പാർട്ടികളുടെ അമരം കയ്യാളുന്ന ആരെല്ലാം പോരിനിറങ്ങും? രാഷ്ട്രീയകേന്ദ്രങ്ങളിൽ അതൊരു പ്രധാന ചോദ്യവും ചർച്ചയുമാണ്. പ്രമുഖ പാർട്ടികളുടെ സംസ്ഥാന അധ്യക്ഷരിൽ മത്സരിക്കുമെന്ന പരസ്യസൂചന നൽകിയിട്ടുള്ളത് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും ബിജെപി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറുമാണ്. 2011 മുതൽ പ്രതിനിധീകരിക്കുന്ന പേരാവൂരിൽ തന്നെയാകും സണ്ണിയുടെ മത്സരം. കെപിസിസി പ്രസിഡന്റായതിനാൽ എഐസിസിയുടെ അനുമതി വേണമെന്നതാണ് കടമ്പ. എന്നാൽ, മത്സരിക്കുന്ന ഘട്ടത്തിൽ മറ്റൊരാൾക്കു ചുമതല കൈമാറാൻ ഒരുക്കമാണെന്നുവരെ സണ്ണി വ്യക്തമാക്കിക്കഴിഞ്ഞു. രാജീവ് ചന്ദ്രശേഖർ ആദ്യമായി നിയമസഭയിലേക്കു മത്സരിക്കാനിറങ്ങുന്നത് കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്ന നേമത്താകും.
- Also Read കോൺഗ്രസിൽ എംപിമാർ ഇറങ്ങുമോ? മന്ത്രിമാരെ മാറ്റിനിർത്തുമോ സിപിഎം?
തളിപ്പറമ്പ് എംഎൽഎ എം.വി.ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതിനാൽ ഇത്തവണ മാറിനിൽക്കുന്നു. പിണറായി വിജയൻ ഒഴിഞ്ഞാലേ പൊളിറ്റ്ബ്യൂറോ അംഗം കൂടിയായ ഗോവിന്ദന്റെ കാര്യത്തിൽ പുനരാലോചനയുണ്ടാകൂ. സിപിഐയിലും പാർട്ടി സെക്രട്ടറിമാർ മത്സരിക്കാറില്ലാത്തതിനാലാണ് ബിനോയ് വിശ്വം മാറിനിൽക്കുന്നത്. ലീഗിന്റെ സംസ്ഥാന അധ്യക്ഷരും മത്സരത്തിനിറങ്ങിയിട്ടില്ല.
- Also Read ബാബു പിന്മാറിയാൽ പിഷാരടി വരുമോ? താരങ്ങളെ കാത്ത് ‘സ്റ്റാർ മണ്ഡലം’, തദ്ദേശത്തോടെ മാറി ബലാബല കണക്കുകളും
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എംപി ഇറങ്ങുമോ എന്നതിൽ ആകാംക്ഷയേറെ. രാജ്യസഭാംഗമെന്ന നിലയിൽ 2030 വരെ അദ്ദേഹത്തിനു കാലാവധിയുണ്ട്. മത്സരിക്കുന്നെങ്കിൽ പാലായോ കടുത്തുരുത്തിയോ ആകാം. രണ്ടിടത്തെയും രാഷ്ട്രീയ കാലാവസ്ഥ പരിശോധിക്കുകയാണ് പാർട്ടി. പ്രായത്തിന്റെ വിഷമതകൾ മാറ്റിവച്ച് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് ഇറങ്ങുമോ എന്നത് അദ്ദേഹത്തിന്റെതന്നെ തീരുമാനത്തെ ആശ്രയിച്ചിരിക്കുന്നു. ചെറുപാർട്ടികളെ നയിക്കുന്ന ഭൂരിപക്ഷംപേരും മത്സരിക്കാനുള്ള ഒരുക്കത്തിലാണ്.
