Chikheang • The day before yesterday 11:49 • views 831
ഒരു മലമുഴക്കിപ്പക്ഷിയെപ്പോലെ പരിസ്ഥിതിക്കുവേണ്ടി അവിരാമം വാദിച്ചുകൊണ്ടിരുന്ന ഏറ്റവും മുഴക്കമുള്ള ശബ്ദങ്ങളിലൊന്ന് നിശ്ശബ്ദമാകുന്നു.
പ്രകൃതീപ്രണയത്തിനായി ജീവിതം ഉഴിഞ്ഞുവച്ചൊരാളുടെ കഥയിലാണു വിരാമചിഹ്നം വീഴുന്നത്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പാരസ്പര്യത്തിലൂന്നിയ ദർശനമാണ് തന്റെ വഴിയും വെളിച്ചവുമെന്നു വിശ്വസിച്ച പ്രഫ. മാധവ് ഗാഡ്ഗിൽ എന്ന വിശ്രുത പരിസ്ഥിതി ശാസ്ത്രജ്ഞൻ വിട പറയുമ്പോൾ ഒരുപാട് ഓർമപ്പെടുത്തലുകൾ ബാക്കിയാവുന്നു.
- Also Read ഭാവികുറിച്ച ഗാഡ്ഗിൽ!
ഗാഡ്ഗിലിന്റെ പരിസ്ഥിതിബോധ്യത്തെ നിർണയിച്ചതും നിർവചിച്ചതും പശ്ചിമഘട്ടത്തോടുള്ള പ്രണയമാണ്. പശ്ചിമഘട്ടത്തെക്കുറിച്ചു പറയുമ്പോൾ സഹ്യാദ്രി എന്ന പകരപ്പേരാണ് അദ്ദേഹം പലപ്പോഴും ഉപയോഗിച്ചത്. പശ്ചിമഘട്ടം എന്നതു ബ്രിട്ടിഷുകാരിട്ട മുഷിഞ്ഞ പേരാണെന്നായിരുന്നു ഗാഡ്ഗിലിന്റെ ന്യായം. ആറു സംസ്ഥാനങ്ങളിലായി പടർന്നുകിടക്കുന്ന പശ്ചിമഘട്ടത്തിലെ ആവാസവ്യവസ്ഥ തകർക്കുന്ന ഇടപെടലുകൾ ആ പരിസ്ഥിതിശാസ്ത്രജ്ഞന്റെ ഏറ്റവും വലിയ ആകുലതകളിലൊന്നായിരുന്നു. പശ്ചിമഘട്ടത്തെ സംരക്ഷിച്ചില്ലെങ്കിൽ സമാനതകളില്ലാത്ത ദുരന്തമാണ് വരാനിരിക്കുന്നതെന്ന് അദ്ദേഹം ജീവിതകാലമത്രയും പറഞ്ഞുകൊണ്ടിരുന്നതും അതുകൊണ്ടുതന്നെ.
- സൈനികനെ കൊന്നു, ഭാര്യയെ ബലാത്സംഗം ചെയ്തു: ‘മ്യൂസിക് ടോർച്ചറി’ലൂടെ പിടിയിലായ മഡുറോയുടെ ‘മുൻഗാമി’; ഏകാധിപതിയായ യുഎസിന്റെ ഒറ്റുകാരന്‍
- ‘ഞൊറിവുള്ള’ ഇലകൾ, ചെടി ഒന്നിന് കിട്ടും 15,000 രൂപ; നോനോ ബനാന തൈ ഒന്നിന് 6000; കാശുതരുന്ന ചാമ്പയും വാഴയും
- ദുബായിൽ പോയി ‘കാശുകാരായ’ കാസർകോട്: ഗൾഫിൽ അനുഗ്രഹമായ സോവിയറ്റ് തകർച്ച! പ്രവാസം വളർത്തിയ ഒരു ജില്ലയുടെ കഥ
MORE PREMIUM STORIES
