പത്തനംതിട്ട∙ ജില്ല രൂപീകൃതമായപ്പോൾ മുതൽ ജില്ലാ കമ്മിറ്റിയംഗമാണ് എ.പത്മകുമാർ. തുടർച്ചയായി 42 വർഷം. ഇതിൽ കഴിഞ്ഞ സമ്മേളനം വരെ 32 വർഷം സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്നു. വിദ്യാർഥിരാഷ്ട്രീയത്തിലൂടെ എത്തിയശേഷം ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, ഇരുപത്തഞ്ചാം വയസ്സിൽ ഏരിയ സെക്രട്ടറി, പിന്നീട് ജില്ലാ സെക്രട്ടറി, കർഷക സംഘം നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചു. മുപ്പത്തിനാലാം വയസ്സിൽ, 1991ൽ കോന്നി എംഎൽഎയായി. സഹകരണ ഗാരന്റി ബോർഡ് വൈസ് ചെയർമാൻ, ആറന്മുള വാസ്തുവിദ്യാ ഗുരുകുലം ഡയറക്ടർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. 1996ൽ കോന്നിയിലും 2001ൽ ആറന്മുളയിലും തോറ്റു.
- Also Read ശബരിമല സ്വർണക്കൊള്ള: അരഡസൻ അറസ്റ്റ്; ഇനി ആര്? പത്മവ്യൂഹത്തിൽ സിപിഎം
എംഎൽഎ ആയതിനു പിന്നാലെ ആറന്മുളയ്ക്കടുത്ത് നാൽക്കാലിക്കൽ സഹകരണ ബാങ്കിന്റെ പ്രസിഡന്റായിരിക്കെ, അംഗങ്ങൾ അറിയാതെ അവരുടെ പേരിൽ കാർഷിക വായ്പയെടുക്കുകയും തിരിച്ചടയ്ക്കാതിരിക്കുകയും ചെയ്ത കേസിൽ അകപ്പെട്ടു. പിന്നീടു വന്ന ഇടതു സർക്കാരിന്റെ കാലത്ത് കേസിൽനിന്ന് ഒഴിവാക്കപ്പെട്ടു.
സിപിഎമ്മിൽ വിഭാഗീയത തലപൊക്കിയപ്പോൾ ജില്ലയിലെ ഭൂരിപക്ഷം നേതാക്കളും വിഎസിന് ഒപ്പം നിന്നു. അന്നു ജില്ലയിൽ പിണറായി പക്ഷത്തുള്ള ഏക നേതാവായിരുന്നു പത്മകുമാർ. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പമ്പയിൽ നടന്ന ശബരിമല അവലോകന യോഗത്തിൽ മുഖ്യമന്ത്രിയുമായി അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ ഉടക്കി. ഇതെത്തുടർന്നു ദേവസ്വം ബോർഡിന്റെ കാലാവധി മൂന്നു വർഷം എന്നതു രണ്ടു വർഷമായി വെട്ടിച്ചുരുക്കിയാണ് 2018ൽ പത്മകുമാറിനെ പ്രസിഡന്റാക്കിയത്.
- 2002ൽ വോട്ടില്ല, ഇപ്പോൾ ഭർത്താവിന്റെ വീട്ടിൽ; എന്തു ചെയ്യണം എസ്ഐആറിൽ? രണ്ടിടത്ത് ഫോം ലഭിച്ചാൽ പ്രശ്നമോ? ഫോം പൂരിപ്പിച്ചില്ലെങ്കിൽ എന്തു സംഭവിക്കും?
- ട്രംപിന്റെ മകനെ ലക്ഷ്യമിട്ടു, ആശുപത്രിയിലായത് വനേസ്സ: ഇത്തവണ സൈനികത്താവളത്തിലെ പെട്ടിയിൽ; വീണ്ടും ആന്ത്രാക്സ് ഭീതി?
- മഞ്ഞുകാലത്ത് പകലുറക്കം വേണ്ട, പേശികൾ വലിഞ്ഞുമുറുകും; ഉഴുന്നുവടയും പരിപ്പുവടയും കഴിക്കാൻ പറ്റിയ സമയം; ഈ തൈലങ്ങൾ തേയ്ക്കാം
MORE PREMIUM STORIES
സർക്കാർ മുൻകൈ എടുത്ത് ശബരിമലയിൽ യുവതീപ്രവേശം നടപ്പാക്കിയപ്പോൾ പത്മകുമാറിന്റെ ഭിന്ന നിലപാട് പാർട്ടിക്കു തലവേദനയായി. ഇതു മുഖ്യമന്ത്രി പിണറായി വിജയന്റെ അതൃപ്തിക്കും ഇടയാക്കി. സിപിഎം സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ചു കൊല്ലം പാർട്ടി സമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോയി. പാർട്ടിയുടെ, തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽനിന്നും ഒഴിയുകയാണെന്നും സാധാരണ പ്രവർത്തകനായി തുടരുമെന്നു പ്രഖ്യാപിച്ചതും പാർട്ടിക്ക് അതൃപ്തി ഉണ്ടാക്കി.