- മലർന്ന് കിടക്കുന്നത് ഹൃദയത്തിന് നല്ലതോ? ഓവർലോഡ് നൽകിയാൽ ശരീരത്തിലെ ‘മോട്ടറിന്’ പണികിട്ടും, ആയുസ്സ് കൂട്ടാൻ ഇവ ശീലിക്കുക
- തൊഴിലില്ലായ്മയിൽ വൻ വർധന വരുന്നു? 40 മേഖലകളിലെ ജോലി ആദ്യം പോകും; എഐ ഉപയോഗിച്ച് സമ്പന്നരുമാകാം; എന്തു പഠിക്കണം?
- യാത്രക്കാർ ശ്രദ്ധിക്കുക, കയ്യിലെ സ്വർണവും കാശുമെല്ലാം കാണാതാകും; ബിസിനസ് ക്ലാസ് ടിക്കറ്റെടുത്ത് മോഷണം; വിമാനത്തിൽ ചൈനീസ് ‘സിൻഡിക്കറ്റ്’
MORE PREMIUM STORIES
പിണറായിയുടെ ഇളവ് ശൈലജയ്ക്കില്ലേ?
മത്സരിക്കാൻ പിണറായി വിജയൻ തീരുമാനിച്ചാൽ സ്വാഭാവികമായും അദ്ദേഹത്തിന് ഇളവുലഭിക്കും. അതേ ഇളവ് രണ്ടു ടേം പിണറായിയെപ്പോലെ പിന്നിടുന്ന കെ.കെ.ശൈലജയ്ക്ക് (മട്ടന്നൂർ) പാർട്ടിയും മുഖ്യമന്ത്രിയും നിഷേധിക്കുമോ? പിണറായി ഒഴിയുകയാണെങ്കിൽ, മുഖ്യമന്ത്രി സ്ഥാനത്തേക്കു കേന്ദ്രകമ്മിറ്റി അംഗമായ കെ.കെ.ശൈലജയെ ഉയർത്തിക്കാട്ടണമെന്ന വികാരം സിപിഎമ്മിന്റെ ചില കോണുകളിലുണ്ട്. അതിലും തീരുമാനം പിണറായിയുടേതാകും എന്നതിലുണ്ട് കൗതുകം. രണ്ടു ടേം നിബന്ധന ബാധകമായ എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ (പേരാമ്പ്ര) മാറിയേക്കാമെന്ന സൂചനയാണു ശക്തം.
- Also Read പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനു പകരം ആര്? സീറ്റ് യുവാക്കൾക്ക് തന്നെ നൽകണമെന്ന് യൂത്ത് കോൺഗ്രസ്
ടേം നിബന്ധനയുടെ പേരിൽ കഴിഞ്ഞതവണ മാറ്റിനിർത്തപ്പെട്ട തോമസ് ഐസക്കിനും ഇ.പി.ജയരാജനും ഇത്തവണ തടസ്സങ്ങളില്ല. പക്ഷേ, അതും പാർട്ടിയും പിണറായിയും തീരുമാനിക്കുന്നതുപോലിരിക്കും. കണ്ണൂരിൽ സിറ്റിങ് എംഎൽഎമാരെ ആരെയെങ്കിലും ഒഴിവാക്കിയാലേ ജയരാജനു സീറ്റ് നൽകാനാകൂ; യുഡിഎഫിന്റെ ഉറച്ചസീറ്റുകളായ പേരാവൂരോ ഇരിക്കൂറോ തിരിച്ചുപിടിക്കാൻ ജയരാജനെ നിയോഗിക്കുന്നത് ആ വെല്ലുവിളി അദ്ദേഹം ഏറ്റെടുക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കും. സുരക്ഷിതസീറ്റും എൽഡിഎഫ് ജയിച്ചാൽ മന്ത്രിസ്ഥാനവുമാകാം ജയരാജന്റെ മനസ്സിൽ. ഐസക് ആലപ്പുഴയിലെ അരൂരിലെന്ന പ്രചാരണം ശക്തമാണ്.