ജീവശാസ്ത്രം എന്ന മേഖല തിരഞ്ഞെടുത്തതിൽത്തന്നെയുണ്ട് പ്രകൃതിയോടും പരിസ്ഥിതിയോടുമുള്ള ആ ഗാഢാനുരാഗം. മനുഷ്യനെ നിരാകരിക്കലല്ല പരിസ്ഥിതിബോധമെന്നും ഏറ്റവും സാധാരണക്കാരായ ജനങ്ങൾക്കു പുരാതനകാലംമുതൽ ഉന്നതമായ പരിസ്ഥിതിബോധം ഉണ്ടായിരുന്നുവെന്നും ഗാഡ്ഗിൽ നമ്മെ ഓർമിപ്പിച്ചു. ജൈവവൈവിധ്യ സന്ദേശവാഹകനായിരുന്ന യുഎസ് ജീവശാസ്ത്രജ്ഞൻ എഡ്വേഡ് ഒ.വിൽസൻ രൂപപ്പെടുത്തിയ ‘ബയോഫീലിയ’ എന്ന സിദ്ധാന്തത്തിലായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. ജീവനോടുള്ള, ജീവിക്കുന്ന ലോകത്തോടുള്ള സ്നേഹം എന്നതാണ് ആ വാക്കിന്റെ അർഥമെന്നു പറയുമ്പോൾ ഗാഡ്ഗിൽ ഇതുകൂടി പറഞ്ഞു: ലോകത്തോളം വലുപ്പമുള്ള, മനുഷ്യനോളം ആഴമുള്ള ആ അർഥം എനിക്കു പറഞ്ഞുതന്നത് എന്റെ ജീവിതാനുഭവങ്ങളാണ്.
- Also Read പ്രഫ. ഗാഡ്ഗിലിന്റെ ഓർമയിൽ കാസർകോട്; ജില്ലയുടെ മനസ്സറിഞ്ഞു മടങ്ങിയ പരിസ്ഥിതി ശാസ്ത്രജ്ഞൻ
പരിസ്ഥിതി മേഖലയിലെ പ്രവർത്തനങ്ങൾക്ക് ഐക്യരാഷ്ട്ര സംഘടന (യുഎൻ) നൽകുന്ന പരമോന്നത ബഹുമതിയായ ‘ചാംപ്യൻസ് ഓഫ് ദി എർത്ത്’ പുരസ്കാരം പ്രഫ. മാധവ് ഗാഡ്ഗിലിനു ലഭിച്ചതു രണ്ടു വർഷംമുൻപാണ്. പശ്ചിമഘട്ട സംരക്ഷണത്തിനായി നടത്തിയ പ്രവർത്തനങ്ങൾക്കായിരുന്നു പുരസ്കാരം. അതേസമയം, പശ്ചിമഘട്ടത്തിലെ പരിസ്ഥിതി സംരക്ഷണത്തിനായി ഗാഡ്‌ഗിലിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി 2011ൽ സമർപ്പിച്ച റിപ്പോർട്ടിലെ നിർദേശങ്ങൾ രാജ്യത്തു വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. അദ്ദേഹത്തിന്റെ റിപ്പോർട്ട് കേരളത്തിൽ വ്യാപകമായി എതിർക്കപ്പെട്ടു.
വിശ്രമിക്കാൻ അദ്ദേഹം സ്വയം സമ്മതിച്ചില്ല. ജൈവവൈവിധ്യത്തെ നിരീക്ഷിക്കാൻ നിർമിതബുദ്ധി ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള പദ്ധതികളിൽ ജീവിതസന്ധ്യയിലും വ്യാപൃതനായതും അതുകൊണ്ടുതന്നെ. ശരിയെന്നു ബോധ്യപ്പെട്ട നിലപാടുകളിൽ അദ്ദേഹം എന്നും ഉറച്ചുനിന്നു. തനിക്കുനേരെയുയർന്ന വിമർശനങ്ങളിലൊന്നും പതറിയില്ല. അതേസമയം, അന്യായമെന്നും അനീതിയെന്നും തോന്നിയ കാര്യങ്ങളിൽ നിശിത വിമർശനമുന്നയിക്കാൻ മടിച്ചതുമില്ല. കർഷകരുടെ ജീവനും ജീവനോപാധികളും സംരക്ഷിക്കാൻ കഴിയാത്ത കേരളത്തിലെ വനംവകുപ്പ് പിരിച്ചുവിട്ട് മറ്റു സംവിധാനങ്ങൾ ഏർപ്പെടുത്തുകയാണു വേണ്ടതെന്ന് കഴിഞ്ഞ ഒക്ടോബറിലാണ് അദ്ദേഹം പറഞ്ഞത്.
