ടെഹ്റാൻ ∙ ഡോളറിനെതിരെ ഇറാനിയൻ റിയാലിന്റെ വിലയിടിയുകയും വിലക്കയറ്റം കുതിക്കുകയും ചെയ്തതോടെ ഇറാനിൽ ആരംഭിച്ച പ്രക്ഷോഭം ഖമനയി വിരുദ്ധ പ്രക്ഷോഭമായി മാറുന്നു. പ്രതിഷേധം നാലാം ദിവസത്തിലേക്കു കടന്നതോടെ പൊലീസിനെ ഉപയോഗിച്ച് പ്രക്ഷോഭകരെ നേരിടുകയാണ് ഭരണകൂടം. ടെഹ്റാനിൽ ആരംഭിച്ച പ്രക്ഷോഭം രാജ്യത്തിന്റെ മറ്റിടങ്ങളിലേക്കും വ്യാപിച്ചതോടെ സുരക്ഷാ സേന പ്രതിഷേധ പ്രകടനങ്ങളെ പലയിടങ്ങളിലും അടിച്ചമർത്തുകയാണ്. പൊലീസ് പ്രക്ഷോഭകർക്കു നേരേ കണ്ണീർവാതകം പ്രയോഗിക്കുന്നതിന്റെ ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നു.
- Also Read ഇറാനിൽ വൻ വിലക്കയറ്റവിരുദ്ധ പ്രക്ഷോഭം; ഒട്ടേറെപ്പേർ കൊല്ലപ്പെട്ടു, 13 പേർക്കു പരുക്ക്
ടെഹ്റാനിലെ ഏഴെണ്ണം ഉൾപ്പെടെ, രാജ്യത്തെ 10 സർവകലാശാലകളിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതായാണ് റിപ്പോർട്ടുകൾ. വിദ്യാർഥികളടക്കം നിരവധി പ്രക്ഷോഭകർ കസ്റ്റഡിയിലായി. ഇതിനിടെയാണ് ചില പ്രതിഷേധക്കാർ ഭരണമാറ്റം വേണമെന്ന ആവശ്യം ഉന്നയിച്ചത്. ‘മുല്ലമാർ രാജ്യം വിടണം’ എന്ന മുദ്രാവാക്യവുമായി ഇറാനിൽ ഖമനയി വിരുദ്ധ പ്രതിഷേധം തുടങ്ങിയെന്നും റിപ്പോർട്ടുണ്ട്.
- Also Read റിയാലിന്റെ മൂല്യം ഇടിഞ്ഞു, ഇറാനിൽ പ്രതിഷേധം ശക്തം; സർക്കാർ വിരുദ്ധ മുദ്രാവാക്യവുമായി പ്രതിഷേധകർ
ഡോളറിൽ തട്ടി വീണു: പ്രക്ഷോഭത്തിന്റെ തുടക്കം ഇങ്ങനെ
വിലക്കയറ്റത്തിനും സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്കുമെതിരെ വ്യാപാരികളാണ് ഡിസംബർ 27ന് പ്രതിഷേധം തുടങ്ങിയത്. അത് മറ്റിടങ്ങളിലേക്കും വ്യാപിച്ചു. യുഎസ് ഇറാനുമേൽ ഉപരോധവും ഭീഷണിയും കടുപ്പിച്ചതോടെയാണ് രാജ്യം വിലക്കയറ്റത്തിലേക്കും സാമ്പത്തിക മാന്ദ്യത്തിലേക്കും വീണത്. ഇറാൻ കേന്ദ്രബാങ്കിന്റെ ഗവർണർ മൊഹമ്മദ് റേസ ഫർസീൻ രാജിവച്ചതും ഇറാന് ആഘാതമായി. ഉപരോധവും സാമ്പത്തിക ഒറ്റപ്പെടുത്തലും മൂലം ഇറാന്റെ കറൻസി റിയാൽ ഡോളറിനെതിരെ തകർന്നടിഞ്ഞതിന്റെ പശ്ചാത്തലത്തിലായിരുന്നു രാജി. 2015ൽ ഒരു ഡോളറിന് 32,000 റിയാൽ എന്ന തലത്തിലായിരുന്നു മൂല്യം. ഇപ്പോഴിത് ഒരു ഡോളറിന് 42,125 റിയാൽ ആണെങ്കിലും കരിഞ്ചന്തയിൽ ഇത് 14.2 ലക്ഷം റിയാൽ ആണെന്നതാണ് വസ്തുത. 42,000 ആണ് ഇപ്പോഴും ഔദ്യോഗിക എക്സ്ചേഞ്ച് റേറ്റ്. സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ ഓഫ് ഇറാന്റെ കണക്കുകൾ പ്രകാരം ഡിസംബറിലെ പണപ്പെരുപ്പ നിരക്ക് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 52 ശതമാനമാണ്.
- സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
- കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
- അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
MORE PREMIUM STORIES
ആദ്യം അടിച്ചമർത്തൽ; പിന്നെ ചർച്ച
പ്രക്ഷോഭകരെ അടിച്ചമർത്തുന്ന നയമാണ് ഇറാൻ സർക്കാർ ആദ്യം സ്വീകരിച്ചത്. വിലക്കയറ്റത്തിനെതിരെയുള്ള ജനകീയ പ്രക്ഷോഭം വൈകാതെ ഖമനയി ഭരണകൂടത്തിനെതിരെ തിരിഞ്ഞതോടെ നയം മാറ്റത്തിന് നിർബന്ധിതരായിരിക്കുകയാണ് ഭരണകൂടം. ഇതോടെയാണ് പ്രക്ഷോഭകരുമായി ചർച്ച നടത്താൻ ആഭ്യന്തര മന്ത്രിയോട് പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ ആവശ്യപ്പെട്ടത്. ജനങ്ങളുടെ ദൈനംദിന ഉപജീവനമാർഗത്തെക്കുറിച്ചാണ് തന്റെ ആശങ്കയെന്നും ധന - ബാങ്കിങ് സംവിധാനങ്ങൾ പരിഷ്കരിക്കുന്നതിനും ജനങ്ങളുടെ വാങ്ങൽ ശേഷി നിലനിർത്തുന്നതിനുമുള്ള അടിസ്ഥാന നടപടികൾ അജൻഡയിലുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നു പെസഷ്കിയാൻ വ്യക്തമാക്കിയതോടെ, ഭരണവിരുദ്ധ പ്രക്ഷോഭത്തെ നയത്തിൽ മറികടക്കാൻ ശ്രമിക്കുകയാണ് ഇറാൻ.
കെട്ടടങ്ങാതെ പ്രക്ഷോഭം, പിന്നിൽ യുഎസോ?
ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനു പിന്തുണയുമായി യുഎസ് രംഗത്തെത്തിയതോടെ അതിനു മറ്റൊരു മാനം കൈവന്നു. ടെഹ്റാൻ സർവകലാശാലയിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികളുടെ ദൃശ്യങ്ങൾ എക്സിൽ പങ്കു വച്ച യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്, ‘ഇറാന്റെ ഭാവി അവിടത്തെ യുവജനതയുടെതാണ്. സൈന്യം ഭീഷണിയും അക്രമവും ഉപയോഗിച്ച് അവരെ നേരിടുമ്പോഴും ഇറാനിലുടനീളമുള്ള സർവകലാശാലയിലെ വിദ്യാർഥികൾ അവരുടെ മൗലികാവകാശങ്ങളാണ് ആവശ്യപ്പെടുന്നത്’ എന്നു കുറിച്ചു.
