കൊച്ചി/ ആലുവ∙ 3215 ദിവസമായി കേരളം പിന്തുടർന്ന കേസിന്റെ വിധിയറിയാൻ ജില്ലാ കോടതി സമുച്ചയത്തിൽ ഇന്നലെ രാവിലെ മുതൽ തിരക്കോടു തിരക്കായിരുന്നു. കോടതിക്കു മുന്നിലെ ചെറിയ റോഡിലൂടെ നടക്കാൻ കഴിയാത്ത വിധം തിരക്ക്; ഏറെയും മാധ്യമ പ്രവർത്തകർ. ഇതിനിടയിലൂടെ തിക്കിത്തിരക്കി കോടതിക്കുള്ളിലേക്കു കയറിപ്പോകാൻ ശ്രമിക്കുന്ന അഭിഭാഷകർ, കക്ഷികൾ, സാക്ഷികൾ, പ്രതികൾ..
എസിപി പി. രാജ്കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സന്നാഹം. ഇടയ്ക്കിടെ വരുന്ന വാഹനങ്ങളിലേക്കു ദിലീപിനെ തേടി ക്യാമറക്കണ്ണുകൾ നീണ്ടു. 9.44ന് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് കോടതിയിലെത്തി. പൊലീസ് ഉദ്യോഗസ്ഥരോടു കുശലം പറഞ്ഞാണു ജഡ്ജി കോടതിക്കുള്ളിലേക്കു കയറിയത്. വൈകാതെ അതിജീവിതയുടെ അഭിഭാഷക ടി.ബി. മിനിയെത്തി. മുഴുവൻ പ്രതികൾക്കും ശിക്ഷ ലഭിക്കുമെന്ന ആത്മവിശ്വാസമാണു മിനി പങ്കുവച്ചത്.
ആളുകൾ മുഴുവൻ കാത്തുനിന്നത് കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ വരവിനാണ്. പത്തരയോടെ ദിലീപും പിന്നാലെ മറ്റു പ്രതികളും കോടതിയിലെത്തി. മറ്റൊരു കേസിൽ ജയിലിലുള്ള ഒരു പ്രതിയെത്തിയത് പൊലീസ് വാഹനത്തിലാണ്. എല്ലാ പ്രതികളും കോടതിയിലെത്തിയെന്ന ധാരണയിൽ ചാനൽ ക്യാമറകൾ കണ്ണടച്ച സമയത്താണ്, 10.45നു കേസിലെ ഒന്നാം പ്രതി പൾസർ സുനിയെന്ന എൻ.എസ്.സുനിലെത്തിയത്. വാഹനത്തിൽ ഗേറ്റിൽ വന്നിറങ്ങി സുനി വേഗത്തിൽ കോടതിക്കുള്ളിലേക്കു കയറിപ്പോയി.
Also Read ഗൂഢാലോചനാവാദങ്ങൾ തള്ളി: ഉത്തരം തേടുന്ന ചോദ്യം; ദീലീപിന്റേതല്ലെങ്കിൽ ആരുടെ ക്വട്ടേഷൻ?
എഫ് വൺ: ബ്രിട്ടനിലെ ആ പ്രതിഭകൾക്കൊപ്പം ഇനി നോറിസും; ബൈക്കിൽ നിന്ന് കാർട്ടിലേക്ക് തിരിച്ചുവിട്ടത് പിതാവ്; കാറിന്റെ വികസിപ്പിച്ച പിൻഭാഗം പ്ലസ് പോയിന്റ്
ഉഗ്രൻ തണുപ്പായി, കുന്നിൻചെരിവുകൾ തിളങ്ങുന്നു; ക്രിസ്മസ് മിസോറമിൽ ആയാലോ? പെർമിറ്റ് എടുത്താൽ കാണാം കാഴ്ചകളും അദ്ഭുതപ്പെടുത്തും മനുഷ്യരെയും
11.02: വിധി പ്രസ്താവത്തിന്റെ ആദ്യ സൂചനയെത്തി. ഒന്നു മുതൽ 6 വരെ പ്രതികൾ കുറ്റക്കാർ.
11.05: ദിലീപിനെ വിട്ടയച്ചെന്ന വാർത്തയെത്തി. ‘ജയ്’ വിളികളുമായി ആരാധകർ മധുര പലഹാര വിതരണം തുടങ്ങി. വിധി ദിലീപിനെതിരാകുമെന്നു പ്രതീക്ഷിച്ചു കോടതി പരിസരത്തു കാത്തുനിന്ന പലരുടെയും കണ്ണുകളിൽ നിരാശ. സാമൂഹിക പ്രവർത്തകൻ ചാൾസ് ജോർജ് പൊട്ടിത്തെറിച്ചു–‘ഒരു പെൺകുട്ടിയുടെ 8 വർഷത്തെ കണ്ണീരിനു വിലയുണ്ടായില്ല’.
11.18: കോടതിയുടെ പ്രധാന കവാടത്തിലൂടെ ദിലീപ് പുറത്തേക്ക്. ചാനൽ ക്യാമറകളും മാധ്യമ പ്രവർത്തകരും ദിലീപിനെ പൊതിഞ്ഞു. തനിക്കെതിരെ ഗൂഢാലോചന ഉണ്ടായെന്ന് ആദ്യ പ്രതികരണം. പിന്നാലെ നന്ദി പറയാനായി അഭിഭാഷകൻ ബി. രാമൻപിള്ളയുടെ വീട്ടിലേക്ക്.
ഉച്ചയ്ക്ക്, ആലുവ കൊട്ടാരക്കടവ് റോഡിലെ പത്മസരോവരം വീട്ടിലെത്തിയപ്പോൾ ദിലീപിനെ കുടുംബാംഗങ്ങൾ ആഹ്ലാദത്തോടെ സ്വീകരിച്ചു. ഗേറ്റ് കടന്നപ്പോഴേക്കും ഭാര്യ കാവ്യയും മകൾ മഹാലക്ഷ്മിയും സഹോദരി സബിതയും ഓടിയെത്തി. കാവ്യയുടെ അമ്മ ശ്യാമളയും മറ്റും വീട്ടിലുണ്ടായിരുന്നു. സഹോദരൻ അനൂപ്, കൂട്ടുകാരൻ ശരത് തുടങ്ങിയവർക്കൊപ്പമാണ് ദിലീപെത്തിയത്.
കേക്ക് മുറിച്ചും പടക്കം പൊട്ടിച്ചും ആരാധകരും ആഘോഷിച്ചു. ദിലീപ് ആലുവയിൽ എത്തുമ്പോഴേക്കും പരിസരം ജനനിബിഡമായിരുന്നു. ആൾക്കൂട്ടത്തെ കണ്ടു കാർ നിർത്തി ദിലീപ് പുറത്തിറങ്ങി. മുദ്രാവാക്യം മുഴക്കി ആരാധകർ പൊതിഞ്ഞു. ഗേറ്റിനു മുന്നിൽ കേക്ക് മുറിച്ചു. വീടിനടുത്തേക്ക് രാവിലെ 7 മുതൽ എത്തിത്തുടങ്ങിയ ആരാധകർ വിധി അറിയാനുള്ള ആകാംക്ഷയോടെ അവിടെത്തന്നെ നിൽക്കുകയായിരുന്നു. English Summary:
Actress attack case: The court\“s decision has sparked celebrations among supporters and disappointment among others. After a prolonged legal battle, the actor Dileep was acquitted, leading to contrasting reactions outside the courtroom and at his residence.