- Also Read മത്സരിക്കാതെ മാറിനിൽക്കാമെന്ന് ചാണ്ടി ഉമ്മൻ; സീറ്റുകൾ വച്ചുമാറുമോ?, കോട്ടയത്ത് \“സർപ്രൈസ്\“ സ്ഥാനാർഥികൾ’
കേന്ദ്ര കമ്മിറ്റിയിലും സംസ്ഥാന സെക്രട്ടേറിയറ്റിലുമുള്ള മന്ത്രിമാർ എല്ലാവരും മത്സരത്തിനുണ്ടാകും. മറ്റുള്ളവരിൽ, എളമരം കരീം സിഐടിയു ദേശീയ ജനറൽ സെക്രട്ടറി കൂടിയായതിനാൽ കേരളത്തിൽ കേന്ദ്രീകരിക്കാനുണ്ടാകില്ല. മഹിളാ അസോസിയേഷൻ ദേശീയ അധ്യക്ഷ പി.കെ.ശ്രീമതിക്കും ദേശീയ ചുമതലയുടെ ഭാരമുണ്ട്. ആലപ്പുഴയിലെ സിറ്റിങ് എംഎൽഎമാരെ ആരെയെങ്കിലും ഒഴിവാക്കിയാലേ സി.എസ്.സുജാതയ്ക്കു മത്സരിക്കാനാകൂ. മറ്റു വനിതാ കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി.സതീദേവിയുടെയും കെ.എസ്.സലീഖയുടെയും പേര് ചർച്ചകളിലുണ്ട്. രണ്ടു ടേം നിബന്ധന പിന്നിടുന്ന എം.എം.മണി മാറിയാൽ സെക്രട്ടേറിയറ്റ് അംഗം കെ.കെ.ജയചന്ദ്രൻ ഉടുമ്പൻചോലയിൽ മത്സരിച്ചേക്കും. തൃപ്പൂണിത്തുറയിൽ മത്സരിക്കാനിടയുള്ള സി.എൻ.മോഹനൻ ചികിത്സയ്ക്കുശേഷം വിശ്രമത്തിലാണ്. എം.സ്വരാജിനെ ഇറക്കിയാൽ അതു വീണ്ടും നിലമ്പൂരിൽ തന്നെയാകാനാണിട. പി.കെ.ബിജു തൃശൂരിലോ പാലക്കാട്ടോ മത്സരിക്കാനുള്ള സാധ്യത തള്ളാനാകില്ല. സെക്രട്ടേറിയറ്റ് അംഗം എം.വി.ജയരാജനു മത്സരിക്കണമെങ്കിൽ കണ്ണൂർ ജില്ലയിൽ സീറ്റ് കണ്ടെത്തേണ്ടിവരും. പി.ജയരാജൻ. ചിത്രം: സമീർ എ.ഹമീദ് ∙ മനോരമ
വഴിയടഞ്ഞോ പി. ജയരാജന്?
സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താതെ പാർട്ടി തഴഞ്ഞ പി.ജയരാജനു പാർലമെന്ററി രംഗത്തും വഴിയടഞ്ഞോ? ജയരാജനെ സംഘടനയിലും പാർലമെന്ററി രംഗത്തും ഒരുപോലെ തഴയാനാണോ തീരുമാനമെന്ന ചോദ്യത്തിന് ഉത്തരം സിപിഎമ്മിന്റെ സ്ഥാനാർഥിപ്പട്ടിക തരും. കണ്ണൂർ ജില്ലയിൽനിന്ന് പി.ജയരാജന്റെ പേര് പട്ടികയിൽ ഉൾപ്പെടുത്താനിടയില്ല. ജയരാജനെ പരിഗണിക്കണമെന്നു മുഖ്യമന്ത്രിയും പാർട്ടിയും തീരുമാനിച്ചാൽ മാത്രമേ അദ്ദേഹത്തിനു പ്രതീക്ഷയ്ക്കു വകയുള്ളൂ.
