കണ്ണൂർ ∙ കോട്ടക്കുന്ന് പുഴാതി വയലിനുസമീപം ദേശീയപാത ബൈപാസിന്റെ സംരക്ഷണഭിത്തി പുറത്തേക്കു തള്ളുന്നത് ഇതു രണ്ടാംതവണ. ഭിത്തിയുടെ നിർമാണം പകുതിയെത്തിയപ്പോൾ പുറത്തേക്കു തള്ളിയിരുന്നു. അന്നു കമ്പി ഉപയോഗിച്ച് അകത്തേക്കു വലിച്ചു കെട്ടുകയായിരുന്നു. ശാസ്ത്രീയരീതിയിൽ അന്നു പ്രശ്നം പരിഹരിക്കാത്തതിനെ തുടർന്നാണു കഴിഞ്ഞദിവസവും അപകടകരമായ രീതിയിൽ ഭിത്തി പുറത്തേക്കു തള്ളിയതെന്നു നാട്ടുകാർ പറയുന്നു. ഭിത്തി അപകടഭീഷണി ഉയർത്തുന്ന കാര്യം നാട്ടുകാർ പലതവണ ശ്രദ്ധയിൽപെടുത്തിയിട്ടും നിർമാണ കമ്പനിയോ ദേശീയപാത അധികൃതരോ ചെവിക്കൊണ്ടിട്ടില്ലെന്ന് ആക്ഷേപമുണ്ട്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണു സംരക്ഷണഭിത്തി അപകടകരമായ രീതിയിൽ രണ്ടാംതവണ പുറത്തേക്കു തള്ളിയത്. ഉൾഭാഗം മണ്ണിട്ടു നികത്തുന്നതിനിടെയാണു ഭിത്തി പുറത്തേക്കു തള്ളാൻ ആരംഭിച്ചത്.
ഭിത്തി പുറത്തേക്കു മറിയുന്ന സ്ഥിതിയായതോടെ നാട്ടുകാർ മുന്നറിയിപ്പു നൽകി. തുടർന്നു 10 മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ച്, 32 അടി ഉയരമുള്ള സംരക്ഷണഭിത്തികൾക്കിടയിൽ നിറച്ച മണ്ണ് 10 അടിയോളം മാറ്റി. ഇതോടെയാണു ഭിത്തി പുറത്തേക്കു മറിയാതിരുന്നത്. ഭിത്തിയുടെ മറ്റു ഭാഗങ്ങളിൽ അടിഭാഗം കോൺക്രീറ്റ് ചെയ്ത ശേഷമാണ് നിർമാണം നടത്തിയതെന്നും ഈഭാഗത്തുമാത്രം കോൺക്രീറ്റ് ചെയ്യാതെയാണു ഭിത്തി ഉയർത്തിയതെന്നും ഇതാണു പുറത്തേക്കു തള്ളാൻ കാരണമെന്നും പരിസരവാസികൾ പറയുന്നു. ഭാവിയിലും ഇത് അപകടഭീഷണിയാകുമെന്നാണ് ആശങ്ക.
വീടുകൾക്ക് വിള്ളൽ
∙ സംരക്ഷണഭിത്തി പുറത്തേക്കുതള്ളിയതിനു സമീപത്തെ നാലു വീടുകളുടെ ചുമരുകളിൽ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. കിണറിന്റെ ഭിത്തിയിലും വിള്ളലുണ്ട്. നായ്ക്കൽ മാടത്തിൽ കോട്ടക്കുന്ന് ജസീല മൻസിലിൽ റംലത്ത്, നായ്ക്കൽ മാടത്തിൽ സുലേഖ, സുബൈദ, സമീറ എന്നിവരുടെ വീടുകളുടെ ചുമരുകളിലാണു വിള്ളലുണ്ടായത്. പ്രദേശത്തു പൊടിശല്യവും രൂക്ഷമാണ്. പൊടിശല്യമുണ്ടായാൽ വെള്ളം തളിക്കുമെന്നു നിർമാണകമ്പനി ഉറപ്പു നൽകിയിരുന്നു. എന്നാൽ ആദ്യ ഒരാഴ്ച മാത്രമാണ് ഈ ഉറപ്പ് പാലിച്ചതെന്നു നാട്ടുകാർ പറയുന്നു. നാട്ടുകാർ പ്രതിഷേധിച്ചപ്പോൾ രണ്ടു ദിവസം കൂടി വെള്ളം തളിച്ചു.കണ്ടൽക്കാടുകൾ നിറഞ്ഞ വയൽ നികത്തിയാണ് ഇവിടെ ദേശീയപാത നിർമിക്കുന്നത്.
വീടിന്റെ മേലേക്കൂരയിൽ വീണ വിള്ളൽ നായ്ക്കൽ മാടത്തിൽ സുലേഖ ചൂണ്ടിക്കാണിക്കുന്നു. English Summary:
Kannur Bypass Wall Collapse raises serious safety concerns for nearby residents. The poorly constructed retaining wall has collapsed twice, causing damage to homes and prompting urgent calls for investigation and repair.This incident highlights potential negligence in construction practices and emphasizes the need for better oversight to prevent future incidents. |