കാസർകോട് ∙ പട്ടാപ്പകൽ നഗരത്തിലെ ഹോട്ടലിനു മുന്നിൽനിന്നു യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വൻ വഴിത്തിരിവ്. നിരോധിത നോട്ട് വെളുപ്പിക്കൽ സംഘവും അവരുടെ സംഘാംഗത്തെ ഭീഷണിപ്പെടുത്തി പണം തട്ടിയവരുമാണ് കുടുങ്ങിയത്. ആന്ധ്രപ്രദേശ് സ്വദേശികളും കാസർകോട് സ്വദേശികളും ഉൾപ്പെടെ 8 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
- Also Read ആളുകൾ നോക്കി നിൽക്കെ കാറിലേക്കു വലിച്ചുകയറ്റി: പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോയ ആന്ധ്രാ സംഘം അറസ്റ്റിൽ
നിരോധിത നോട്ട് വെളുപ്പിക്കുന്ന ആന്ധ്രാ സംഘത്തിലെ ഒരാളെ തടഞ്ഞുവച്ച് പണം തട്ടിയതിലുള്ള വിരോധത്തിലാണ് മലയാളിയെ തട്ടിക്കൊണ്ടുപോയതെന്നു പൊലീസ് പറഞ്ഞു. ഇരു സംഘത്തിനും എതിരെ തട്ടിക്കൊണ്ടുപോകൽ, പണം തട്ടൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കാസർകോട് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുള്ളത്.
ആന്ധ്ര ചെന്നറെഡി പള്ളി സ്വദേശി സിദ്ധാനാ ഓംകാർ (25), ഗംഗനപ്പള്ളി സ്വദേശി മാരുതി പ്രസാദ് റെഡ്ഡി (33), കടപ്പ സ്വദേശികളായ എ. ശ്രീനാഥ് (26), പ്രിഥ്വിരാജ് റെഡ്ഡി (31) എന്നിവരും കാസർകോട് സ്വദേശികളായ മേൽപറമ്പ് വള്ളിയോട് സ്വദേശി മുഹമ്മദ് ഹനീഫ(36), മുഖ്യ സൂത്രധാരൻ പാലക്കുന്ന് കോട്ടപ്പാറയിലെ എം.ഷെരീഫ് (44) ചെർക്കള ബേവിഞ്ചയിലെ ബി. നൂറുദ്ദീൻ (42) ചട്ടഞ്ചാൽ ബെണ്ടിച്ചാലിലെ കെ.വിജയൻ (55) എന്നിവരാണ് അറസ്റ്റിലായത്.
- REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
- കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
- സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
MORE PREMIUM STORIES
ആന്ധ്ര സ്വദേശികൾ അറസ്റ്റിലായത് മേൽപറമ്പ് വള്ളിയോട് സ്വദേശി മുഹമ്മദ് ഹനീഫയെ തട്ടിക്കൊണ്ടു പോയ കേസിലാണ്. കാസർകോട് സ്വദേശികളെ അറസ്റ്റ് ചെയ്തത് ആന്ധ്ര സ്വദേശിയെ പൊലീസുകാരനെന്ന് ഐഡി കാർഡ് കാട്ടി തടങ്കലിൽ വച്ചു ഭീഷണിപ്പെടുത്തി ഏഴര ലക്ഷത്തോളം തട്ടിയെടുത്ത കേസിലുമാണ്. മുഹമ്മദ് ഹനീഫ കാസർകോട് സ്വദേശികളുടെ സുഹൃത്താണ്. ഷരീഫ്, നൂറുദ്ദീൻ എന്നിവർക്കെതിരെ മുൻപും സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് കേസുണ്ടെന്ന് പൊലീസ് പറയുന്നു.
∙ സിനിമാ കഥകളെ വെല്ലും സംഭവ കഥ
ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ കാസർകോട് കറന്തകാട്ടെ ദേശീയപാത സർവീസ് റോഡിനു സമീപത്തുള്ള ഉഡുപ്പി ആര്യഭവൻ ഹോട്ടലിന് മുന്നിൽ വച്ചാണ് സംഭവങ്ങളുടെ തുടക്കം. ആന്ധ്രപ്രദേശ് റജിസ്ട്രേഷൻ കാറിലാണ് മേൽപറമ്പ് സ്വദേശി ഹനീഫയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.
ദൃക്സാക്ഷി ഇക്കാര്യം പൊലീസിനെ അറിയിച്ചതോടെ ജില്ലാ പൊലീസ് മേധാവി വിജയ് ഭാരത് റെഡ്‌ഡിയുടെ നിർദേശത്തിലാണ് കാസർകോട് ടൗൺ പൊലീസ് അന്വേഷണം തുടങ്ങിയത്. പ്രതികളെയും യുവാവിനെയും കണ്ടെത്താനായി കർണാടക പൊലീസിന്റെ സഹായവും തേടി. തലപ്പാടി ടോൾ പ്ലാസയിൽ പരിശോധനയ്ക്കിടെ വാഹനം പൊലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞു.
