തിരുവനന്തപുരം ∙ പിണറായി വിജയൻ സർക്കാരുകളുടെ കാലത്ത് ഭരണനേതൃത്വത്തിനെതിരെ സിപിഐ നടത്തിയ ഏറ്റവും ശക്തമായ കലാപമാണ് പിഎം ശ്രീ വിഷയത്തിൽ ഉണ്ടായത്. ദേശീയ നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്നതിനാൽ അതിന്റെ രാഷ്ട്രീയമാനം വലുതാണ്. ‘ബിജെപി സർക്കാരിന്റെ വർഗീയ നയങ്ങൾ പകർത്താൻ നിങ്ങളൊരുങ്ങിയാൽ കൂടെ ഞങ്ങളുണ്ടാവില്ല’ എന്ന താക്കീതാണ് സിപിഐ നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ സിപിഎമ്മിന്റെ കേന്ദ്രനേതൃത്വത്തിന് ഇപ്പോഴത്തെ നിസ്സഹായത ഒട്ടും ഭൂഷണമാകില്ല.
Also Read ആലപ്പുഴയിൽ ചർച്ചകളുടെ ‘റെഡ് അലർട്ട്’ ദിനം; ഒന്നാം നിലയിൽ സിപിഐ യോഗം, രണ്ടാം നിലയിൽ മുഖ്യമന്ത്രി, ദൂതുമായി മന്ത്രിമാർ
സിപിഐക്ക് ബോധ്യമായ തിരുത്തലിന് സിപിഎം തയാറായില്ലെങ്കിൽ മന്ത്രിസഭായോഗങ്ങളിൽ നിന്നു വിട്ടുനിൽക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റ് നേരത്തേ എടുത്ത ധാരണ നിർവാഹകസമിതി തീരുമാനമാക്കുകയാണു ചെയ്തത്. നാളെ മന്ത്രിസഭാ യോഗം ചേരുമ്പോൾ മാത്രം പ്രാബല്യത്തിൽ വരുന്ന തീരുമാനമായതുകൊണ്ടാണ് അതു പ്രഖ്യാപിക്കാത്തത്. സിപിഐ ചൂണ്ടിക്കാണിച്ച പ്രശ്നങ്ങൾ മുഖ്യമന്ത്രി തള്ളിക്കളയില്ലെന്ന് അവർ കരുതുന്നു. ‘കാബിനറ്റിൽനിന്നു വിട്ടുനിൽക്കും’ എന്ന ഭീഷണി പരസ്യമായി മുഴക്കുന്നത് മുന്നണി മര്യാദയ്ക്കു ചേരുന്നതല്ലെന്നും വിലയിരുത്തലുണ്ട്.
ഇപ്പോഴത്തെ നിലയിൽ സിപിഐ സിപിഎമ്മിന് കൊടുത്തിരിക്കുന്ന ‘ഡെഡ്‌ലൈൻ’ നവംബർ 4 ആണ്. അതിനു മുൻപ്, കേന്ദ്രവുമായി ഒപ്പിട്ട ധാരണാപത്രത്തിൽനിന്നു പിൻവാങ്ങുമെന്ന ഉറപ്പ് മുഖ്യമന്ത്രി നൽകണം എന്നാണ് ആവശ്യം. അത് തീർത്തും അപ്രായോഗികമായ ആവശ്യമായാണ് സിപിഎം കരുതുന്നത്. ചെയ്തതിൽനിന്നു പിന്നോട്ടില്ല; ഇനി എന്തു വേണമെന്ന് കൂട്ടായി ആലോചിക്കാം എന്നതാണ് അവരുടെ വാഗ്ദാനം. അത് സിപിഐക്കു സ്വീകാര്യമല്ല. പ്രതിസന്ധിക്ക് അയവുണ്ടായില്ലെങ്കിൽ സിപിഐയുടെ 4 മന്ത്രിമാരും നാലിന് ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തിന്റെ അംഗീകാരത്തോടെ രാജിവയ്ക്കുന്നതിലേക്ക് കാര്യങ്ങളെത്തും. അഞ്ചാം തീയതി ജില്ലാ നേതൃയോഗങ്ങൾ വിളിക്കാൻ തീരുമാനിച്ചത് ഇതുകൂടി മുന്നിൽക്കണ്ടാണ്. തദ്ദേശ തിരഞ്ഞെടുപ്പ് അതേ ദിവസം പ്രഖ്യാപിക്കാനാണു സാധ്യത. തിരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി കൂച്ചുവിലങ്ങിടാൻ നോക്കേണ്ടെന്ന സന്ദേശം കൂടിയാണ് ഈ തീരുമാനത്തിലൂടെ സിപിഐ നൽകിയിരിക്കുന്നത്.
‘അച്ഛന്റെ നെഞ്ചോടു ചേർന്നുകിടന്നാൽ രാവിലെ പനി മാറിയിട്ടുണ്ടാവും’- ‘പറയാതെ പോയ’ വയലാറിന്റെ വേർപാടിന് അൻപതാണ്ട്
കൊട്ടിഘോഷിച്ച മലയാള സിനിമകളെല്ലാം ‘പകർപ്പ്’; ‘അടൂർ ആരാണ്’ എന്നു ചോദിക്കുന്ന പുതുതലമുറ; അവരെന്തു മൂല്യമാണ് തന്നത്?
66 തല വെട്ടി തലയോട്ടികൊണ്ട് മാലയിട്ട \“കിങ്\“, 18 ഭാര്യമാർ, 19 മക്കൾ: പ്രജകളുടെ കയ്യിലെല്ലാം തോക്ക്; ഇന്ത്യയിലുണ്ട് ഇങ്ങനെ ഒരിടം!