പുതുമുഖ കുതിപ്പിന് ലീഗ്; നായകനായി കുഞ്ഞാലിക്കുട്ടി
മുസ്‍ലിംലീഗിൽ മൂന്നാണ് ചോദ്യം. 15 സിറ്റിങ് എംഎൽഎമാരിൽ ആർക്കെല്ലാം മാറിനിൽക്കേണ്ടി വരും? പി.കെ.കുഞ്ഞാലിക്കുട്ടി വേങ്ങരയിൽനിന്നു മലപ്പുറത്തേക്കു മാറുമോ? ആരോഗ്യപ്രശ്നങ്ങൾ മാറ്റിവച്ച് എം.കെ.മുനീർ പോരിനിറങ്ങുമോ?
എംഎൽഎമാരിൽ അഞ്ചു പേർക്കെങ്കിലും സീറ്റുണ്ടാകില്ലെന്നാണ് സൂചന. മൂന്നു ടേം നിബന്ധന കർശനമാക്കിയാൽ സിറ്റിങ് എംഎൽഎമാരിൽ എട്ടുപേർ പുറത്തുപോകേണ്ടിവരും. എന്നാൽ, പി.കെ.കുഞ്ഞാലിക്കുട്ടി തന്നെയാകും തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കുകയെന്നു സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കിയിട്ടുണ്ട്. വേങ്ങരയ്ക്കു പകരം മലപ്പുറത്തേക്കു കുഞ്ഞാലിക്കുട്ടി വരുന്നതാകും ഉചിതമെന്ന അഭിപ്രായം പാർട്ടിക്കും മലപ്പുറം നേതൃത്വത്തിനുമുണ്ട്. പി.കെ.കുഞ്ഞാലിക്കുട്ടി. ചിത്രം: ഫഹദ് മുനീർ ∙ മനോരമ
എം.കെ.മുനീർ (കൊടുവള്ളി), കെ.പി.എ.മജീദ് (തിരൂരങ്ങാടി), പി.ഉബൈദുല്ല (മലപ്പുറം), പി.കെ.ബഷീർ (ഏറനാട്), എൻ.ഷംസുദ്ദീൻ (മണ്ണാർക്കാട്), എൻ.എ.നെല്ലിക്കുന്ന് (കാസർകോട്), മഞ്ഞളാംകുഴി അലി (മങ്കട) എന്നിവരാണ് മൂന്നു ടേം പൂർത്തിയാക്കിയ മറ്റുള്ളവർ. തുടർച്ചയായ മൂന്നു ടേം ആയവർ മാറണമെന്നല്ല, 15 വർഷം ജനപ്രതിനിധിയായവർ ഒഴിഞ്ഞുകൊടുക്കണമെന്നാണ് ലീഗിൽ വ്യവസ്ഥ.
- Also Read ‘പരാജയ കാരണം രാഹുൽ; കോൺഗ്രസിന്റെ തിരിച്ചുവരവിന് പ്രിയങ്ക വേണം’: ആരാണ് പാർട്ടിയിലെ പുതിയ ചേരി നിർമാണത്തിനു പിന്നിൽ?
മുനീർ മത്സരിക്കുന്നതിൽ അദ്ദേഹത്തിന്റെ താൽപര്യമറിഞ്ഞാകും തീരുമാനം. കുഞ്ഞാലിക്കുട്ടിക്കും മുനീറിനും പുറമേ മൂന്നു ടേം പൂർത്തിയായവരിൽ രണ്ടുപേർക്കുകൂടി വീണ്ടും അവസരം ലഭിക്കാനിടയുണ്ടെങ്കിലും പാർട്ടിക്കകത്തെ മുറവിളി കുഞ്ഞാലിക്കുട്ടി ഒഴിച്ച് മറ്റെല്ലാവരും മാറണമെന്നാണ്. പുതുമുഖങ്ങൾക്കായി ചിലരെ മാറ്റിയാലും അദ്ഭുതപ്പെടേണ്ടതില്ല. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം മത്സരിക്കാനുള്ള ഒരുക്കത്തിലാണ്. തിരൂരങ്ങാടിയിലോ വേങ്ങരയിലോ അദ്ദേഹം ഇറങ്ങിയേക്കും. യുവനേതാക്കളിൽ കെ.എം.ഷാജി (കാസർകോട്), പി.കെ.ഫിറോസ് (കൊടുവള്ളി), എംഎസ്എഫ് പ്രസിഡന്റ് പി.കെ.നവാസ് (വള്ളിക്കുന്ന്–താനൂർ) എന്നിവർ പ്രതീക്ഷയിലാണ്.