- Also Read അടൽ ബിഹാരി വാജ്‌പേയി: ഭാരതത്തിന്റെ സാംസ്കാരിക ആത്മവിശ്വാസത്തിൽ വേരൂന്നിയ ഭരണതന്ത്രജ്ഞത
പ്രക്ഷോഭം വ്യാപിക്കുന്നു
പല നഗരങ്ങളിലും പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഏഴു പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ നേതൃത്വത്തിലുള്ള ഇറാനിലെ ഇസ്‌ലാമിക ഭരണകൂടത്തിനെതിരായി പ്രതിഷേധം മാറി. ക്രമസമാധാന ലംഘനം ആരോപിച്ച് 30 പേരെ കഴിഞ്ഞ ദിവസം ഇറാൻ അധികൃതർ അറസ്റ്റ് ചെയ്തിരുന്നു. ‘‘മുല്ലയെ പറഞ്ഞുവിടുന്നതുവരെ ജന്മദേശം സ്വതന്ത്രമാകില്ല, മുല്ലമാർ ഇറാൻ വിട്ടുപോകണം’’ തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിക്കുന്ന പ്രതിഷേധക്കാരുടെ ദൃശ്യങ്ങൾ അതിനിടെ പുറത്തുവന്നു.
ജാഗ്രതയോടെ സർക്കാർ, 2022ലെ ‘ഹിജാബ് വിരുദ്ധ സമരം’ ആവർത്തിക്കുമോ?
2022 ൽ, 22 കാരിയായ മഹ്‌സ അമിനി പൊലീസ് കസ്റ്റഡിയിൽ മരിച്ചതിനെ തുടർന്ന് രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരിലായിരുന്നു മ്ഹസയെ കസ്റ്റഡിയിലെടുത്തത്. ഇതിനുശേഷം ഇറാനിൽ നടക്കുന്ന ഏറ്റവും വലിയ പ്രക്ഷോഭമാണ് ഇത്തവണത്തേത്. ഇറാനിലെ ലൂർ വിഭാഗക്കാർ കൂടുതലായി താമസിക്കുന്ന നാല് നഗരങ്ങളിലാണ് പ്രക്ഷോഭം കൂടുതൽ ശക്തമായിരിക്കുന്നതെന്ന് അസോഷ്യേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ടെഹ്‌റാനിൽനിന്ന് ഏകദേശം 300 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് മാറി, ലോറെസ്ഥാൻ പ്രവിശ്യയിലെ അസ്ന നഗരത്തിലാണ് ഏറ്റവും വലിയ പ്രക്ഷോഭം നടന്നത്. ചാഹർമഹൽ, ബക്തിയാരി പ്രവിശ്യകളിലും പ്രക്ഷോഭം വ്യാപിക്കുകയാണ്.
ഉപരോധം മറികടക്കാൻ ചർച്ച, ഖമനയിയെ ലക്ഷ്യമിട്ട് യുഎസ്?
ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ പതാക കത്തിച്ചും ഖമനയി വിരുദ്ധ മുദ്രാവാക്യം മുഴക്കിയുമാണ് പ്രക്ഷോഭകർ ഇപ്പോൾ തെരുവുകളിൽ പ്രകടനം നടത്തുന്നത്. പ്രതിഷേധം തണുപ്പിക്കലും സമാധാനം പുനഃസ്ഥാപിക്കലും ഉടൻ സാധ്യമാവില്ലെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യം ചൂഷണം ചെയ്യാൻ ട്രംപ് തയ്യാറെടുക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. അതുകൊണ്ടുതന്നെ, ഇറാന്റെ ആണവ പദ്ധതിയുടെ മേലുള്ള ഉപരോധങ്ങൾ ലഘൂകരിക്കാനുള്ള ചർച്ചകൾക്ക് അവർ വഴങ്ങിയേക്കുമെന്നും നിരീക്ഷകർ കരുതുന്നു.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @jadi എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Iran Protests are escalating due to economic hardships and government policies. The protests, initially against rising prices, have now evolved into anti-Khamenei demonstrations, prompting government response and international attention. |