പെരിയ ∙ കേരള കേന്ദ്ര സർവകലാശാലയും അഭിനവഗുപ്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് ഫിലസോഫിക്കൽ റിസർച്ചിന്റെ സാമ്പത്തിക സഹകരണത്തോടെ നടത്തിയ സെമിനാറിനിടെ ആചാരാനുഷ്ഠാനങ്ങളോടെ കളമെഴുത്ത് പാട്ട് നടത്തിയതിനെതിരെ എസ്എഫ്ഐയും എൻഎസ്‍യുവും രംഗത്തെത്തി. ഉത്തര-ദക്ഷിണ ഭാരതത്തിനിടയിലെ കാശ്മീര ശൈവ തന്ത്രം എന്ന വിഷയത്തിൽ നടത്തുന്ന ത്രിദിന ദേശീയ സെമിനാറിന്റെ ഉദ്ഘാടനദിനമായ ഇന്നലെ ലൈബ്രറി കെട്ടിടത്തിൽ നടന്ന പരിപാടിക്കെതിരെയാണ് വിദ്യാർഥി സംഘടനകൾ പ്രതിഷേധിച്ചത്.
കളമെഴുത്തു നടക്കുന്ന ലൈബ്രറി കെട്ടിടത്തിന്റെ ഹാളിൽ പ്രവേശിച്ച വിദ്യാർഥികൾ മുദ്രാവാക്യം വിളിച്ചു. സർവകലാശാലയ്ക്ക് അകത്ത് സ്ഥിതിചെയ്യുന്ന രക്തേശ്വരിയുടെ കാവിലേക്കുള്ള സമർപ്പണം എന്ന നിലയിൽ സംഘടിപ്പിച്ചത് അംഗീകരിക്കാനാവില്ലെന്ന് എസ്എഫ്ഐ വ്യക്തമാക്കി. കാശ്മീര ശൈവ തന്ത്രത്തിലെ ക്രമസമ്പ്രദായത്തിന്റെ ആചാരാനുഷ്ഠാനങ്ങൾ ഇന്നും തനിമയോടെ നിലനിൽക്കുന്നത് ഉത്തരകേരളത്തിലെ ശാക്തേയക്കാവുകളിലാണ്. മകരസംക്രമദിവസം നടന്ന പരിപാടിയിൽ ദുരൂഹതയുണ്ടെന്ന് എസ്എഫ്ഐ കുറ്റപ്പെടുത്തി.
മതനിരപേക്ഷ മൂല്യങ്ങളുള്ളയിടത്ത് മതപരമായ ചടങ്ങുകൾ കൊണ്ടുവരുന്നത് ശരിയല്ലെന്ന് എൻഎസ്‌യു സർവകലാശാല യൂണിറ്റ് സെക്രട്ടറി അൽഫോൻസ് റോയ് പറഞ്ഞു. പൊതുവിദ്യാഭ്യാസ സ്ഥാപനത്തിൽ മതപരമായ ചടങ്ങുകൾ അനുഷ്ഠിക്കുന്നത് തികച്ചും ഭരണഘടനാമൂല്യങ്ങൾക്ക് വിരുദ്ധമാണ്. സാംസ്കാരികവും മതപരവുമായ ചടങ്ങുകൾക്ക് നേരിയ ഒരു അതിർവരമ്പാണുള്ളത്. അത് എന്താണെന്നു വിദ്യാർഥികളെ ബോധ്യപ്പെടുത്തേണ്ടത് സർവകലാശാല അധികൃതരുടെ ഉത്തരവാദിത്തവും ബാധ്യതയുമാണെന്ന് അൽഫോൻസ് റോയ് പറഞ്ഞു.
സ്ട്രെസ്സ് കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ; വേണം ലൈംഗിക ബന്ധത്തിലും ശ്രദ്ധ; നിലാവും തണുത്ത കാറ്റും ദേഷ്യം കുറയ്ക്കുമോ?
അജിത്തിന് ബിജെപിയുടെ ‘രഹസ്യ’ ദൗത്യം? ലക്ഷ്യം ട്രിപ്പിൾ എൻജിൻ സർക്കാർ; കോടികൾ ‘മൂല്യമുള്ള’ കോർപറേഷൻ ആരു പിടിക്കും?
ആശ്വാസം, ആദ്യ 50ൽ ഇറാനില്ല; കേന്ദ്രത്തിന്റെ ഭയം ആ തുറമുഖം; ട്രംപിന്റെ 75% പിഴത്തീരുവ വന്നാൽ ഇന്ത്യയ്ക്ക് എന്തു സംഭവിക്കും?
MORE PREMIUM STORIES
നാടിന്റെ പൈതൃകവും ആഗോള തലത്തിലുള്ള അറിവും ഒത്തുചേരുന്ന ഇടങ്ങളായി സർവകലാശാലകൾ മാറണമെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത വൈസ് ചാൻസലർ പ്രഫ. സിദ്ദു പി.അൽഗുർ പറഞു. കശ്മീർ ശൈവിസം കേരളത്തിന്റെയും ഇന്ത്യയുടെയും വിലമതിക്കാനാവാത്ത പൈതൃകമാണ്. ഈ നാടിന്റെ പാരമ്പര്യവും പൈതൃകവും ഭൂമിശാസ്ത്രപരമായ അതിർത്തികളിൽ തളച്ചിടപ്പെട്ടിരുന്നില്ല. അവ നിരന്തരം സഞ്ചരിക്കുകയും പുതിയ ദേശങ്ങളിൽ പുനർജനിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.
പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ.നന്ദകുമാർ മുഖ്യപ്രഭാഷണം നടത്തി. കശ്മീരി ശൈവിസത്തിന്റെ പ്രധാനപ്പെട്ട ദാർശനിക സമ്പ്രദായമായ ക്രമ സിദ്ധാന്തം കേരളത്തിൽ ഉൾപ്പെടെ ഭാരതം മുഴുവൻ വ്യാപിച്ചിട്ടുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. വിഭാഗീയതയും വിഭജനവും വർധിച്ചുവരുന്ന കാലത്ത് ഇത്തരത്തിലുള്ള മഹത്തരമായ ദർശനങ്ങളുടെ അടിസ്ഥാനത്തിലുള്ള ഏകത്വത്തെ ഉയർത്തിക്കാണിക്കാനുള്ള പരിശ്രമം ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. ജവാഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി ഡീൻ പ്രഫ. രജനീഷ് കുമാർ മിശ്ര അധ്യക്ഷത വഹിച്ചു. അഭിനവഗുപ്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഡയറക്ടർ ഡോ. ആർ. രാമാനന്ദ്, ജമ്മു കേന്ദ്ര സർവകലാശാല അസിസ്റ്റന്റ് പ്രഫസർ ഡോ. അജയ് കുമാർ സിങ് എന്നിവർ പ്രസംഗിച്ചു. English Summary:
Kerala Central University is facing protests from SFI and NSU due to a Kalamezhuthu Pattu performance during a seminar. The student organizations argue that religious rituals are inappropriate in a secular educational institution. The university defends the event as a celebration of cultural heritage and the exploration of Kashmir Shaivism\“s connection to Kerala.