- Also Read ട്രംപിന്റെ കാലത്തുതന്നെ അത് സംഭവിച്ചു: എയ്‌ഡ്സിനെ തളയ്ക്കാൻ മരുന്നെത്തി? ‘പാപ്പിലോമാ’ വൈറസ് തളർന്നു: ‘പ്രശ്നം’ പരിഹരിച്ച് ചൈനയും
ഇറങ്ങുമോ മുൻ ഗവർണർമാർ?
തദ്ദേശ തിരഞ്ഞെടുപ്പിൽ മുപ്പതിനായിരത്തിലേറെ വോട്ടുകൾ നേടിയ 35 നിയമസഭാ മണ്ഡലങ്ങളിൽ കേന്ദ്രീകരിക്കാനാണ് ബിജെപി പദ്ധതി. കുറഞ്ഞത് പത്തു സീറ്റാണ് ലക്ഷ്യം. അതിനായി പ്രമുഖർ കളത്തിലിറങ്ങും. മുൻ പ്രസിഡന്റുമാരിൽ കുമ്മനം രാജശേഖരനെ ആറന്മുളയിലും ചെങ്ങന്നൂരിലും പരിഗണിക്കുന്നു. കുമ്മനം രാജശേഖരൻ, പി.എസ്.ശ്രീധരൻ പിള്ള. ചിത്രം: മനോരമ
സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് തൃശൂരിലെത്തും. ശോഭ സുരേന്ദ്രൻ കായംകുളത്തോ അരൂരിലോ ഇറങ്ങും. മറ്റൊരു ജനറൽ സെക്രട്ടറി അനൂപ് ആന്റണി തിരുവല്ലയിൽ ജനവിധി തേടും. ദേശീയ ഭാരവാഹികളായ എ.പി.അബ്ദുല്ലക്കുട്ടിയും അനിൽ ആന്റണിയും നിയമസഭയിലേക്കു മത്സരിക്കില്ലെന്നാണ് വിവരം. ഗവർണർപദവി ഒഴിഞ്ഞ പി.എസ്.ശ്രീധരൻപിള്ള മത്സരിക്കുമോ എന്നതിൽ ആകാംക്ഷയുണ്ട്. എങ്കിൽ മുൻപു മത്സരിച്ചിട്ടുള്ള ചെങ്ങന്നൂരിലാകാനാണ് കൂടുതൽ സാധ്യത. ശ്രീധരൻപിള്ളയും കുമ്മനവും മത്സരിച്ചാൽ ബിജെപി പട്ടികയിൽ രണ്ടു മുൻഗവർണർമാരാകും.
നാളെ: പരിധിയുടെ കുരുക്ക്
റിപ്പോർട്ടുകൾ: സുജിത് നായർ, സി.കെ.ശിവാനന്ദൻ, അനിൽ കുരുടത്ത്, ജയചന്ദ്രൻ ഇലങ്കത്ത്, രാജു മാത്യു, മിഥുൻ കുര്യാക്കോസ്, ജോജി സൈമൺ, ഫിറോസ് അലി English Summary:
The article focuses on the potential candidates from major parties for the upcoming Kerala Assembly elections. It examines the likelihood of key leaders like K.K. Shailaja, P. Jayarajan, P.K. Kunhalikutty, and Thomas Isaac contesting, and the dilemmas faced by parties like the Muslim League and CPM in finalizing their candidates. |