ഇംഫാൽ∙ മണിപ്പുരിലെ ഉക്രുൽ ജില്ലയിൽ കുക്കികളും താങ്കുൽ നാഗാ വിഭാഗവും തമ്മിലുള്ള സംഘർഷം പൊട്ടിത്തെറിയിലേക്ക്. ഉക്രുൽ ജില്ലാ അതിർത്തിയിലെ ലിറ്റാൻ സാരയ്ഖോങ് ഗ്രാമത്തിന് ഇരുവശത്തുമായി കുക്കികളും നാഗാകളും പരസ്പരം യുദ്ധസജ്ജീകരണം നടത്തിയിരിക്കുകയാണ്. സംഘർഷം ഒഴിവാക്കുന്നതിനായി ആർമി, അസം റൈഫിൾസ്, സിആർപിഎഫ് സേനാ വിന്യാസം ശക്തമാക്കി. എഴുപതിൽപരം വീടുകളാണ് ഗ്രാമത്തിൽ മാത്രം ചുട്ടെരിച്ചത്. തുടർച്ചയായി രണ്ടു ദിവസം പ്രദേശത്ത് ഇരുവിഭാഗവും വെടിവയ്പ്പ് നടത്തിയിരുന്നു. സമാധാനശ്രമങ്ങൾ നടക്കുമ്പോഴും ഇരുവിഭാഗത്തിലെയും സായുധ ഗ്രൂപ്പുകൾ സംഘർഷത്തിലേക്കു നീങ്ങുകയാണ്.
What you should read next
എപ്സ്റ്റീൻ വിവാദം: രാജിവയ്ക്കില്ലെന്ന് യുകെ പ്രധാനമന്ത്രി; ‘ജനവിധിയിൽ നിന്ന് ഒരിക്കലും പിന്മാറുകയില്ല’ Latest News
നാഗാ വിഭാഗക്കാരെ കുക്കി വിഭാഗത്തിലുള്ളവർ മർദിച്ചതിനെത്തുടർന്നുള്ള തർക്കമാണ് സംഘർഷത്തിന് തുടക്കമിട്ടത്. ഉക്രുൽ, കാംജോങ് ജില്ലകളിൽ കുക്കികൾക്ക് പ്രവേശനം അനുവദിക്കില്ലെന്ന താംങ്കുൽ നാഗാ ഗോത്ര തീരുമാനത്തെത്തുടർന്ന് പിന്നീട് സംഘർഷം വ്യാപിക്കുകയായിരുന്നു. ഒട്ടേറെ വീടുകളും വ്യാപാരസ്ഥാപനങ്ങളും പൂർണമായും അഗ്നിക്കിരയാക്കി. സംഘർഷം വ്യാപിച്ചതോടെ കുക്കികൾ പൂർണമായും ഇവിടെനിന്ന് പലായനം ചെയ്തു. ഒരു വിഭാഗം കുക്കികൾ കേന്ദ്രസേനയുടെ സംരക്ഷണയിൽ അതിർത്തിയിൽ തുടരുകയാണ്. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ കുക്കി ഭൂരിപക്ഷ ജില്ലയായ കാങ്പോക്പിയിലേക്ക് പലായനം ചെയ്തു. ലിറ്റാൻ ഗ്രാമത്തിൽനിന്ന് പലായനം ചെയ്ത നാഗാ ഗോത്രവിഭാഗക്കാർ തിരികെ എത്തിയിട്ടുണ്ട്. ഉക്രുൽ ജില്ലയിൽ നിന്നുള്ള സായുധ നാഗാ ഗ്രൂപ്പുകളുടെ സംരക്ഷണയിലാണ് ഇവർ കഴിയുന്നത്. മണിപ്പുർ ഉക്രുൽ ജില്ലയിൽ കുക്കി – നാഗാ സംഘർഷത്തെ തുടർന്നു ഗ്രാമത്തിലെ റോഡ് തടഞ്ഞ് വാഹനങ്ങൾ നിരത്തി നിൽക്കുന്ന സേനാ ഉദ്യോഗസ്ഥർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ / മനോരമ
നാഗാ-കുക്കി സംഘർഷത്തിൽ സായുധ ഗ്രൂപ്പുകൾ പങ്കാളികളാകുന്നത് ഒഴിവാക്കുന്നതിനാണ് സർക്കാർ തലത്തിലും ഗോത്രങ്ങൾ തമ്മിലും ശ്രമം നടക്കുന്നത്. സായുധ നാഗാ സംഘടനായ എൻഎസ്‌സി എൻ-ഐഎമ്മിന്റെ അൻപതിലധികം സായുധസേനാംഗങ്ങൾ സ്ഥലത്ത് എത്തിയതായാണ് റിപ്പോർട്ടുകൾ. കുക്കി ഗ്രാമങ്ങൾക്ക് സംരക്ഷണമൊരുക്കാൻ സർക്കാറുമായി സമാധാനക്കരാർ ഒപ്പിട്ട കുക്കി സായുധ ഗ്രൂപ്പുകളും ഗ്രാമസംരക്ഷണസേനയും ഒരുങ്ങിയതോടെ വൻകലാപ സാധ്യതയാണ് മുന്നിലുള്ളത്. ഇത് ഒഴിവാക്കാനാണ് ഗോത്രവിഭാഗങ്ങളും സുരക്ഷാ ഏജൻസികളും ശ്രമിക്കുന്നത്.
