കാസർകോട് ∙ കെട്ടിടനിർമാണ സെസ് നോട്ടിസിന്റെ പേരിൽ കെട്ടിടം ഉടമകൾ ഉഴലുന്നു. മധൂർ പഞ്ചായത്തിലെ വീട്ടുടമയ്ക്ക് 23 വർഷത്തിനു ശേഷമാണ് സെസ് അടയ്ക്കാൻ ഈയിടെ നോട്ടിസ് ലഭിച്ചത്. 1996ലെ ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്‌ഷൻ വർക്കേഴ്സ് വെൽഫെയർ ആക്ട് പ്രകാരം കെട്ടിട ഉടമ നിർമാണച്ചെലവിന്റെ ഒരുശതമാനം സെസ് അടയ്ക്കണം. 23 വർഷം മുൻപ് പണിത വീടിന് ഉടമ 17,765 രൂപ അടയ്ക്കണമെന്നായിരുന്നു കാസർകോട് അസി. ലേബർ ഓഫിസറുടെ അറിയിപ്പ്. ഇതിന്റെ ഒരുശതമാനമായ 178 രൂപ സർവീസ് ചാർജും അടയ്ക്കണം.
190 പ്ലിൻത് ഏരിയ ഉള്ള വീടിന് സർക്കാർ 17,76,500 രൂപയാണ് നിർമാണച്ചെലവ് കണക്കാക്കിയത്. ഇതിന്മേൽ പരാതി പറഞ്ഞ വീട്ടുടമയ്ക്ക് ഒടുവിൽ വീടിന്റെ നിർമാണച്ചെലവ് 10,42,500 രൂപയായി കുറഞ്ഞുകിട്ടി. 10,425 രൂപയായി സെസും കുറച്ചു. ഇതിന്റെ ഒരുശതമാനം 104 രൂപ സർവീസ് ചാർജ് അടയ്ക്കണം.വർഷങ്ങൾ വൈകി ലഭിച്ച നോട്ടിസ് കാരണം പല കെട്ടിട ഉടമകളും വീട് ഉൾപ്പെടെ പണയംവച്ച് വായ്പയെടുത്ത് തുക അടയ്ക്കേണ്ട സ്ഥിതിയിലാണ്. സെസ് തുക ഗഡുക്കളായി അടയ്ക്കാൻ അനുമതി നൽകുന്നുണ്ടെങ്കിലും പലർക്കും ഇത് താങ്ങാൻ കഴിയാത്ത ഭാരമായി. ഇപ്പോൾ അപ്രതീക്ഷിതമായി നോട്ടിസ് കിട്ടുന്നവർ കാര്യം അറിയാതെ നെട്ടോട്ടത്തിലാണ്. തങ്ങൾ ചെലവാക്കിയതിലും ഏറെയാണ് സർക്കാർ കണക്കാക്കിയ നിർമാണച്ചെലവെന്നാണ് പലരും പറയുന്നത്.
20 വർഷം മുൻപ് പണിത വീടിന് നിലവിലുള്ള നിർമാണച്ചെലവ് കണക്കാക്കി സെസ് നോട്ടിസ് നൽകിയത് ഉൾപ്പെടെ പരാതികളുയരുന്നുണ്ട്. ഈ പരാതികളിൽ തദ്ദേശ സ്ഥാപനങ്ങളിൽനിന്നു ബന്ധപ്പെട്ട രേഖകൾ ഹാജരാക്കണമെന്നാണ് അധികൃതർ ആവശ്യപ്പെടുന്നത്.വില്ലേജ് ഓഫിസിലും തദ്ദേശ സ്ഥാപനങ്ങളിലുമായി അടച്ച കെട്ടിട നികുതി രേഖകൾ പരിശോധിച്ചാണ് ഉടമകൾക്ക് നോട്ടിസ് അയയ്ക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. സെസ് പിരിവുമായി ബന്ധപ്പെട്ട് പരിശോധനയും തുടർനടപടികളും കൈക്കൊള്ളുന്നതിന് ആവശ്യമായ ജീവനക്കാരില്ലെന്ന പരാതികളുമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ താങ്ങാൻ കഴിയാത്ത സെസ് ഈടാക്കൽ ഭരണകക്ഷിക്ക് എതിരായ വികാരം ഉണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷകക്ഷികൾ. English Summary:
Building construction cess notices are causing distress to property owners in Kerala, with many receiving demands for payment decades after construction. This situation highlights issues with the delayed implementation and unexpected financial burden of the Building and Other Construction Workers Welfare Act. |
|