കൊച്ചി ∙ ശബരിമലയിൽ കൊടിമര പുനഃപ്രതിഷ്ഠയ്ക്ക് മുന്നോടിയായി മണിമണ്ഠപം നിർമിക്കുന്നതിനും സ്പോൺസറായി എത്തിയത് ഉണ്ണിക്കൃഷ്ണൻ പോറ്റിയെന്ന് രേഖകൾ. കൊടിമര പുനഃപ്രതിഷ്ഠയ്ക്ക് നേതൃത്വം നൽകുന്നതിന് ഹൈക്കോടതി നിയോഗിച്ച അഡ്വക്കറ്റ് കമ്മിഷൻ എ.പി.എസ്. കുറുപ്പിന്റെ ക്ഷണപ്രകാരമാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി സ്പോൺസറായത് എന്നാണ് രേഖകൾ.
എപിഎസ് കുറുപ്പ് 2018 ജൂലൈ ആറിന് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. 2019ൽ ദ്വാരപാലക ശിൽപങ്ങള്‍, വാതില്‍പ്പടി എന്നിവിടങ്ങളിലെ സ്വർണപ്പാളികൾ സ്പോൺസറെന്ന നിലയിൽ സ്വര്‍ണം പൂശാനായി കൊണ്ടു പോകുന്നതിനു മുൻപുതന്നെ സ്പോൺസറായി ഉണ്ണിക്കൃഷ്ണൻ പോറ്റി ശബരിമലയിൽ പ്രവർത്തിച്ചു തുടങ്ങി എന്നതിന്റെ തെളിവു കൂടിയാണ് അഡ്വ. കമ്മിഷൻ നല്‍കിയ റിപ്പോർട്ട്.
What you should read next
2 കോടിയുടെ വീട്, മുരാരി ബാബുവിന്റെ സ്വത്തുവർധനയിൽ പിടിമുറുക്കി ഇ.ഡി; അന്വേഷണം ശരിയായ ദിശയിലെന്ന് ഹൈക്കോടതി Latest News
2014 ജൂൺ 18ന് നടത്തിയ അഷ്ടമംഗല ദേവപ്രശ്നത്തിലെ നിർദേശങ്ങൾക്കനുസരിച്ച് പ്രശസ്ത വാസ്തുശാസ്ത്ര വിദഗ്ധൻ വേഴാപറമ്പ്മന ചിത്രഭാനു നമ്പൂതിരിപ്പാട് 2017 ഏപ്രിൽ 18ന് നടത്തിയ പരിശോധനയ്ക്കു ശേഷമാണ് ധ്വജപ്രതിഷ്ഠയോടനുബന്ധിച്ച് വരുത്തേണ്ട മാറ്റങ്ങളിൽ മണിമണ്ഡപം നിര്‍മിക്കാനും നിർദേശിച്ചിരിക്കുന്നത്. ഇതനുസരിച്ച് പതിനെട്ടാംപടിക്ക് ഇരുവശങ്ങളിലുമായി രണ്ടു മണിമണ്ഡപങ്ങൾ നിർമിക്കണമെന്ന കാര്യം 2017 ഏപ്രിൽ 22ന് ദേവസ്വം ബോര്‍ഡിന് എഴുതിയ കത്തിൽ എപിഎസ് കുറുപ്പ് പരാമർശിച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനു ശേഷം ഏപ്രിൽ 24ന് എഴുതിയ കത്തിൽ ഇക്കാര്യം പറഞ്ഞു കൊണ്ടാണ് താൻ ഇതിനായി ഒരു സ്പോൺസറെ അന്വേഷിക്കുകയായിരുന്നു എന്നും പരുമല അനന്തൻ ആചാരിയുടെ സഹായത്തോടെ ബെംഗളൂരുവിലുള്ള ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ബന്ധപ്പെടാൻ സാധിച്ചു എന്നും അഡ്വ. കമ്മിഷൻ റിപ്പോർട്ടില്‍ പറയുന്നത്.
പതിനെട്ടാം പടിക്ക് ഇരു വശവുമായി രണ്ടു മണിമണ്ഡപങ്ങൾ നിർമിക്കുന്നതിന്റെ പൂർണ ചെലവും വഹിച്ചു കൊള്ളാമെന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റി അറിയിച്ച കാര്യവും കത്തിൽ പറയുന്നു. ചെന്നൈയിലുള്ള അയ്യപ്പ ഭക്തരായ മൂന്നു കുടുംബങ്ങളാണ് ഇത് സ്പോൺസർ ചെയ്യാമെന്ന് സമ്മതിച്ചിട്ടുള്ളതെന്നും ഇത് നിർമിക്കുന്നതിന് അനുമതി നൽകണമെന്നും ആവശ്യപ്പെട്ടുള്ള ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കത്തിലെ വാചകങ്ങളും ദേവസ്വം ബോർഡിനുള്ള കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് 2017 ഏപ്രിൽ 27ന് ചേർന്ന ദേവസ്വം ബോർഡ് യോഗം ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ പൂർണ ചെലവിൽ മണിമണ്ഡപങ്ങൾ നിർമിക്കുന്നതിന് അനുമതി നൽകി എന്ന കത്തും അഡ്വ. കമ്മിഷന്റെ റിപ്പോർട്ടിലുണ്ട്. കൊടിമര പുനഃപ്രതിഷ്ഠ നടത്താൻ ഭക്തരിൽ നിന്ന് സ്വർണം സ്വീകരിച്ചതു സംബന്ധിച്ച് ക്രമക്കേടുകളുണ്ടോ എന്നു പരിശോധിക്കാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം സംസ്ഥാന വിജിലൻസ് ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു. ADVERTISEMENT Go AD-FREE
JUST IN
VIEW MORE
English Summary:
Unnikrishnan Potti Sponsored Sabarimala Mani Mandapam: Unnikrishnan Potti\“s sponsorship for Sabarimala\“s Mani Mandapam construction is detailed in a High Court report submitted by an Advocate Commissioner. The documents confirm his involvement as a sponsor even before 2019, predating other well-known contributions and amid a current vigilance probe.