മുണ്ടക്കയം ∙ ആദ്യം കൂടോത്രം, പിന്നെ ഊമക്കത്ത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് ഒപ്പം നിന്ന യുവാവിന് വധഭീഷണിയും നേരിടേണ്ടിവന്നതോടെ പൊലീസിൽ പരാതി നൽകി. 23–ാം വാർഡായ നെന്മേനിയിൽ യുഡിഎഫ് സ്ഥാനാർഥി റെമിൻ രാജന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കാളിയായ നടുവപറമ്പിൽ റെനിലിനാണ് (ജിൻസ്) ആണ് 2 ഊമക്കത്തുകൾ ലഭിച്ചത്.
തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് തന്നെ ഭീഷണികൾ ഉയർന്നിരുന്നു. വീട്ടുമുറ്റത്തുനിന്ന് മുട്ടയും പൂജാ സാധനവും കണ്ടതോടെ റെനിൽ വീടിനു ചുറ്റും ക്യാമറ സ്ഥാപിച്ചിരുന്നു. റെനിലിനോട് വൈരാഗ്യം ഇല്ലെന്നും കോൺഗ്രസിന് ഒപ്പം പ്രവർത്തിച്ചതാണ് ചൊടിപ്പിച്ചതെന്നും എല്ലാം വിട്ട് തങ്ങളുടെ പാർട്ടിയിൽ ചേർന്നില്ലെങ്കിൽ കുടുംബത്തിലെ എല്ലാവരെയും ഉപദ്രവിക്കുമെന്നും കത്തുകളിൽ പറയുന്നു.
യുഡിഎഫ് സ്ഥാനാർഥി തോൽക്കാൻ കാരണമായവരുടെ പേരുകൾ സഹിതം കത്തിലുണ്ട്. ഒരു കത്ത് വീടിന് സമീപത്ത് നിന്നു കിട്ടിയെങ്കിലും റെനിൽ കാര്യമാക്കിയിരുന്നില്ല. വീടിന് സമീപമുള്ള കുരിശുപള്ളിയിൽ എത്തി റെനിൽ എന്നും വൃത്തിയാക്കാറുണ്ട്. ഇവിടെ നിന്നാണ് രണ്ടാമത്തെ കത്ത് കിട്ടിയത്. ഏറ്റവും അടുത്ത് അറിയാവുന്ന ആളാണ് ഇതിന് പിന്നിലെന്ന് ഇവർ സംശയിക്കുന്നു. English Summary:
Political Threat in Mundakayam has escalated after a young man supporting a Congress candidate received threatening anonymous letters. The letters threatened harm to his family if he didn\“t switch political allegiance. He has filed a complaint with the police after also finding signs of black magic near his home. |