തളിപ്പറമ്പ് ∙ കിടപ്പുരോഗിയെ ചികിത്സിക്കാനെന്ന വ്യാജേന ബന്ധുവീട്ടിലെത്തി 13 ലക്ഷം രൂപയുടെ സ്വർണവും 27,000 രൂപയും കവർന്ന കേസിൽ പ്രതി പിടിയിൽ. പന്നിയൂർ എഎൽപി സ്‌കൂളിന് സമീപം ചപ്പന്റകത്ത് വീട്ടിൽ സി.റഷീദയുടെ (50) വീട്ടിലാണ് കവർച്ച നടന്നത്. റഷീദയുടെ സഹോദരിയുടെ ഭർത്താവ് കർണാടക കുന്താപുരം സ്വദേശി ബി.എം.സുബീറിനെയാണ് (42) തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. നവംബർ രണ്ടിനാണ് കവർച്ച നടന്ന വിവരം അറിയുന്നത്.
റഷീദയുടെ ഭർത്താവ് മുസ്തഫ അസുഖ ബാധിതനായി കിടപ്പിലായിരുന്നു. മുസ്തഫയെ പരിചരിക്കാനെത്തിയ സുബീർ, താക്കോൽ ഉപയോഗിച്ച് അലമാര തുറന്ന് കവർച്ച നടത്തുകയായിരുന്നു. മുസ്തഫയെ കാണാൻ എത്തിയ ബന്ധുക്കളിൽ ആരോ ആണ് മോഷണം നടത്തിയത് എന്ന് ഉറപ്പുള്ളതിനാൽ വീട്ടുകാർ ആദ്യം പരാതി കൊടുക്കാൻ തയാറായില്ല. സ്വർണവും പണവും എടുത്തവർ തിരിച്ചു തരണമെന്ന് നിരന്തരം ആവശ്യപ്പെടുകയും ബന്ധുക്കളെയെല്ലാം വിവരമറിയിക്കുകയും ചെയ്തിരുന്നു.
എന്നാൽ, തിരിച്ചുകിട്ടാത്തതിനെ തുടർന്ന് പൊലീസിൽ പരാതി നൽകി. തിങ്കളാഴ്ച രാത്രി തളിപ്പറമ്പ് പൊലീസ് സുബീറിനെ പിടികൂടി ചോദ്യം ചെയ്തു. ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. വൻതോതിൽ ലോട്ടറി ടിക്കറ്റ് എടുക്കുകയും പണം വച്ച് ചീട്ടുകളിക്കുകയും ചെയ്യാറുള്ള സുബീറിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്നും കടം തീർക്കാനാണു മോഷണം നടത്തിയതെന്നുമാണ് വിവരം. English Summary:
Gold Theft is a serious crime affecting families and communities. A man was arrested for stealing gold and cash from his relative\“s house to pay off debts incurred from lottery and gambling. |
|