കോഴിക്കോട് ∙ വലിയങ്ങാടിക്ക് സമീപമുള്ള ആക്രിക്കടയിൽ നിന്ന് 145 കിലോ ചെമ്പ് കമ്പിയും അലമാര കുത്തിത്തുറന്ന് 6000 രൂപയും കവർന്ന കേസിലെ കൂട്ടു പ്രതി അറസ്റ്റിൽ. ഫാറൂഖ് മഠത്തിൽതൊടി വീട്ടിൽ എം.രതീഷ് (42) ആണ് അറസ്റ്റിലായത്. പാളയം ജയന്തി ബിൽഡിങ്ങിനടുത്ത് വച്ചാണ് പ്രതിയെ പിടികൂടിയത്. മുഖ്യപ്രതി താമരശ്ശേരി അമ്പായത്തോട് മിച്ച ഭൂമി കോളനിയിൽ മനു ആനന്ദ് (23) നേരത്തെ പാലക്കാട് ഒറ്റപ്പാലത്ത് വച്ച് പിടിയിലായിരുന്നു.
ജനുവരി 23ന് രാത്രിയായിരുന്നു സംഭവം. കോഴിക്കോട് കെ.പി.കേശവമേനോൻ റോഡിലെ അമർ അസോസിയേറ്റ് എന്ന ആക്രിക്കടയുടെ പിൻവശത്തെ വാതിൽ പൊളിച്ച് കടയിൽ സൂക്ഷിച്ചിരുന്ന 2 ലക്ഷം രൂപ വില വരുന്ന ചെമ്പ് കമ്പികളും 6000 രൂപയും കവരുകയായിരുന്നു. കടയുടമയുടെ പരാതിയിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
രതീഷിനെതിരെ കണ്ണൂർ ജില്ലയിലെ തലശ്ശേരി, കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനുകളിലായി മോഷണ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ സജി ഷിനോബ്, മിജോ ജോസഫ്, സിവിൽ പൊലീസ് ഓഫിസർമാരായ സി.അഭിലാഷ്, ജിത്തു, ശരത്, പ്രസാദ്, സിറ്റി ക്രൈം സ്ക്വാഡിലെ എം.ഷാലു, സി.കെ.സുജി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു. English Summary:
A second accused has been arrested in connection with a scrap shop robbery in Kozhikode where 145 kg of copper wire and ₹6,000 were stolen. The arrest is part of the ongoing investigation into the incident that occurred on the night of January 23. |