണമായും സർക്കാർ ആപ്പാണെന്നും ആർക്കും അതിൽ പണം നിക്ഷേപിക്കാമെന്നും വലിയ പലിശ കിട്ടുമെന്നും ധനമന്ത്രി നിർമല സീതാരാമൻ സഭയിൽ തന്നെ വിശദീകരിക്കുന്നു. ഈ ആപ്പിന്റെ ലിങ്കും പുറത്തുവിടുന്നു. ആരും വിശ്വസിച്ചുപോകുന്ന ഈ വിഡിയോ കണ്ട് ഒട്ടേറെപ്പേർ ലിങ്ക് ക്ലിക്ക് ചെയ്ത് ആപ് ഡൗൺലോഡ് ചെയ്തെന്നു പൊലീസ് പറയുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business ADVERTISEMENT Go AD-FREE |