കേരളത്തിലെ പ്രളയവും വയനാട്ടിലെ ഉരുൾപൊട്ടലുമൊക്കെ സംബന്ധിച്ച് അദ്ദേഹം നൽകിയ മുന്നറിയിപ്പുകൾ വേണ്ടവിധം സ്വീകരിക്കപ്പെട്ടില്ല. എന്നാൽ, പ്രവചനങ്ങളായിരുന്നില്ല അവയൊന്നും. മറിച്ച്, പ്രകൃതിയുടെ മിടിപ്പും കിതപ്പുമൊക്കെ കൃത്യമായി തിരിച്ചറിയാനാകുന്ന ഒരു പരിസ്ഥിതിശാസ്ത്രജ്ഞന്റെ കണക്കുകൂട്ടലുകളായിരുന്നു. ഇനിയൊരു ദുരന്തമുണ്ടായാൽ വയനാട്ടിലെ ചൂരൽമല ടൗൺ അവശേഷിക്കില്ലെന്നു ഗാഡ്ഗിൽ മുന്നറിയിപ്പു നൽകിയത് 2019ൽ പുത്തുമലയിലെ ഉരുൾപൊട്ടലിനെത്തുടർന്നു വയനാട്ടിലെത്തിയപ്പോഴാണ്. 2024ൽ ചൂരൽമലയിൽ ഉരുൾപൊട്ടലുണ്ടായപ്പോൾ പലരും ഗാഡ്ഗിലിന്റെ വാക്കുകൾ ഓർത്തു.
സംസ്ഥാന സർക്കാരിന്റെ സിൽവർലൈൻ റെയിൽ പദ്ധതി കേരളത്തിലെ വലിയ പരിസ്ഥിതിദുരന്തമായി മാറുമെന്നു ഗാഡ്ഗിൽ മുന്നറിയിപ്പു നൽകിയതുകൂടി ഇതോടു ചേർത്തോർമിക്കാം. കേരളത്തിനു പ്രത്യേക പരിസ്ഥിതിനയമല്ല, പ്രകൃതിസംരക്ഷണമാണു വേണ്ടെതെന്നു ഗാഡ്ഗിൽ എപ്പോഴും പറഞ്ഞു. വായുവും ജലവും സംബന്ധിച്ച പരിസ്ഥിതിനിയമങ്ങൾ ഇവിടെ ശക്തമായി നടപ്പാക്കണമെന്നു ചൂണ്ടിക്കാണിക്കുകയും ചെയ്തു.
പശ്ചിമഘട്ടത്തിലെ നെല്ലിയാമ്പതി, ശിരുവാണി മലനിരകളിൽ രുദ്രാക്ഷ ഇനത്തിൽപെട്ട പുതിയൊരു സസ്യം കണ്ടെത്തിയത് 2021ൽ ആണ്. പ്രഫ. മാധവ് ഗാഡ്ഗിലിന്റെ ബഹുമാനാർഥം ആ ചെടിക്ക് ‘ഇലയോകാർപസ് ഗാഡ്ഗിലൈ’ എന്ന പേരാണു നൽകിയത്. പശ്ചിമഘട്ടത്തിനുവേണ്ടി എന്നും ശബ്ദിച്ചുകൊണ്ടിരുന്ന ആ വിഖ്യാത ശാസ്ത്രജ്ഞനോടുള്ള നന്ദിപ്പൂക്കൾ വിടർത്തി ആ രുദ്രാക്ഷച്ചെടികൾ എന്നെന്നും അവിടെയുണ്ടാകട്ടെ.
‘മലയാള മനോരമ’യുടെയും ‘ദ് വീക്കി’ന്റെയും ഉത്തമ സുഹൃത്തായിരുന്നു പ്രഫ. മാധവ് ഗാഡ്ഗിൽ. അദ്ദേഹത്തിനു ഞങ്ങളുടെ ഹൃദയാഞ്ജലി. English Summary:
prof-madhav-gadgil-environmental-legacy. |
|