തുടർന്ന് മംഗളൂരു – ബെംഗളൂരു പാതയിലെ സകലേഷ്പുര പൊലീസ് ഔട് പോസ്റ്റിൽ വച്ച് സംഘത്തെ പിന്തുടർന്നു പിടികൂടി കാസർകോട് പൊലീസിനെ അറിയിച്ചു. രാത്രിയോടെ കാസർകോട് ടൗൺ സിഐ പി.നളിനാക്‌ഷന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ കാസർകോട് എത്തിച്ചു. ഇവരെ ജില്ലാ പൊലീസ് മേധാവി വിജയ ഭരത് റെഡ്ഡി, എഎസ്പി ഡോ. എം.നന്ദഗോപൻ, എസ്ഐ എം.നിഖിൽരാജ് എന്നിവരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പുകാരുടെ പണം തട്ടിയ കഥ അറിഞ്ഞത്.
∙ നോട്ട് മാറ്റാനെത്തി തട്ടിപ്പിൽപെട്ട് തട്ടിപ്പു സംഘം
നിരോധിത നോട്ട് മാറ്റണമെന്ന് ആവശ്യപ്പെട്ട് ആന്ധ്ര സംഘത്തെ മലയാളി സംഘം കാസർകോട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ആദ്യമേ 7.5 ലക്ഷത്തിൽ ഒരു ലക്ഷം രൂപ കാസർകോട്ടെ സംഘത്തിനു ഓൺലൈൻ വഴി കൈമാറി. തുടർന്ന് നോട്ട് എടുക്കാനായാണ് ആന്ധ്ര സംഘം എത്തിയത്. 2000 രൂപയുടെ നിരോധിച്ച നോട്ടുകൾ പരിശോധിക്കുന്നതിനിടെ ഓംകാറിന് ഇതു കള്ളനോട്ട് ആണോയെന്ന് സംശയം തോന്നി. ഇത് മനസ്സിലാക്കിയ മലയാളി സംഘം ഓംകാറിനെ തട്ടിക്കൊണ്ടു പോകാൻ പദ്ധതി ഇട്ടു.
15നു രാവിലെ 10നും 17ന് ഉച്ചയ്ക്ക് 12നും ഇടയിൽ ഷരീഫും സംഘവും ഓംകാറിനെ തടഞ്ഞുവച്ചു. കാസർകോട്, പള്ളിക്കര തുടങ്ങിയ സ്ഥലങ്ങളിൽ ഇയാളെ എത്തിച്ചു. തുടർന്നു തട്ടിപ്പു സംഘത്തോട് നിരോധിത നോട്ടിന്റെ മൂല്യമായ 7.50 ലക്ഷം രൂപ ആവശ്യപ്പെട്ടു.
ഇതിൽ ആദ്യം കൊടുത്ത ഒരു ലക്ഷം രൂപ കൂടാതെ ബാക്കി തുക ബാക്കി പിന്നീടും നൽകിയെന്നാണ് സംഘം പൊലീസിനു നൽകിയ മൊഴി. തൊട്ടുപിന്നാലെ ആന്ധ്ര സംഘം പണം തിരിച്ചു പിടിക്കാനുള്ള ശ്രമവും ആരംഭിച്ചു.
ഇതിനായി ഹനീഫയെ തട്ടിക്കൊണ്ടുപോകുകയായിരുന്നെന്ന് ഇവർ മൊഴി നൽകി. പ്രതികളെ തമ്മിൽ ബന്ധപ്പെടുത്തിയത് ആന്ധ്രയിൽ ഉള്ള ബോസ് ആണെന്ന് പ്രതികൾ പറയുന്നു. ആന്ധ്ര പ്രദേശിലെ ഒരു പ്രധാന പാർട്ടിയുടെ പ്രാദേശിക നേതാവാണ് ഇരു സംഘത്തയും പരിചയപ്പെടുത്തിയതെന്നാണ് സംശയം. ഇദ്ദേഹത്തിന്റെ വാഹനമാണ് ഇവർ ഉപയോഗിച്ചതന്നാണ് പ്രതികൾ നൽകിയ വിവരമെന്നു പൊലീസ് പറഞ്ഞു. English Summary:
Kasargod kidnapping case: Kasargod kidnapping case reveals a complex network of illegal activities. The incident involves a banned note exchange racket and kidnapping, leading to the arrest of several individuals. The investigation uncovers a broader scheme of money laundering and interstate criminal operations. |