മണിപ്പുർ കലാപത്തിൽ മെയ്തെയ്കളും കുക്കികളും സംഘർഷത്തിൽ ഏർപ്പെട്ടപ്പോൾ നിഷ്പക്ഷ നിലപാടാണ് നാഗാ ഗോത്രങ്ങൾക്കുണ്ടായിരുന്നത്. വൈ.ഖേംചന്ദിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന് നാഗാ ഗോത്രങ്ങൾ പിന്തുണ നൽകുന്നുണ്ട്. ഉപമുഖ്യമന്ത്രിയായി നാഗാ ഗോത്രത്തിൽ നിന്നുള്ള എൽ.ദിഖോ ചുമതലയേൽക്കുകയും ചെയ്തു. ദിഖോ ഉക്രുലിൽ എത്തിയതിനു തൊട്ടുപിന്നാലെയാണ് സംഘർഷം വ്യാപിച്ചത്.
What you should read next
വീടിനു ചുറ്റും സൈന്യം, മൊബൈൽ ജാമർ..: മുൻ മുഖ്യനെ വീട്ടിൽ ‘പൂട്ടി’ ബിജെപി: മണിപ്പുരിൽ ഫലം കാണുമോ ഖേംചന്ദിന്റെ ‘തയ്ക്വാൻഡോ’? News +
ADVERTISEMENT Go AD-FREE
ഇതിനിടെ മണിപ്പുരിലെ സമാധാനശ്രമങ്ങൾക്കുള്ള നടപടികൾ മുഖ്യമന്ത്രി വൈ.ഖേംചന്ദിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. കുക്കി ഉപവിഭാഗമായ മാർ ഗോത്രനേതാക്കളെ മുഖ്യമന്ത്രി ജിരിബാം ജില്ലയിൽ സന്ദർശിച്ചു. കുക്കി ഗോത്രങ്ങൾക്കായുള്ള ദുരിതാശ്വാസ ക്യാംപിലും അദ്ദേഹം സന്ദർശനം നടത്തി. കലാപം ആരംഭിച്ച ശേഷം ആദ്യമായാണ് മെയ്തെയ് വിഭാഗക്കാരനായ മുഖ്യമന്ത്രി കുക്കി ദുരിതാശ്വാസ ക്യാംപിൽ സന്ദർശനം നടത്തുന്നത്. മുഖ്യമന്ത്രിയാകുന്നതിന് രണ്ടു മാസം മുൻപ് വിറ്റാൻ സാരയ്ഖോങ് ഗ്രാമത്തിലെ കുക്കി ദുരിതാശ്വാസ ക്യാംപിൽ ഖേംചന്ദ് അപ്രതീക്ഷിത സന്ദർശം നടത്തിയിരുന്നു. ദുരിതാശ്വാസ ക്യാംപിലെ അന്തേവാസികൾ അദ്ദേഹത്തെ സ്വാഗതം ചെയ്തെങ്കിലും അനുമതിയില്ലാതെയാണ് ഖേംചന്ദ് ക്യാംപ് സന്ദർശിച്ചതെന്ന് കുക്കി സംഘടനകൾ ആരോപിച്ചിരുന്നു.
JUST IN
7 MINUTES AGO ബസിൽ അഭിഭാഷകയ്ക്ക് നേരെ അതിക്രമം; ഫോട്ടോ എടുക്കാൻ ശ്രമിക്കവേ യുവാവ് ഇറങ്ങിയോടി, പരാതി Latest News
27 MINUTES AGO ചെണ്ടമേളവും വാദ്യങ്ങളുമായി പ്രവർത്തകർ; കേരളത്തിൽനിന്നുള്ള ബിജെപി കൗൺസിലർമാർക്ക് ഡൽഹിയിൽ വൻ സ്വീകരണം Latest News
1 HOUR 23 MINUTES AGO ‘ആ വീടിനടുത്തു ചെന്നപ്പോൾ കൂട്ടുകാർ പറഞ്ഞു, മേയർ കാണണ്ട അടുത്ത കേസ് വരും’: ആര്യ തടഞ്ഞ ബസിലെ ഡ്രൈവർ ഇന്ന് സ്വിഗ്ഗി ബോയ് Latest News
VIEW MORE
English Summary:
Manipur Violence: Ukhrul District Under Curfew Amidst Kuki-Naga Clashes