LHC0088 • 1 hour(s) ago • views 982
തിരുവനന്തപുരം ∙ സിൽവർലൈൻ പദ്ധതിക്കു ബദലായി സംസ്ഥാന സർക്കാർ പരിഗണിക്കുന്ന റീജനൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) സംബന്ധിച്ച നയതീരുമാനം എൽഡിഎഫ് ചർച്ചയ്ക്കു ശേഷമെന്ന് സൂചന. കേരളം മുന്നോട്ടു വന്നാൽ പദ്ധതിയുമായി സഹകരിക്കാമെന്നു സെപ്റ്റംബറിൽ കേന്ദ്രമന്ത്രി മനോഹർലാൽ ഖട്ടർ പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിനും മെട്രോ ആക്ടിനും കീഴിൽ വരുന്നതിനാൽ റാപ്പിഡ് റെയിലിനു റെയിൽവേയുടെ അനുമതികൾ ആവശ്യമില്ല. തിരുവനന്തപുരം മുതൽ തൃശൂർ വരെ റാപ്പിഡ് റെയിൽ വിവിധ ഘട്ടങ്ങളായി നടപ്പാക്കാനുള്ള സാധ്യതയാണ് ആരായുന്നത്.
ഘട്ടം ഘട്ടമായി കാസർകോട് വരെ നീട്ടുകയാണ് ലക്ഷ്യം. റിസർവേഷൻ ആവശ്യമില്ലാത്തതും നിശ്ചിത സമയത്തിനിടയിൽ ഇരുദിശയിലും ട്രെയിനോടുകയും ചെയ്യുന്ന സംവിധാനമാണു ചർച്ചകളിലുള്ളത്. തിരുവനന്തപുരം മുതൽ തൃശൂർ വരെ റെയിൽ പാതയിൽ നിന്നു മാറിയാണു സിൽവർലൈൻ അലൈൻമെന്റ് നിശ്ചയിച്ചിരുന്നത്. അതിനാലാണ് തൃശൂർ വരെ റാപ്പിഡ് റെയിലും പരിഗണിക്കുന്നത്. ട്രാഫിക് സ്റ്റഡി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ റാപ്പിഡ് റെയിലിനു ഡിപിആർ തയാറാക്കാനായി സിൽവർലൈനിന്റെ ഡിപിആർ തന്നെയാണ് അടിസ്ഥാന രേഖയാക്കുക. എന്നാൽ അലൈൻമെന്റ്, സ്റ്റേഷനുകളുടെ ക്രമീകരണം, പദ്ധതിച്ചെലവ് എന്നിവയെല്ലാം പൂർണമായി വ്യത്യാസപ്പെടുത്തും.
തൂണുകളും വയഡക്ടുകളും വഴി പാതയുടെ കൂടുതൽ ഭാഗവും കടന്നു പോകുന്ന നിർമാണ രീതിയാണു റാപ്പിഡ് റെയിലിൽ. ഡൽഹി–മീററ്റ് റാപ്പിഡ് റെയിൽ നടപ്പാക്കിയ നാഷനൽ ക്യാപ്പിറ്റൽ റീജൻ ട്രാൻസ്പോർട്ട് കോർപറേഷനാണു (എൻസിആർടിസി) കർണാടകയിൽ സമാനമായ പദ്ധതിക്ക് ഡിപിആർ തയാറാക്കുന്നത്. എൻസിആർടിസിയുമായി കേരളം അനൗദ്യോഗിക ചർച്ച നടത്തിയിട്ടുണ്ടെന്നാണ് വിവരം. തമിഴ്നാട്ടിൽ ചെന്നൈ മെട്രോയും റാപ്പിഡ് റെയിലിനു ഏജൻസിയെ കണ്ടെത്തിയിട്ടുണ്ട‌്. കൊച്ചി മെട്രോയെ പദ്ധതി ഏൽപിക്കാനും കേരളത്തിന് കഴിയും. English Summary:
Regional Rapid Transit System is being considered by the Kerala government as an alternative to the SilverLine project. The state government is considering implementing the rail project in phases from Thiruvananthapuram to Thrissur, with the long-term goal of extending it to Kasaragod. Discussions are focused on a system that does not require reservations and operates trains in both directions at regular intervals. |
|