തിരുവനന്തപുരം∙ അതീവദരിദ്രരില്ലാത്ത സംസ്ഥാനമെന്ന അവകാശവാദം തെറ്റാണെന്നും സർക്കാർ കള്ളക്കണക്ക് കൊണ്ട് കൊട്ടാരം പണിയുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഭക്ഷണം, പാർപ്പിടം, ആരോഗ്യം, വരുമാനം എന്നിവ ഇല്ലാത്തവരെയാണ് അതിദരിദ്രരായി കണക്കാക്കുന്നത്. ഇങ്ങനെ ലക്ഷക്കണക്കിനു പേർ കേരളത്തിലുണ്ട്. ഇവരിൽ ചിലരെ മാത്രം ഉൾപ്പെടുത്തിയാണ് സർക്കാർ അതീവദരിദ്രരുടെ പട്ടിക ഉണ്ടാക്കിയത്. 64,000പേരാണ് സർക്കാർ പട്ടികയിലുള്ളത്. എന്നാൽ, എൽഡിഎഫ് പ്രകടന പത്രികയിൽ പറയുന്നത് 4.5 ലക്ഷം പരമദരിദ്ര കുടുംബങ്ങളുണ്ടെന്നാണ്. പരമ ദരിദ്രരും അതീവ ദരിദ്രരും തമ്മിലുള്ള വ്യത്യാസം എന്താണെന്നു പ്രതിപക്ഷ നേതാവ് ചോദിച്ചു.
- Also Read ‘അതിദാരിദ്ര്യം നിർമാർജനം ചെയ്തെന്നാണ് പറഞ്ഞത്; ഇന്ത്യ മുഴുവൻ മാറിയിട്ട് മോദിക്ക് ക്രെഡിറ്റെടുക്കാം’
കേന്ദ്രം നിശ്ചയിച്ച മാനദണ്ഡം അനുസരിച്ച് ദരിദ്രരിൽ അതിദരിദ്രർക്കാണ് എഎവൈ റേഷൻ കാർഡ് നൽകുന്നത്. കേരളത്തിൽ 5.95 ലക്ഷം കാർഡ് ഇങ്ങനെയുണ്ട്. അവർ ദാരിദ്രത്തിൽനിന്ന് മാറിയിട്ടില്ല. വിദഗ്ധർ സർക്കാരിന് അയച്ച കത്തിൽ ഇതാണ് ചോദിച്ചിരിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്ത് മാനദണ്ഡം ഉപയോഗിച്ചാണ് അതിദരിദ്രരുടെ പട്ടിക ഉണ്ടാക്കിയതെന്ന് സർക്കാർ വ്യക്തമാക്കണം. ആസൂത്രണ ബോർഡിനോട് ഇക്കാര്യം ചോദിച്ചിരുന്നോ, പ്രഖ്യാപിച്ച 64,000 പേർക്ക് എല്ലാവർക്കും വീടായിട്ടുണ്ടോ എന്നീ കാര്യങ്ങൾ വ്യക്തമാക്കണം. ഇതു തെറ്റായ സമീപനമാണ്. തിരഞ്ഞെടുപ്പിനു മുൻപ് പാവപ്പെട്ടവരെ വച്ച് രാഷ്ട്രീയ പ്രചാരണം നടത്തുകയാണ്. അവരോട് നീതിപൂർവം പെരുമാറാതെ തട്ടിപ്പ് നടത്തുകയാണ്.
- Also Read കേരളം അതിദാരിദ്ര്യമുക്തം; അതിജീവനം അസാധ്യമായവരെ കണ്ടെത്തി ഇടപെടൽ
2011ലെ സെൻസസ് അനുസരിച്ച് കേരളത്തിൽ 4.85 ലക്ഷം ആദിവാസികളുണ്ട്. സർക്കാരിന്റെ അതിദരിദ്രരുടെ കണക്കിൽ 6,400 ആദിവാസികളേ ഉള്ളൂ. ബാക്കിയുള്ളവർ ഏത് വിഭാഗത്തിലാണെന്നു പ്രതിപക്ഷ നേതാവ് ചോദിച്ചു. കേരള സർക്കാർ പുതിയ പ്രഖ്യാപനത്തിൽനിന്ന് പിൻമാറണം. അതീവദരിദ്രരെക്കുറിച്ച് ആസൂത്രണ ബോർഡിനെകൊണ്ട് പഠനം നടത്തണം. ഇടതുപക്ഷ സഹയാത്രികരും ആസൂത്രണ ബോർഡിൽ ഉണ്ടായിരുന്നവരുമാണ് പ്രഖ്യാപനത്തിനെതിരെ പരാതിയുമായി എത്തിയിരിക്കുന്നത്. അതിദരിദ്രരില്ലെന്നു സംസ്ഥാനം പ്രഖ്യാപിച്ചാൽ പാവപ്പെട്ടവർക്കു നൽകുന്ന സഹായം കേന്ദ്രം നിർത്തലാക്കുമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ക്ഷേമപെൻഷനും വർധിപ്പിച്ചത്. പെൻഷൻ 2,500 രൂപയാക്കും എന്നു പ്രഖ്യാപിച്ചിട്ട് നാലര കൊല്ലം ഒരു രൂപ കൂട്ടിയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
- ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
- അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
- ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
MORE PREMIUM STORIES
English Summary:
Opposition Leader Criticizes Kerala Government\“s Poverty Claims: Extreme poverty in Kerala is a topic of contention, with the opposition leader V.D. Satheesan accusing the government of manipulating data. |