കൊച്ചി ∙ വഴി ചോദിക്കാനെന്ന ഭാവത്തിൽ വയോധികയുടെ അടുത്തെത്തി മാല പൊട്ടിച്ച് കടന്നുകളഞ്ഞയാൾ പിടിയിൽ. ചേരാനല്ലൂർ പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന ഉമേഷിനെ (44) ആണ് കാലടി പൊലീസ് പിടികൂടിയത്. ചൊവ്വര തെറ്റാലി സ്വദേശിനിയുടെ മാലയാണ് കവർന്നത്. പ്രസന്നപുരം അമ്പലക്കുളങ്ങര അമ്പലത്തിന് സമീപം നടന്നു പോകുകയായിരുന്ന വയോധികയുടെ അടുത്ത് ബൈക്കിലെത്തിയ പ്രതി, വഴി ചോദിക്കാനെന്ന രീതിയിൽ നിർത്തിയ ശേഷം ഒന്നേമുക്കാൽ പവനോളം തൂക്കം വരുന്ന മാല പൊട്ടിച്ചെടുക്കുകയായിരുന്നു.
ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. മോഷ്ടിച്ച മാല ചേരാനല്ലൂർ കച്ചേരിപ്പടി ജംക്‌ഷൻ ഭാഗത്തുള്ള ഫിനാൻസ് സ്ഥാപനത്തിൽ പണയം വച്ചിരിക്കുകയായിരുന്നു. ഇത് കണ്ടെടുത്തു. ബൈക്കും പ്രതി ധരിച്ചിരുന്ന ഹെൽമറ്റും മഴക്കോട്ടും മാസ്ക്കും കസ്റ്റഡിയിലെടുത്തു. വരാപ്പുഴ, ചേരാനല്ലൂർ, ബിനാനിപുരം, നോർത്ത് പറവൂർ, ആലുവ സ്റ്റേഷനുകളിലായി പ്രതിക്കെതിരെ പത്തോളം കേസുകൾ നിലവിലുണ്ട്. ഇൻസ്‌പെക്ടർ അനിൽകുമാർ ടി. മേപ്പിള്ളി, എസ്ഐമാരായ ജോസി എം. ജോൺസൺ, ശ്യാം, സുധീർ, റെജിമോൻ, ഉണ്ണി, എഎസ്ഐ പ്രസാദ്, സിപിഒമാരായ എൽദോസ്, ധനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. English Summary:
Chain snatching in Kochi leads to arrest. Kochi police apprehended a man for stealing a gold chain from an elderly woman near Cheranallur. The stolen chain was recovered, and the accused is now in custody. |