കഴക്കൂട്ടം∙ പ്രേമാഭ്യർഥന നിരസിച്ചതിന്റെ വിരോധത്താൽ യുവതിയെ താമസസ്ഥലത്തു ചെന്ന് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ ഒരാൾ അറസ്റ്റിൽ. മണക്കാട് ടിസി 41/1423, എംഎസ്കെ നഗറിൽ അക്ഷയ് ജിത്ത്(26) ആണ് തുമ്പ പൊലീസിന്റെ പിടിയിലായത്. സ്വകാര്യ കുറിയർ കമ്പനിയിലെ ഡെലിവറി ജോലിക്കാരനായ യുവാവ് യുവതിയെ പരിചയപ്പെട്ടതിനെത്തുടർന്ന് പ്രേമാഭ്യർഥന നടത്തി. യുവതി പ്രേമാഭ്യർഥന നിരസിച്ചതിനെത്തുടർന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മെസേജ് അയച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് കൊല്ലാൻ ശ്രമിച്ചെന്നാണ് പരാതി. യുവതിയുടെ നിലവിളി കേട്ട് സമീപത്തുള്ളവർ എത്തുമ്പോൾ പ്രതി രക്ഷപ്പെട്ടു. തുടർന്ന് യുവതി തുമ്പ പൊലീസിൽ പരാതിപ്പെട്ടു. 2019ൽ സ്ത്രീകളെ ഉപദ്രവിച്ച കേസിൽ ഇയാളെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2020ൽ ഫോർട്ട് സ്റ്റേഷനിലെ പൊലീസിനെ ആക്രമിച്ച കേസിലും അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി. English Summary:
Attempted murder case in Kazhakkoottam arises from the rejection of a love proposal, leading to an arrest. The accused, with a prior criminal record, attacked the victim at her residence, prompting police intervention and subsequent arrest. |