MORE PREMIUM STORIES
പ്രധാനമന്ത്രി അടക്കമുള്ളവരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം പാർട്ടിയിലോ മുന്നണിയിലോ ചർച്ച ചെയ്യാതെ മുഖ്യമന്ത്രി എടുത്ത തീരുമാനത്തെ സംശയദൃഷ്ടിയോടെയാണ് സിപിഐ കാണുന്നതെന്നു സംസ്ഥാന നിർവാഹകസമിതിയിലെ ചർച്ചകളും സൂചിപ്പിച്ചു. പ്രതിപക്ഷം ഉന്നയിക്കുന്ന ബിജെപി– സിപിഎം അന്തർധാര എൽഡിഎഫിലെ രണ്ടാമത്തെ സഖ്യകക്ഷിയും കാണുന്നു എന്നത് മുന്നണിയെ സംബന്ധിച്ച് ഗുരുതര വിപൽ സൂചനയാണ്.
ധാരണാപത്രത്തിൽ ഒപ്പിടാനുള്ള എല്ലാ നടപടിക്രമങ്ങളും ചെയ്തിട്ടും അതു മറച്ചുവച്ച ഒരു മന്ത്രിസഭാ യോഗത്തിൽ പോയി എന്തിന് ഇരിക്കണമെന്ന ചോദ്യമാണ് സിപിഐ മന്ത്രിമാർ ഉന്നയിച്ചത്. 22ലെ യോഗത്തിൽ വിഷയം ഉന്നയിച്ചപ്പോൾ മുഖ്യമന്ത്രിയോ വിദ്യാഭ്യാസമന്ത്രിയോ ഒരു പ്രതികരണവും നടത്താഞ്ഞതോടെ ആശങ്ക വേണ്ടെന്നാണ് മന്ത്രിമാർ ധരിച്ചത്. ഉത്കണ്ഠ വേണ്ടെന്നു ചൂണ്ടിക്കാട്ടി ചർച്ച തന്നെ ആവശ്യമില്ലെന്നു പറഞ്ഞ താൻ പരിഹാസ്യനായില്ലേയെന്നു കെ.രാജൻ വികാരത്തോടെ ചൂണ്ടിക്കാട്ടി. മന്ത്രിമാരുടെ ഈ വികാരം നിർവാഹകസമിതിയുടെ ആകെ പ്രതിഷേധമായി മാറിയതോടെയാണ് 4 മന്ത്രിമാരും ഒപ്പിട്ട കത്ത് മുഖ്യമന്ത്രിക്ക് കൊടുത്തത്. എൽഡിഎഫ് പൊളിക്കാനാവില്ലെന്ന പാർട്ടി യോഗത്തിലെ ബിനോയ് വിശ്വത്തിന്റെ വാക്ക് മാത്രമാണ് ഇപ്പോൾ സിപിഎമ്മിന് പ്രതീക്ഷയായുള്ളത്.
തോമസ് ചാണ്ടിയുടെ പേരിൽ വിട്ടുനിന്നു
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തോമസ് ചാണ്ടിയെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കാത്തതിൽ പ്രതിഷേധിച്ച് സിപിഐയുടെ 4 മന്ത്രിമാരും മന്ത്രിസഭാ യോഗങ്ങളിൽ നിന്ന് വിട്ടുനിന്നിട്ടുണ്ട്. അതിനുശേഷം ഇതാദ്യമായാണ് അത്തരത്തിലൊരു നീക്കം. കായൽ കയ്യേറ്റം അടക്കമുള്ള നിയമലംഘനങ്ങളിൽ ആരോപണ വിധേയനായ മന്ത്രി പങ്കെടുക്കുന്ന മന്ത്രിസഭായോഗങ്ങളിൽ പങ്കെടുക്കില്ലെന്നായിരുന്നു അന്നത്തെ സിപിഐ തീരുമാനം. ഈ ബഹിഷ്കരണം ഉണ്ടായ അന്ന് തോമസ് ചാണ്ടിക്ക് രാജിവയ്ക്കേണ്ടി വന്നു.
ഇഎംഎസിന്റെ കാലത്തും ബഹിഷ്കരണം
ഇഎംഎസ് മുഖ്യമന്ത്രിയായിരുന്ന കാലത്തും സിപിഐ യോഗം ബഹിഷ്കരിച്ചിട്ടുണ്ട്. 1969 ഏപ്രിൽ 24നും 25നും നടന്ന മന്ത്രിസഭായോഗങ്ങൾ ബഹിഷ്കരിച്ചതു സിപിഐ മന്ത്രിമാരായിരുന്ന എം.എൻ. ഗോവിന്ദൻനായരും ടി.വി. തോമസുമാണ്. സിപിഐ മന്ത്രിമാരുടെ വകുപ്പുകളിൽ സിപിഎം നടത്തുന്ന കൈകടത്തലുകൾ കാരണം ഭരണം മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നില്ലെന്നതായിരുന്നു അന്നത്തെ പ്രശ്നം. ടി.വി. തോമസ് വ്യവസായ വകുപ്പും എം.എൻ.ഗോവിന്ദൻനായർ കൃഷിവകുപ്പുമാണു കൈകാര്യം ചെയ്തിരുന്നത്. സിപിഐയുടെ സമ്മർദം ഫലിച്ചു. കാര്യമായ ഒരു തീരുമാനവുമെടുക്കാതെയാണു യോഗങ്ങൾ പിരിഞ്ഞത്. English Summary:
PM Shri Row: CPI CPM conflict escalates within Kerala\“s LDF government over the PM Shri MoU, as the CPI threatens cabinet boycott and ministerial resignations, alleging a BJP-CPM \“undercurrent\“. This political turmoil marks the strongest revolt against Pinarayi Vijayan\“s leadership, with historical precedents of similar boycotts by the CPI.