മന്ത്രി വീണാ ജോർജിനെ സിപിഎം സംസ്ഥാന സമിതിയിൽ പ്രത്യേക ക്ഷണിതാവായി തിരഞ്ഞെടുത്തതിൽ പത്മകുമാറിന് അതൃപ്തിയുണ്ടായിരുന്നു. ഇതേ തുടർന്ന് പത്മകുമാർ സമൂഹ മാധ്യമങ്ങളിൽ ഇട്ട പോസ്റ്റ് വിവാദമായിരുന്നു. പരസ്യ പ്രതികരണത്തിൽ തെറ്റുപറ്റിയെന്നും അതു ബോധ്യപ്പെട്ടപ്പോൾ തിരുത്തിയെന്നും പത്മകുമാർ പിന്നീട് നിലപാട് മയപ്പെടുത്തിയെങ്കിലും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചപ്പോൾ പത്മകുമാറിനെ ഒഴിവാക്കി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടി ജില്ലാ കമ്മിറ്റി ഓഫിസിൽ പത്മകുമാറും മറ്റൊരു ജില്ലാ നേതാവും കയ്യാങ്കളിയിലേർപ്പെട്ടതും വിവാദമായിരുന്നു.
ജില്ലാ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയേക്കും
പത്തനംതിട്ട ∙ അറസ്റ്റിലായ പത്മകുമാറിനെ സിപിഎം ജില്ലാ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയേക്കും. സ്വർണക്കൊള്ള കേസിൽ പാർട്ടിയുടെ മുഖം രക്ഷിക്കാനുള്ള നടപടികൾ വൈകാതെയുണ്ടാകുമെന്നാണു പാർട്ടി ജില്ലാ നേതൃത്വം നൽകുന്ന സൂചന. ശരിയായ നിലയിലാണ് അന്വേഷണം നടക്കുന്നതെന്നും ഒരാളെയും രക്ഷിക്കുന്ന നിലപാട് പാർട്ടിക്കില്ലെന്നുമാണു ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം പറഞ്ഞത്. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന സമയം ആയതിനാൽ നടപടി അനിവാര്യമാണെന്നാണു നേതാക്കൾ നൽകുന്ന സൂചന.
എൻ.വാസുവും പത്മകുമാറും തമ്മിൽ ഭിന്നതകളേറെ; പത്മകുമാറിന്റെ എതിർപ്പ് യുവതീപ്രവേശത്തിൽ മറികടന്നത് കമ്മിഷണർ വാസു വഴി
ശബരിമല ∙ സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരായ എ.പത്മകുമാറും എൻ.വാസുവും തമ്മിൽ അഭിപ്രായഭിന്നതകളേറെ. പാർട്ടിയുടെ പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന സമയത്താണു പത്മകുമാറിനെ ദേവസ്വം ബോർഡ് പ്രസിഡന്റാക്കിയത്. അന്നു വാസുവായിരുന്നു ദേവസ്വം കമ്മിഷണർ. രണ്ടുപേരും സർക്കാർ നോമിനികളായാണു ബോർഡിൽ എത്തിയത്.
2018ൽ, ആചാരം ലംഘിച്ച് യുവതികളെ സന്നിധാനത്തെത്തിച്ച് ദർശനം നടത്തിക്കുന്നതിനോടു പത്മകുമാറിനു യോജിപ്പില്ലായിരുന്നു. അതിനാൽ അതിനുള്ള എല്ലാ നീക്കങ്ങളും വാസു വഴിയാണ് സർക്കാർ നടത്തിയത്. പ്രസിഡന്റിനെ അറിയിക്കാതെ കമ്മിഷണർ നേരിട്ട് സർക്കാർ നിർദേശങ്ങൾ നടപ്പാക്കിയതിനെച്ചൊല്ലി ഇരുവരും തമ്മിൽ രൂക്ഷമായ ഭിന്നതയുണ്ടായിരുന്നു.
പത്മകുമാറിന്റെ കാലാവധി പൂർത്തിയായ ഉടൻ വാസുവിനെ സർക്കാർ ദേവസ്വം ബോർഡ് പ്രസിഡന്റാക്കി. ഇതിലും പത്മകുമാർ പരസ്യമായി അതൃപ്തി അറിയിച്ചു. സ്വർണക്കവർച്ച കേസിൽ വാസുവിന്റെ മൊഴി പത്മകുമാറിനെ വെട്ടിലാക്കുന്നതായിരുന്നു. അതുകൊണ്ടുതന്നെ ചോദ്യംചെയ്യലിൽ വാസുവിനെതിരെ പത്മകുമാർ എന്തെല്ലാം പറയുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പത്മകുമാറിന്റെ മൊഴിക്കു രാഷ്ട്രീയ പ്രാധാന്യവും ഏറെ. English Summary:
A. Padmakumar: From Pinarayi Loyal to Gold Theft Controversy – A Political Journey. |
|